ബെംഗളൂരു∙ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് മാതാപിതാക്കൾ ശാസിച്ചതിനെത്തുടർന്ന് വീടുവിട്ടിറങ്ങിയ 13 വയസ്സുകാരിയെ ഡൽഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ആർപിഎഫ് രക്ഷപ്പെടുത്തി. തിങ്കളാഴ്ചയാണ് ദേവനഹള്ളി സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർഥിനി വീടുവിട്ടിറങ്ങി കെഎസ്ആർ സ്റ്റേഷനിൽ നിന്ന് ഡൽഹിയിലേക്കുള്ള കർണാടക എക്സ്പ്രസിൽ കയറിയത്.
പെൺകുട്ടിയുടെ ഒറ്റയ്ക്കുള്ള യാത്ര കണ്ട് സംശയം തോന്നിയ സഹയാത്രികനായ മാധ്യമപ്രവർത്തകനാണ് ന്യൂഡൽഹി സ്റ്റേഷനിൽ ആർപിഎഫിനെ വിവരം അറിയിച്ചത്. ട്രെയിൻ ഇറങ്ങിയ പെൺകുട്ടിയെ ആർപിഎഫ് സംഘം സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.
ഡൽഹി കന്നഡ സംഘ് സെക്രട്ടറി സി.എം.നാഗരാജ് പെൺകുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ് മാതാപിതാക്കളെ വിവരം അറിയിച്ചു. ഇവർ കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി പെൺകുട്ടിയുമായി നാട്ടിലേക്ക് മടങ്ങി.