'മിക്ക ഇന്ത്യൻ സ്കൂളുകളും വിദ്യാർഥികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകുന്നില്ല, ഈ സാഹചര്യംകൊണ്ട് സെക്സിനെയും ബന്ധങ്ങളെയും കുറിച്ച് കുട്ടികളോട് സംസാരിക്കാൻ മാതാപിതാക്കൾ നിർബന്ധിതരാകുന്നു. എന്നാൽ എന്ത് പറയണമെന്ന് അവർക്ക് പലപ്പോഴും അറിയില്ല. ഇതാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട പ്രശ്നം' - പ്രശസ്ത സെക്സ് കോച്ച് പല്ലവി ബാൺവാൾ ബിബിസിയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, യാഥാസ്ഥിതിക ചുറ്റുപാടിൽ വളർന്നുവന്ന തന്‍റെ അനുഭവം തന്നെയാണ് തന്നെ ഒരു സെക്സ് കോച്ച് ആക്കി മാറ്റിയതെന്നും പല്ലവി പറയുന്നു. സ്വന്തം മാതാപിതാക്കൾ തമ്മിലുള്ള ബന്ധമാണ് ജീവിതത്തിൽ തന്നെ ആദ്യമായി സ്വാധീനിച്ചതെന്ന് പല്ലവി പറയുന്നു. വർഷങ്ങളായി മാതാപിതാക്കളുടെ വിവാഹബന്ധത്തെക്കുറിച്ച് പല കിംവദന്തികളും കേട്ടിട്ടുണ്ട്.
ഏകദേശം എട്ട് വയസ്സു മുതൽ, ഇതേക്കുറിച്ച് ചോദ്യങ്ങൾ നേരിട്ടു തുടങ്ങി. പലപ്പോഴും കുടുംബത്തിലെ ഓരോ ചടങ്ങിന് പോകുമ്പോൾ പലരുടെയും ചോദ്യശരങ്ങൾകൊണ്ട് മൂടുമായിരുന്നു."മാതാപിതാക്കൾ ഇപ്പോഴും ഒരു മുറിയിലാണോ കിടക്കുന്നത് ?" "അവർ വഴക്ക് കൂടുന്നത് കേട്ടിട്ടുണ്ടോ?" "ആരെങ്കിലും ആണുങ്ങൾ വരുന്നത് കണ്ടിട്ടുണ്ടോ ?"
ഇങ്ങനെ ആയിരുന്നു ചോദ്യങ്ങൾ. എനിക്ക് ഏറെക്കുറെ അപരിചിതരായ സ്ത്രീകൾ എന്നോട് ചോദിച്ച ആ ചോദ്യങ്ങൾക്ക് എനിക്ക് ഉത്തരമേ ഉണ്ടായിരുന്നില്ല.
'വർഷങ്ങൾക്കുശേഷം, എന്റെ വിവാഹമോചനത്തിനുശേഷം, അമ്മ എന്നോട് ആ കഥ പറഞ്ഞു. എന്റെ മാതാപിതാക്കളുടെ വിവാഹബന്ധത്തിന്റെ തുടക്കകാലത്ത്, ഞാനും എന്റെ സഹോദരനും ജനിക്കുന്നതിനുമുമ്പ്, എന്റെ അമ്മയ്ക്ക് ഒരു പുരുഷനോട് അഗാധമായ ആകർഷണം തോന്നി. അത് ശാരീരിക ബന്ധമായി മാറി. എന്നാൽ ആഴ്ചകൾക്കുള്ളിൽ ഇത് കുറ്റബോധമായപ്പോൾ അവർ അത് അവസാനിപ്പിച്ചു.
എന്നാൽ എല്ലായിടത്തേക്കും കണ്ണും കാതും തുറന്നിരിക്കുകയാണ് ഇന്ത്യൻ സമൂഹം. കാലക്രമേണ, കിംവദന്തികൾ എന്റെ അച്ഛനിൽ എത്തി. ഒടുവിൽ അമ്മയോട് ഇതേക്കുറിച്ച് ചോദിക്കാൻ എന്റെ അച്ഛന് 10 വർഷവും ഞങ്ങൾ രണ്ട് മക്കളും ജനിക്കുന്ന സമയം വേണ്ടിവന്നു'- പല്ലവി പറയുന്നു.
അതേക്കുറിച്ചുള്ള എന്ത് ഉത്തരവും തങ്ങളുടെ ബന്ധത്തെ ബാധിക്കില്ലെന്നാണ് ആദ്യം അച്ഛൻ അമ്മയ്ക്ക് വാക്കുകൊടുത്തത്. വർഷങ്ങളുടെ അടക്കിപ്പറച്ചിലുകൾ കൊണ്ടാണ് അദ്ദേഹത്തിന് അത് ചോദിക്കേണ്ടി വന്നത്.
ഒടുവിൽ അമ്മ അച്ഛനോട് എല്ലാം പറഞ്ഞു. സെക്സിനെക്കാൾ ഏറെയായി ഒരു അടുപ്പമായിരുന്നു അത്, 'അമ്മ പറഞ്ഞു. കുടുംബം തുടങ്ങുന്നതിനു മുമ്പായിരുന്നു അത്. വിവാഹം അതിന്റെ വേരുപിടിക്കുന്നതിനും മുന്നേ. എന്നാൽ സംഭാഷണം അവസാനിച്ചപ്പോൾ ആ മുറിയിലാകെ ഒരു മരവിപ്പ് പടർന്നതുപോലെ അവർക്ക് തോന്നി. അച്ഛൻ അവിടെ നിന്നും പോയിരുന്നു. വർഷങ്ങളായി തനിക്ക് സംശയമുണ്ടായിരുന്ന ഒരു കാര്യം 'അമ്മ സമ്മതിച്ചതോടെ അവർക്കിടയിൽ ഉണ്ടായിരുന്ന വിശ്വാസം തകർന്നു. ബന്ധം ശിഥിലമായി.
ലൈംഗികതയെക്കുറിച്ചും അടുപ്പത്തെക്കുറിച്ചും ശരിയായി സംസാരിക്കാനുള്ള നമ്മുടെ കഴിവില്ലായ്മ കുടുംബങ്ങളെ തകർക്കും എന്ന് തനിക്ക് വ്യക്തമാക്കി തന്ന ആദ്യ സംഭവമായിരുന്നു അതെന്ന് പല്ലവി പറയുന്നു.
'എന്‍റെ കുടുംബം ബീഹാറിൽനിന്നാണ്. ഒരു യാഥാസ്ഥിതിക ബാല്യമായിരുന്നു എന്‍റേത്. മിക്ക കുടുംബങ്ങളിലെയും പോലെ സെക്സ് പരസ്യമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായിരുന്നില്ല. എന്റെ മാതാപിതാക്കൾ കൈ പിടിക്കുകയോ ആലിംഗനം ചെയ്യുകയോ ചെയ്യുന്നത് കണ്ടിട്ടില്ല. ഞങ്ങളുടെ സമൂഹത്തിലും അങ്ങനെ ചെയ്യുന്ന ദമ്പതിമാരെ ഞാൻ കണ്ടിട്ടില്ല.
എന്തെങ്കിലും തരത്തിൽ സെക്സ് എന്നതിനെക്കുറിച്ചുള്ള തിരിച്ചറിവ് എനിക്കുണ്ടായത് പതിനാലാം വയസ്സിലായിരുന്നു. ഒരു ദിവസം ഉച്ചതിരിഞ്ഞ് ഞാൻ അച്ഛന്റെ അലമാരയിലെ പുസ്തകങ്ങൾ പരതാൻ തുടങ്ങി .അദ്ദേഹത്തിന്റെ നോവലുകൾക്കും ചരിത്രപുസ്തകങ്ങൾക്കും ഇടയിൽ ഒരു ചെറിയ ലഘുലേഖ കിട്ടി. സ്ത്രീ പുരുഷന്മാർ അന്യോന്യം ശരീരത്തിനായി തേടുന്ന രഹസ്യ ലോകത്തിന്റെ വിവരണമായിരുന്നു മായിരുന്നു അതിന്റെ ഉള്ളടക്കമായ ചെറുകഥകൾ.
ഈ പുസ്തകം തീർച്ചയായും സാഹിത്യമായിരുന്നില്ല, അതിനെക്കാൾ കുസൃതി നിറഞ്ഞതായിരുന്നു അത്. തനിക്കറിയാവുന്ന ദമ്പതികൾ കിടപ്പറയിൽ എന്ത് ചെയ്യുന്നു എന്ന് കാണാനുള്ള കൗതുകത്തിൽ ചുമരിൽ ഒരു ദ്വാരം തുളച്ച പെൺകുട്ടിയെക്കുറിച്ചായിരുന്നു ഒരു കഥ. പല കാര്യങ്ങളും എനിക്കറിയാൻ ഉണ്ടായിരുന്നു. പക്ഷെ അതിനൊന്നും ഉത്തരം നൽകാൻ ആരും ഉണ്ടായിരുന്നില്ല,' പല്ലവി ബാൺവാൾ പറയുന്നു.
1990 കളുടെ രണ്ടാം പകുതിയിലായിരുന്നു ഇത്. ലോകമെമ്പാടുമുള്ള നിരവധി കുട്ടികൾ ഈ പ്രായത്തിൽ അടുപ്പത്തെക്കുറിച്ച് പഠിക്കാൻ തുടങ്ങിയിരുന്നു, കൂടുതലും സ്കൂളിൽ തന്നെ . ബെൽജിയത്തിൽ, ഏഴുവയസ്സുള്ള കുട്ടികളെ സെക്സിനെക്കുറിച്ചു പഠിപ്പിക്കുന്നു. എന്നാൽ ഇന്ത്യയിൽ സ്കൂൾ പാഠ്യപദ്ധതിയുടെ നിർബന്ധിത ഭാഗമല്ല സെക്സ്.
2018 ലാണ് ഇന്ത്യയിലെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സ്കൂളുകൾക്കായി ലൈംഗിക വിദ്യാഭ്യാസ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ആകെയുള്ള 29 സംസ്ഥാനങ്ങളിൽ ഒരു ഡസനിലേറെയെണ്ണം അവ നടപ്പാക്കേണ്ടെന്ന് തിരഞ്ഞെടുത്തു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഗ്രാമീണ ഇന്ത്യയിലെ പകുതിയിലധികം പെൺകുട്ടികൾക്കും ആർത്തവത്തെക്കുറിച്ചോ അതിന്റെ കാരണത്തെക്കുറിച്ചോ അറിയില്ല, പല്ലവി ബാൺവാൾ പറഞ്ഞു.