ദോഹ: ചെറിയ പെരുന്നാൾ ദിനത്തിൽ ആയിരം പേർക്കുള്ള ഭക്ഷണ വിതരണത്തിന്റെ ഭാഗമായി ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ചെറിയ പെരുന്നാൾ ദിനം അബു നഖ്‌ലയിൽ ഒരു ലേബർ ക്യാമ്പിൽ ജോലി നഷ്ടപ്പെട്ട് ലോക്ക് ഡൗണിന്റെ ഭാഗമായി നാട്ടിൽ പോകാൻ കഴിയാതെ ദുരിതമനുഭവിക്കുന്ന അന്തേവാസികൾക്കൊപ്പം.
ഈ ലേബർ ക്യാംപിൽ 200 നടുത്ത് തൊഴിലാളികൾ( മലയാളികളടക്കം മുപ്പത്തിയഞ്ചോളം ഇന്ത്യക്കാരും ബംഗ്ലാദേശ്, നേപ്പാൾ സ്വദേശികളും) ജോലി നഷ്ടപ്പെട്ട് ഭക്ഷണമോ വരുമാനമോ ഇല്ലാതെ മൂന്നു മാസക്കാലമായി കഴിയുകയായിരുന്നു. കൊറോണക്കാലത്ത് ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ മെഡിസിൻ ബാങ്കിന്റെ ചുമതല ഉണ്ടായിരുന്ന ജിതേഷ് നരിപ്പറ്റ ഈ ക്യമ്പിലെ ഒരു അന്തേവാസിയ്ക്ക് മെഡിസിൻ നൽകാൻ പോയതോടെയാണു ദുരിത പൂർണമായ ക്യാമ്പിലുള്ളവരുടെ കദനകഥ പുറംലോകമറിഞ്ഞത്. തൊട്ടടുത്ത ദിവസം തന്നെ അടിയന്തിര ആവശ്യമുള്ള ഭക്ഷണക്കിറ്റ് ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി അവിടെ എത്തിക്കുകയുണ്ടായി.പിന്നീട്, ജില്ലാ ട്രഷറർ ഹരീഷ്കുമാർ കൂടുതൽ ഭക്ഷണ വിഭവങ്ങൾ എത്തിക്കാൻ നേതൃത്വം നൽകുകയും, നാട്ടിലേക്ക് പോകാനുള്ള എംബസിയുടെ ലിസ്റ്റിൽ മുഴുവൻ ഇന്ത്യക്കാരുടെയും വിവരങ്ങൾ റജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി പെരുന്നാൾ ദിനം പ്രയാസമനുഭവിക്കുന്ന 1000 പേർക്ക് ഭക്ഷ്യമെത്തിച്ചു നൽകുന്നതിൻ്റെ ഭാഗമായി അബു നഖലയിലെ ഈ ക്യാമ്പ് കൂടി തെരെഞ്ഞെടുത്തു. അബു നഖ്‌ലയിലെ ക്യാമ്പിൽ കഴിയുന്ന തൊഴിലാളികൾ മിക്കവാറും ദിവസങ്ങളിൽ ഒരു നേരം മാത്രമാണ് ഭക്ഷണം കഴിച്ചിരുന്നത്. അഷറഫ് വടകരയുടെ നേതൃത്വത്തിലുള്ള കോഴിക്കോട് ജില്ല കമ്മിറ്റി 200 ഓളം പേരുടെ ഈദ് ദിവസത്തെ ഭക്ഷണം എത്തിച്ചു നൽകി.
ഭക്ഷണ വിതരണത്തിന്റെ ഭാഗമായി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സമീർ ഏറാമല ജില്ലാ പ്രസിഡന്റ് അഷറഫ് വടകര, ജനറൽ സെക്രട്ടറി അബ്ബാസ് സി വി, ട്രഷറർ ഹരീഷ് കുമാർ, സെക്രട്ടറിമാരായ ഷഫീഖ് കുയിമ്പിൽ, ഗഫൂർ ബാലുശ്ശേരി, നജീബ് തൗഫീഖ്, നദീം മാന്നാർ, സുബൈർ സി എച്ച്, ഷാഹിദ് വി പി, ജിതേഷ് നരിപ്പറ്റ, സദ്ദാം പി പി, നബീൽ വാണിമേൽ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചപ്പോൾ മനസ്സിലാക്കിയതിനേക്കാൾ ദുരിതപൂർണമാണ് അവിടുത്തെ സാഹചര്യങ്ങൾ എന്ന് തിരിച്ചറിഞ്ഞു.
നേതാക്കളുടെ സാന്നിധ്യത്തിൽ 20 ദിവസത്തേക്കുള്ള തുടർ ഭക്ഷണം വിതരണം ചെയ്യാൻ നാദാപുരം മണ്ഡലം ഇൻകാസ് കമ്മിറ്റി ഏറ്റെടുക്കുകയും അത് എത്തിച്ചു നൽകുകയും ചെയ്തു. കൂടാതെ, ഈ കാലയളവിനുള്ളിൽ അവരുടെ നാട്ടിലേക്കുള്ള യാത്ര, മറ്റു ദുരിത പൂർണമായ ജീവിതം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുന്ന കാര്യത്തിൽ സത്വര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ കൊണ്ട് വരുമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല അറിയിച്ചു.