കോവിഡ് ഭീതിമൂലം ഇപ്രാവശ്യത്തെ ഹജ്ജ് കർമ്മം സൗദി അറേബ്യയിൽ താമസിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഇന്നലെ സൗദി സർക്കാർ പുറത്തിറക്കിയ അറിയിപ്പുപ്രകാരം സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ അനിവാര്യതമൂലം വിദേശരാജ്യങ്ങളിൽനിന്നുള്ള ഹജ്ജ് യാത്രികരെ ഇത്തവണ ഒഴിവാക്കുന്നതുകൂടാതെ കടുത്ത സുരക്ഷാമുൻകരുതലുകളോടുകൂടി മാത്രമേ സ്വദേശികളായ ഹാജിമാരെയും ഹജ്ജ് കർമ്മം നിർവഹിക്കാൻ അനുവദിക്കുകയുള്ളു എന്നാണ്.
ഇക്കൊല്ലം ആഗസ്റ്റ് ആദ്യവാരം മുതലാണ് ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുക. കോവിഡ് ഭീതിമൂലം ഈ വർഷത്തെ ഉംറ യും ക്യാൻസൽ ചെയ്യുകയായിരുന്നു.
ഒരു വർഷം 20 ലക്ഷത്തിലധികം ആളുകൾ മക്കയിലെത്തി ഹജ്ജ് ചെയ്യാറുണ്ടെന്നാണ് കണക്ക്. ശാരീരികവും സാമ്പത്തികവുമായ നല്ല നിലയിലുള്ളവർ ജീവിതത്തിലൊരിക്കലെങ്കിലും ഹജ്ജ് ചെയ്യണമെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്.
സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 61000 ത്തിലധികമാണ്. ഇതുവരെ 307 പേർ മരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് സൗദിയിൽ ലോക്ക് ഡൗൺ നീക്കം ചെയ്തത്.