സൂറിച്ച്: ക്രൈസ്തവ ലോകത്തിന് മുഴുവൻ കണ്ണുനീരായി മാറിയ ഹാഗിയ സോഫിയ( ഗ്രീക്ക് ) അയ സോഫിയ (ടർക്കിഷ് )ഹോളി വിസ്ഡം (ലാറ്റിൻ) തുർക്കിയിലെ കോടതി വിധിയുടെ മറവിൽ പ്രസിഡന്‍റ് തായിപ്പ് എര്‍ഡോഗാന്‍ മോസ്ക്കായി പ്രഖ്യാപിച്ചു. ജൂലൈ 24ന് അത് മുസ്ലിം വിഭാഗത്തിന് ആരാധനയ്ക്കായി തുറന്നു നൽകുകയും ചെയ്തു.
റോമൻ കത്തോലിക്ക , ഗ്രീക്ക് ഓർത്തഡോക്സ് ,റഷ്യൻ ഓർത്തഡോക്സ് തുടങ്ങിയ സഭകളുടെ ശക്തമായ എതിർപ്പിനിടയിലാണ് കയ്യടിക്കു വേണ്ടി മാത്രമുള്ള എര്‍സോഗന്‍റെ ബുദ്ധിശൂന്യമായ നടപടി ശ്രദ്ധേയമാകുന്നത്. ലോക ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ചരിത്ര നിമിഷങ്ങളാണ് ഈ ആരാധനാലയവുമായി ബന്ധപ്പെട്ടുള്ളത്.
കിഴക്കൻ റോമാസാമ്രാജ്യത്തിലെ ആസ്ഥാനമായിരുന്ന കോൺസ്റ്റാന്റിനോപ്പിളില്‍ , ബൈസാന്തിയൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റാന്‍റിയസ് രണ്ടാമനാണ് എ.ഡി 360ല്‍ ഹാഗിയ സോഫിയ കത്തീഡ്രലിന്‍റെ ആദ്യരൂപം നിർമ്മിച്ചത്. തുടർന്നുണ്ടായ കലാപങ്ങളിൽ ആ ദേവാലയത്തിന്‍റെ സിംഹഭാഗവും കത്തിനശിച്ചു.
തിയഡോഷ്യസ് രണ്ടാമന്‍റെ നേതൃത്വത്തില്‍ എഡി 405 ഒക്ടോബര്‍ 10ന് രണ്ടാമത്തെ ദേവാലയം നിര്‍മ്മിക്കപ്പെട്ടു. 532 ജനുവരിയില്‍ അതും നശിപ്പിക്കപ്പെട്ടു. 532 ഫെബ്രുവരി 23നാണ് ജസ്റ്റീനിയൻ ഒന്നാമൻ ചക്രവർത്തി ഇന്നു കാണുന്ന ദേവാലയം നിർമ്മിയ്ക്കാൻ തീരുമാനിച്ചത്. ശാസ്ത്രജ്ഞനായിരുന്ന ഇസിഡോർ മിലെറ്റസും, ഗണിതജ്ഞനായിരുന്ന അന്തിമിയസുമാണ് ശില്പികള്‍. 537 ഡിസംബർ 27ഓടുകൂടി പൂര്‍ത്തിയാക്കപ്പെട്ട ദേവാലയം ആയിരം വർഷത്തോളം ഇത് ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളിയായിരുന്നു. ബൈസാന്റിയൻ ഭരണാധികാരികളുടെ കിരീടധാരണം ഈ പള്ളിയിൽ വച്ചായിരുന്നു നടന്നിരുന്നത്.
1453-ൽ ഓട്ടമൻ സുൽത്താൻ മെഹ്മെത് രണ്ടാമൻ, കോൺസ്റ്റാന്റിനോപ്പിൾ കീഴടക്കുകയും ഈ പുരാതന ദേവാലയത്തെ മസ്ജിദ് ആക്കി മാറ്റുകയും ചെയ്തു.പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ മുസ്തഫ ഇസാത് എഫെൻഡി എന്ന ശിൽപി അല്ലാഹു, മുഹമ്മദ്, അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നീ പേരുകൾ, മരം കൊണ്ടുള്ള വൻ തളികകളിൽ അറബി അക്ഷരങ്ങളിൽ രേഖപ്പെടുത്തി, മദ്ധ്യഭാഗത്തെ മകുടത്തിനു ചുറ്റുമായി സ്ഥാപിച്ചു.
