തിരുവനന്തപുരം: തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹിന്ദുവെന്നാല്‍ ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ വിശേഷിപ്പിക്കുന്ന പദമാണെന്നും ഗവർണർ. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സനാതന ധര്‍മ്മം ഉയര്‍ത്തിക്കാട്ടിയ സംസ്കാരത്തിന്‍റെ പേരാണ് ഹിന്ദു. എന്തുകൊണ്ടാണ് തന്നെ അഹിന്ദുവെന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്. മതത്തിന്റ അടിസ്ഥാനത്തിലല്ല, ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ വിളിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ‘ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ’നെ കുറിച്ചും ഗവർണർ ഹിന്ദു കോൺക്ലേവിൽ സംസാരിച്ചു. എന്തുകൊണ്ടാണ് അവർ ബ്രിട്ടീഷ് അതിക്രമങ്ങളെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാത്തതെന്നായിരുന്നു ഗവർണറുടെ ചോദ്യം.
ഇന്ത്യ നന്നായി പ്രവര്‍ത്തിക്കുന്നു, അതിനാല്‍ ഈ ആളുകള്‍ നിരാശരാണ്. നമ്മുടെ സ്വന്തം ആളുകളില്‍ ചിലരോട് എനിക്ക് ഖേദമുണ്ട്, കാരണം അവര്‍ രാജ്യത്തെ ജുഡീഷ്യറിയുടെ വിധിന്യായങ്ങളേക്കാള്‍ ഒരു ഡോക്യുമെന്ററിയെ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.