തിരുവനന്തപുരം : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വർണക്കള്ളക്കടത്തു കേസിൽ തെളിവുകൾ നശിപ്പിക്കും മുൻപു തന്നെ അതിവേഗം നീങ്ങാൻ എൻഐഎ തീരുമാനിച്ചതിന്റെ ഭാഗമായാണ് സ്വപ്ന സുരേഷിനെ കസ്റ്റഡിയിലെടുത്തതും മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ ഫ്ലാറ്റ് റെയ്ഡ് ചെയ്തതും. ഒരു കൂടിയാലോചനയ്ക്കും കാത്തുനിൽക്കാതെ ചടുലമായി നീങ്ങാൻ എൻഐഎയ്ക്കു ഡൽഹിയിൽ നിന്നു കിട്ടിയ നിർദേശത്തിന്റെ ഭാഗമായിരുന്നു ഇത്.
സ്വപ്നയെ പിടികൂടാൻ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലിസ് കമ്മിഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഡിജിപി നിയമിച്ചതിനു തൊട്ടുപിന്നാലെയാണ് എൻഐഎ പ്രതികളെ പിടിച്ചത്.ട്രിപ്പിൾ ലോക്ഡൗണുള്ള തിരുവനന്തപുരം നഗരത്തിൽ നിന്ന് സ്വപ്നയും സംഘവും രക്ഷപെട്ടതെങ്ങനെ? അന്തർ സംസ്ഥാന യാത്രാ പാസ് സംഘടിപ്പിച്ചതെങ്ങനെ എന്നീ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
കൊച്ചിയിലുള്ള എൻഐഎ സംഘത്തിന് അതിവേഗം മറ്റു ജില്ലകളിയേക്കു നേരിട്ട് എത്താൻ കഴിയാത്തതിനാൽ തൽക്കാലം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായവും തേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ശിവശങ്കറിന്റെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തിയത്.
കഴിവതും വേഗം െതളിവുകൾ പരമാവധി ശേഖരിക്കാനാണ് വെള്ളിയാഴ്ച കൊച്ചിയിൽ ചേർന്ന യോഗത്തിൽ എൻഐഎ തീരുമാനമെടുത്തത്. സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും അടക്കം സിസിടിവി ദൃശ്യങ്ങൾ വരുംദിവസങ്ങളിൽ ശേഖരിക്കും. ഇവ നശിപ്പിച്ചാൽ വീണ്ടെടുക്കുന്നതിനുള്ള വിദഗ്ധരും എൻഐഎയ്ക്കുണ്ട്.