ജയ്പുര്‍: സ്വാതന്ത്ര്യ സമര സേനാനി ചന്ദ്രശേഖർ ആസാദിനെ ജവഹർലാൽ നെഹ്റു ഗൂഢാലോചന നടത്തി കൊല്ലിക്കുകയായിരുന്നുവെന്ന് ബിജെപി എംഎല്‍എയും ബിജെപി ജനറൽ സെക്രട്ടറിയുമായ മദൻ ദിലാവർ.
ബ്രിട്ടീഷുകാർക്കെതിരെ വിപ്ലവ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെ ചന്ദ്രശേഖര്‍ ആസാദിന് പണം ആവശ്യമായി വന്നു. ഇതിനായി അദ്ദേഹം നെഹ്റുവിനെ സമീപിച്ചു. 1200 രൂപ ചോദിച്ചു നെഹ്റുവിന്റെ അടുത്ത് എത്തിയ ആസാദിനോട് അതു ശരിയാക്കി തരാമെന്നും വാങ്ങാനായി ഒരു പാർക്കിനു സമീപം കാത്തു നിൽക്കാൻ നിർദേശിച്ച ശേഷം വിവരം പൊലീസിനു കൈമാറുകയായിരുന്നുവെന്നും എംഎല്‍എ ആരോപിക്കുന്നു.
പൊലീസ് വളഞ്ഞതോടെ അവരിൽ ചിലരെ വെടിവച്ചിട്ടശേഷം പിടിക്കപ്പെടുമെന്നായപ്പോൾ ആസാദ് സ്വയം വെടിവച്ചു മരിക്കുകയായിരുന്നുവെന്നും ദിലാവർ പറയുന്നു. അതേസമയം, മദൻ ദിലാവർ എംഎൽഎയ്ക്കു ബോധം നഷ്ടപ്പെട്ടിരിക്കുകയാണെന്ന പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി.