രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ വിപത്താണ് കോവിഡ് 19 മഹാമാരിയെന്ന് യു. എൻ സെക്രട്ടറി ജനറൽ ആന്റാണിയോ ഗുട്രേഷ് പറഞ്ഞു. ഇത് ലോകജനതയുടെ നിലനില്പിനും അവരുടെ ജീവിത മാർഗ്ഗങ്ങൾക്കുമാണ് ആഘാതമേല്പിച്ചിരിക്കുന്നത്.
കൊറോണ വൈറസ് ആഫ്രിക്കൻ രാജ്യങ്ങളിലും എത്തപ്പെട്ടിരിക്കുന്നു. ബുറുണ്ടിയിലും സിയേറ ലിയോണിലും നിരവധിപ്പേർ വൈറസ് ബാധിതരാണ്. സിയേറ ലിയോൺ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.
അമേരിക്കയിൽ മരണം 4000 കവിഞ്ഞപ്പോൾ ലോകത്തേറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിതരും (1,88,172 ) അവിടെത്തന്നെയാണ്.
ആസ്‌ത്രേലിയയിൽ 60 ദിനപ്പത്രങ്ങൾ അച്ചടി പൂർണ്ണമായും അവസാനിപ്പിച്ച് ഓൺലൈൻ പ്രവർത്തനം തുടങ്ങി.
ലോകത്തേറ്റവും കൂടുതൽ ആളുകൾ മരിച്ച (12000) ഇറ്റലിയിൽ സ്ഥിതി ഇപ്പോഴും മെച്ചപ്പെട്ടിട്ടില്ല.
സ്പെയിനാണ് ഈ മഹാമാരിയുടെ ആക്രമണത്തിൽ നട്ടം തിരിയുന്ന മറ്റൊരു രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 849 പേരാണ് അവിടെ മരിച്ചത്. ആകെ മരണം 8000 ത്തിനും മുകളിൽ.
ബ്രിട്ടനിൽ സ്ഥിതിഗതികൾ അൽപ്പം മെച്ചപ്പെട്ടിരിക്കുന്നു. അവിടെ ഇതുവരെ മരിച്ചത് 1789 പേരാണ്.
ഇന്ത്യയിലും സ്ഥിതിഗതികൾ നിയന്ത്രണത്തിലേക്ക് വരുകയായിരുന്നു. ജനസംഖ്യാ നിലവാരം വച്ചുനോക്കുമ്പോൾ ഇന്ത്യ പ്രഖ്യാപിച്ച കോവിഡ് പടരുന്നതു തടയാനുള്ള ലോക്ക് ഡൌൺ വളരെ ഫലപ്രദമായിരുന്നു. ഇന്ത്യയിൽ ഇതുവരെ 35 പേർ മരിക്കുകയും 1397 പേർ രോഗബാധിതരുമാണ്.
എന്നാൽ ഡൽഹിയിലെ നിസാമുദ്ദീനിലുള്ള തബ്‌ലീഗ് വിഭാഗത്തിന്റെ മർക്കസ് സമ്മേളനത്തിൽ പങ്കെടുത്ത വിദേശികളടക്കം വലിയൊരു വിഭാഗം ആളുകൾ വൈറസ് ബാധിതരായത് രാജ്യത്ത് ഭീതിയുടെ കരിനിഴൽ പരത്തിയിരിക്കുകയാണ്.