ലോക് ഡൗൺ ദുരിതത്തിനിടയിലും പയ്യന്നൂർ ഏരമത്തെ വീട്ടിൽനിന്നും172 കിലോമീറ്റർ മോട്ടോർസൈക്കിളിൽ യാത്ര ചെയ്ത് കുമ്പളയിലെ തീരദേശ പോലീസ് സ്റ്റേഷനിൽ ജോലിക്കെത്തിയിരുന്ന സബ് ഇൻസ്പെക്ടർ കെ. വി കൃഷ്ണനെ സർവീസിൽ നിന്ന് വിരമിക്കുന്ന ദിവസം ഔദ്യോഗിക വാഹനം നല്കാതെ സ്വകാര്യ വാഹനത്തിൽ യാത്ര അയച്ചത് അറിഞ്ഞ രാജ്മോഹൻ ഉണ്ണിത്താൻ എംപി കാസർഗോഡ് എസ് പി, ഐ.ജി വിജയ് സാക്കറെ എന്നിവരെ വിളിച്ചെങ്കിലും ഫോണിൽ ലഭിച്ചില്ല.
തുടർന്ന് വീട്ടിലേക്ക് മടങ്ങിയ കെ. വി കൃഷ്ണനെ എം.പി തന്റെ പടന്നക്കാട്ടെ വീട്ടിലേക്ക് വിളിച്ചു വരുത്തി പൊന്നാടയണിയിച്ചു അഭിവാദ്യം ചെയ്ത് പിന്തുണ അറിയിച്ചു. ആത്മാർത്ഥമായ സർവീസ് റെക്കോർഡ് ഉള്ള സബ്ഇൻസ്പെക്ടറെ കോവിഡ് കാലത്ത് രാഷ്ട്രീയം നോക്കി അപമാനിച്ചത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇന്നേ ദിവസം തന്നെ വിരമിച്ച പോലീസുകാരെ ഔദ്യോഗിക വാഹനത്തിൽ യാത്ര അയച്ചപ്പോൾ ആണ് സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന് ഈ ദുരനുഭവം ഉണ്ടായിരിക്കുന്നത്. എം.പിയുടെ വാഹനത്തിൽ പയ്യന്നൂരിലെ വീട്ടിലെത്തിക്കാമെന്നു എം.പി അറിയിച്ചെങ്കിലും കെ വി കൃഷ്ണൻ സ്നേഹപൂർവം നിരസിക്കുകയായിരുന്നു.
എംപി വീട്ടിൽ വിളിച്ചുവരുത്തി അഭിനന്ദിച്ചത് ജീവിതത്തിലെ മറക്കാത്ത അനുഭവമാണെന്നും, ഇതിൽ പരം മറ്റൊരു അംഗീകാരം ലഭിക്കാൻ ഇനി ഇല്ലെന്നും കെ. വി കൃഷ്ണൻ പറഞ്ഞു. മുൻ പോലീസ് അസോസിയേഷൻ ഭാരവാഹിയായ ഇദ്ദേഹത്തെ അപമാനിച്ചവർ പോലീസ് സേനയ്ക്ക് തന്നെ അപമാനമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ എം പി പറഞ്ഞു. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.