ഇനി തുപ്പൽ ഉപയോഗിച്ച് പന്തിന്റെ മിനുസം കൂട്ടി സ്വിങ് ചെയ്യിക്കാമെന്ന് ബോളർമാർ കരുതണ്ട. കൊറോണ മഹാമാരിയെ തുടര്‍ന്ന് ക്രിക്കറ്റിലും പുകതിയ മാറ്റങ്ങള്‍ക്കു നാന്ദി കുറിക്കാൻ ഒരുങ്ങുകയാണ് ഐസിസി. ഇനി മുതൽ തുപ്പല്‍ തൊട്ട് പന്ത് മിനുക്കുന്നത് വിലക്കണമെന്ന് ഐസിസിയോടു ശുപാര്‍ശ ചെയ്തിരിക്കുകയാണ് അനില്‍ കുംബ്ലെയ്ക്കു ചെയർമാനായ ക്രിക്കറ്റ് കമ്മിറ്റി. ഐസിസിയുടെ മെഡിക്കല്‍ ഉപദേശക സമിതിയുമായി ആലോചിച്ച ശേഷമാണ് പന്തില്‍ തുപ്പല്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ കുംബ്ലെയ്ക്കു കീഴിലുള്ള കമ്മിറ്റി തീരുമാനമെടുത്തത്.
കൊറോണാനന്തരമുള്ള ക്രിക്കറ്റ് മത്സരങ്ങളെക്കുറിച്ചും മറ്റും നിരവധി കാര്യങ്ങളാണ് കുംബ്ലെയ്ക്കു കീഴിലുള്ള കമ്മിറ്റി ചര്‍ച്ച ചെയ്തത്. ക്രിക്കറ്റ് പുനരാരംഭിച്ചാല്‍ മല്‍സരങ്ങളില്‍ നിഷ്പക്ഷരല്ലാത്ത അംപയര്‍മാരെയും റഫറിറെയും പരീക്ഷിക്കുന്നതിനെക്കുറിച്ചും കമ്മിറ്റി ചര്‍ച്ച നടത്തി.
പരമ്പരാഗതമായി ടെസ്റ്റ് ക്രിക്കറ്റില്‍ പന്തിന് സ്വാഭാവികമായ സ്വിങ് ലഭിക്കുന്നതിനു വേണ്ടി തുപ്പല്‍ കൊണ്ട് മിനുക്കുന്നത് ബൗളര്‍മാര്‍ അനുഷ്ഠിച്ചു പോരുന്ന ശീലമാണ്. തുപ്പല്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കിയാല്‍ അത് ബാറ്റ്‌സ്മാന്‍മാര്‍ക്കു മേല്‍ക്കൈ നല്‍കാന്‍ സഹായിക്കുമെന്ന് പല മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ പന്തിനു തിളക്കംകൂട്ടാൻ സാധാരണഗതിയിൽ കളിക്കാർ ചെയ്യാറുള്ളത് പോലെ തുപ്പലും വിയർപ്പും ഉപയോഗിക്കുന്നതിനു നിയന്ത്രണം വരുന്നതോടെ ഇതോടെ പഴയതു പോലെ സ്വിങ് ചെയ്യിക്കാൻ ബോളർമാർക്ക് കഴിയണമെന്നില്ല. റിവേഴ്സ് സ്വിങ്ങൊന്നും പ്രതീക്ഷിക്കുകയേ വേണ്ട എന്ന രീതിയിലാവും കാര്യങ്ങൾ. തുപ്പൽ ഉപയോഗിക്കാതെ എങ്ങനെ ക്രിക്കറ്റ് പന്തിന്റെ തിളക്കം കൂട്ടാം എന്നതിനു പുതിയ നിർദേശങ്ങളുമായി കഴിഞ്ഞ മാസം സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ രംഗത്ത് വന്നിരുന്നു. പന്തിന്റെ ഒരു വശത്തു ഭാരംകൂട്ടാനായിരുന്നു ഷെയ്ൻ വോണിന്റെ നിർദേശം.
തുപ്പലിന് വിലക്കുണ്ടെങ്കിലും പന്ത് മിനുക്കാന്‍ വിയര്‍പ്പ് ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും അതിലൂടെ വൈറസ് പകരില്ലെന്നും ക്രിക്കറ്റ് കമ്മിറ്റി ചൂണ്ടിക്കാട്ടി. ക്രിക്കറ്റ് പുനരാരംഭിക്കുകയാണെങ്കില്‍ കളിക്കളത്തിലെ ശുചിത്വകാര്യങ്ങള്‍ ഇനിയുമേറെ മെച്ചപ്പെടുത്തണമെന്നും ക്രിക്കറ്റ് കമ്മിറ്റി ശുപാര്‍ശ ചെയ്തു.
കൊവിഡ്-19നെ തുടര്‍ന്നു യാത്രാ നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ വിദേശ മാച്ച് ഒഫീഷ്യല്‍സിനെ മല്‍സരങ്ങള്‍ക്കായി വ്യത്യസ്ത രാജ്യങ്ങളിലേക്കു അയക്കുകയെന്നത് ഐസിസിയെ സംബന്ധിച്ച് അസാധ്യമായതിനാൽ പ്രാദേശിക ഒഫീഷ്യല്‍സിനെ കുറച്ചു കാലത്തേക്കു മല്‍സരങ്ങള്‍ നിയന്ത്രിക്കാന്‍ നിയോഗിക്കുന്നതിനെക്കുറിച്ചും കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. ഇതിനൊപ്പം തന്നെ ക്രിക്കറ്റിൽ ഓരോ എല്ലാ ഫോർമാറ്റിലും ഓരോ ഇന്നിങ്സുകൾ കഴിയുമ്പോൾ ഒരു അഡീഷണൽ ഡിആർഎസ് റിവ്യൂ കൂടി അനുവദിക്കാനും തീരുമാനമെടുക്കും.
ജൂൺ മാസം തുടക്കത്തോടെ ഈ കാര്യങ്ങളിലെല്ലാം അന്തിമതീരുമാനമാവുമെന്നാണ് കരുതപ്പെടുന്നത്.