562 മുതൽ 1204 വരെ ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായും 1204 മുതല്‍ 1261വരെ കത്തോലിക്ക കത്തീഡ്രലായും 1262 മുതല്‍ 1453 ( ഓർത്തഡോക്സ്) കോണ്‍സ്ന്‍റാന്‍റിനോപ്പിള്‍ പാത്രിയർക്കീസിന്‍റെ ആസ്ഥാനമായും,1453 മുതൽ രാജകീയ മസ്ജിദായും നിലകൊണ്ട ഈ ആരാധനാലയത്തെ 1935-ൽ ആധുനിക മതേതര തുര്‍ക്കിയുടെ പിതാവ് കമാൽ പാഷ എന്ന കമാൽ അത്താത്തുർക്ക് ഒരു മ്യൂസിയമായി പ്രഖ്യാപിച്ചു.
2020 ജൂലൈയിൽ തുര്‍ക്കിയിലെ കോടതി മ്യൂസിയം പദവി എടുത്തു കളഞ്ഞതിനെ തുടര്‍ന്ന് പ്രസിഡന്‍റ് തയ്യിപ് എർഡോഗൻ ജൂലൈ 24ന് ആരാധനയ്ക്കായി മുസ്ലീം വിഭാഗത്തിനായി തുറന്നു കൊടുത്തു. മനുഷ്യാവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന തുര്‍ക്കി ഭരണകൂടം , ക്രൈസ്തവരുടെ നിരവധി വസ്തുവകകള്‍ ഇന്നും കയ്യടക്കി വെച്ചിരിക്കുന്ന തുര്‍ക്കി , വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്‍റെ ഭാഗമായി മതതീവ്ര രാഷ്ട്രീയം കളിക്കുന്നതായി ഇതിനെ കണക്കാക്കാം .
ഐക്യരാഷ്ട്ര സഭയുടെ പൈതൃക പട്ടികയിൽ പെടുന്ന ഹാഗിയ സോഫിയ ആരാധനയ്ക്കായി തുറന്നു കൊടുത്തതിനെ മാർപാപ്പയും, ഗ്രീക്ക് ഓർത്തഡോക്സ് സഭയും, റഷ്യൻ ഓർത്തഡോക്സ് സഭയും, ഗ്രീക്ക് സൈപ്രസ്, ഓസ്ട്രിയ , തുടങ്ങിയ രാജ്യങ്ങളും ,യൂറോപ്യന്‍ യൂണിയനും ശക്തമായി എതിർത്തെങ്കിലും എര്‍സോഗന്‍ വഴങ്ങിയില്ല. യൂറോപ്യന്‍ യൂണിയന്‍ തുര്‍ക്കികെതിരായി നടപടികളും വ്യക്തമാക്കിയിട്ടുണ്ട്.
കോടിക്കണക്കിന് വരുന്ന ക്രൈസ്തവരുടെ വികാരം മാനിക്കാതെയാണ് എര്‍സോഗന്‍ വെറുംകൈയ്യടി ലക്ഷ്യമാക്കി നടപടിയെടുത്തത്. പ്രത്യേകിച്ച് 300 മില്ല്യന്‍ വരുന്ന ഓര്‍ത്തഡോക്സ് ക്രൈസ്തവരുടെ ഹൃദയത്തുടിപ്പായ ഈ ദേവാലയം , മോസ്കായി മാറ്റിയത് , പൈതൃകത്തിനെതിരായ , മാനവ സംസ്കൃതിക്കെതിരായ അതിക്രമമായി പരിഷ്കൃത ലോകം കണക്കാക്കുന്നു .
വത്തിക്കാനില്‍ ഫ്രാൻസിസ് മാർപാപ്പയും , ഈസ്റ്റേൺ ഓർത്തഡോക്സ് എക്യുമെനിക്കൽ സഭയുടെ പാത്രിയാർക്കീസ് ,കോൺസ്റ്റാന്റിനോപ്പിൾ പാത്രിയാർക്കീസ് ബര്‍ത്തലോമിയോയും അതീവ ദുഃഖത്തോടെ ആണ് മനുഷ്യത്വരഹിതമായ ഈ നടപടിക്കെതിരെ പ്രതികരിച്ചത്.