/sathyam/media/post_attachments/XkfVnWczUyblfwod6b7Z.jpg)
ഐസ്വാൾ: അസം–മിസോറം അതിർത്തിയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോർട്ട്. വടികളും മറ്റുമായി ജനം തടിച്ചുകൂടുന്നതും പൊലീസ് തടയുന്നതും ഉൾപ്പെടെയുള്ള വിഡിയോ പുറത്തുവന്നു. അതിർത്തി പ്രദേശങ്ങളിൽ വെടിവയ്പുണ്ടായെന്നും സർക്കാർ വാഹനങ്ങൾ ആക്രമിക്കപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
അക്രമം അവസാനിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി സംസാരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അക്രമ സംഭവങ്ങളുടെ വിഡിയോ രണ്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അമിത് ഷായെ ടാഗ് ചെയ്തു ട്വീറ്റ് ചെയ്തു.
പ്രശ്‌നം അടിയന്തരമായി പരിഹരിക്കാന്‍ ഇടപെടല്‍ വേണമെന്ന് അമിത് ഷായെ ടാഗ് ചെയത് മിസോറം മുഖ്യമന്ത്രി സോറംതംഗ ട്വീറ്റ് ചെയ്തു. മിസോറമിലേക്ക് വരികയായിരുന്ന ദമ്പതിമാരെ ചാച്ചാറില്‍ വെച്ച് ഒരു സംഘം കൈയ്യേറ്റം ചെയ്തതായി മുഖ്യമന്ത്രി ആരോപിച്ചു. ഇത്തരം അതിക്രമങ്ങളെ എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു. സംഘര്‍ഷത്തിന്റെ വീഡിയോയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ജനങ്ങള്‍ അക്രമം തുടരുമ്പോഴും ഞങ്ങള്‍ സ്ഥാപിച്ച പോലീസ് പോസ്റ്റുകള്‍ എടുത്തുമാറ്റാനാണ് കോലാസിബ് എസ്പി ആവശ്യപ്പെടുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ ട്വീറ്റില്‍ ആരോപിച്ചു. അസമിലെ കാച്ചാര്‍ ജില്ലയും മിസോറാമിലെ കോലാസിബ് ജില്ലയും അതിര്‍ത്തിപങ്കുവയ്ക്കുന്ന പ്രദേശത്താണ് സംഘര്‍ഷമുണ്ടായത്.