ഫുട്‌ബോള്‍ ലോകം ഖത്തറിലേക്ക് ചുരുങ്ങുന്ന നിമിഷം; കാല്‍പ്പന്ത് ആവേശത്തിന് നാളെ തിരശീല ഉയരും

New Update

publive-image

Advertisment

ദോഹ: ഫിഫ ലോകകപ്പ് നാളെ (നവംബര്‍ 20) ഖത്തറിൽ ആരംഭിക്കും. ജപ്പാനും ദക്ഷിണ കൊറിയയും 2002 ടൂർണമെന്റിന് ആതിഥേയത്വം വഹിച്ചതിന് ശേഷം മിഡിൽ ഈസ്റ്റിൽ നടക്കുന്ന ആദ്യ ലോകകപ്പാണിത്. ഏഷ്യയിലെ രണ്ടാമത്തെ ലോകകപ്പാണിത്. ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനെ നേരിടും. 2002 ന് ശേഷം ആറാം കിരീടം നേടുകയെന്ന ലക്ഷ്യത്തോടെ ബ്രസീൽ കിരീടത്തിന്റെ ചൂടൻ ഫേവറിറ്റുകളാണ്. അർജന്റീനയും നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസുമാണ് മറ്റ് പ്രധാന എതിരാളികൾ.

publive-image

അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിലാണ് ആദ്യ മത്സരം അരങ്ങേറുന്നത്. നാളെ രാത്രി 9.30-നാണ് ലോകകപ്പ് ഫുട്‌ബോളിന് തിരശീല ഉയരുന്നത്. അല്‍ ബെയ്ത്ത് സ്‌റ്റേഡിയത്തിന് പുറമെ ലുസൈല്‍ ഐക്കണിക് സ്‌റ്റേഡിയം, അല്‍ ജനൗബ് സ്റ്റേഡിയം, അഹമ്മദ് ബിന്‍ അലി സ്റ്റേഡിയം, ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയം, സ്റ്റേഡിയം 974, അല്‍ തുമാമ സ്റ്റേഡിയം എന്നിവിടങ്ങളിലും മത്സരങ്ങള്‍ നടക്കും. ഇതില്‍ ഖലീഫ സ്റ്റേഡിയം ഒഴികെയുള്ളവ എല്ലാം പുതിയതാണ്. ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.

publive-image

974 റീസൈക്കിള്‍ഡ് ഷിപ്പിങ് കണ്ടെയ്‌നറുകള്‍ കൊണ്ടാണ് 'സ്റ്റേഡിയം 974' നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യ സ്‌റ്റേഡിയമാണിത്. 974 എന്നത് ഖത്തറിന്റെ കോഡ് സൂചിപ്പിക്കുന്നു.

ലുസൈല്‍, ഏഷ്യന്‍ ടൗണ്‍, കോര്‍ണിഷ് എന്നിവിടങ്ങളില്‍ ഫാന്‍ സോണുകളായി തിരിച്ച് വലിയ സ്‌ക്രീനില്‍ മത്സരം ആസ്വദിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ ലോകകപ്പ് ആയിരിക്കും ഇത്തവണ ഖത്തറില്‍ നടക്കുക. 223 ബില്യണ്‍ യുഎസ് ഡോളറാണ് ഇതിനായി ചെലവിടുന്നത്.

Advertisment