വെംബ്ലി: എഫ്‌എ കപ്പ് ഫുട്‌ബോൾ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും ഏറ്റുമുട്ടും. രാത്രി ഏഴരയ്‌ക്കാണ് ഫൈനൽ പോരാട്ടം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ പെപ് ഗ്വാർഡിയോളയുടെ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് ഫൈനലിനുമുന്നേയുള്ള തയ്യാറെടുപ്പാണിത്. സീസണിൽ മൂന്ന് ട്രോഫികൾ ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നതും. ജൂൺ 10നാണ് ഇന്റർ മിലാനുമായി ഇസ്‌താംബുളിൽ കിരീടപ്പോരിന് ഇറങ്ങുന്നത്.
യുണൈറ്റഡാകട്ടെ ഈ സീസണിൽ എറിക് ടെൻ ഹാഗ് എന്ന ഡച്ച് പരിശീലകനുകീഴിൽ പഴയപ്രതാപം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. നിലവിൽ യുണൈറ്റഡ് ലീഗ് കപ്പ് നേടി കഴിഞ്ഞു. ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഉറപ്പിച്ചു. എഫ്‌എ കപ്പിൽ 21-ാംഫൈനൽ കളിച്ച യുണൈറ്റഡ് 12 തവണ ജേതാക്കളായി. സിറ്റിക്കിത് 12-ാംഫൈനലും. കിരീടമുയർത്തിയത് ആറ് തവണയും.
എർലിങ് ഹാലണ്ടിന്റെ ഗോളടിക്കാനുള്ള മികവാണ് സിറ്റിയുടെ പ്രതീക്ഷ. കെവിൻ ഡി ബ്രയ്‌നും ഇകായ് ഗുൺഡോവനും ഉൾപ്പെട്ട മിടുക്കുള്ള മധ്യനിരയാണ്. ഈ മുന്നേറ്റത്തെ എങ്ങനെ യുണൈറ്റഡ് തടയുമെന്നതിനെ അനുസരിച്ചാകും മത്സരഫലം. അവസാന കളിയിൽ ബ്രെന്റ്‌ഫോർഡിനോട് തോറ്റാണ് എത്തുന്നതെന്ന ആശങ്ക സിറ്റിക്കുണ്ട്. യുണൈറ്റഡാകട്ടെ പ്രീമിയർ ലീഗിൽ അവസാനം ഏറ്റുമുട്ടിയപ്പോൾ സിറ്റിയെ 2-1ന് വീഴ്‌ത്തിയിരുന്നു.