മദ്യപാനികൾ അറബിക്കടലിൽ. പാലക്കാട് ബ്രൂവറിക്ക് ലാൽസലാം. ഇരട്ടത്താപ്പിന്റെ ഇരുപ്പൂ കൃഷി

എത്ര പഴക്കം ചെന്ന ഭരണഘടനയായാലും അതിലെ പേജുകളുടെ ഉൾക്കരുത്തും വിപ്ലവ വീര്യവുമൊന്നും അങ്ങനെ ചോർന്നു പോവില്ല. ചോർന്നു പോകാൻ അനുവദിക്കുകയുമില്ല. 

author-image
അരവിന്ദ് ബാബു
Updated On
New Update
mv govindan-3
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊല്ലം ജില്ലാ സമ്മേളനത്തിന് കൊടികയറുന്നതിന് മുമ്പാണ് നൂറു പൂക്കളെ. നൂറ് നൂറു പൂക്കളേ.. എന്ന വിപ്ലവ മുദ്രാവാക്യം മൂളിക്കൊണ്ട് കേരളത്തിലെ പാർട്ടിയുടെ തലതൊട്ടപ്പൻ എന്ന സ്ഥാനപ്പേര് മാത്രമുള്ള എം.വി ഗോവിന്ദൻ സഖാവ് പാർട്ടിയുടെ ഭരണഘടന വീണ്ടും പൊടി തട്ടിയെടുത്തത്. 

Advertisment

അതിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു നിറഞ്ഞു കവിഞ്ഞ വിപ്ലവ വീര്യത്തോടെ പാർട്ടിയുടെ ഭീഷ്മപ്രതിജ്ഞയെപ്പറ്റി അദ്ദേഹം എല്ലാവരെയും ഓർമ്മപ്പെടുത്തിയത്. മറ്റൊന്നുമല്ല, മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമത്രേ. 

എത്ര പഴക്കം ചെന്ന ഭരണഘടനയായാലും അതിലെ പേജുകളുടെ ഉൾക്കരുത്തും വിപ്ലവ വീര്യവുമൊന്നും അങ്ങനെ ചോർന്നു പോവില്ല. ചോർന്നു പോകാൻ അനുവദിക്കുകയുമില്ല. 


പാർട്ടിയിൽ അംഗത്വമെടുക്കുന്ന ഒരു സാധാരണക്കാരനെ വിപ്ലവ പാതയിലേക്കുള്ള ഹരിശ്രീ എഴുതിക്കാനും അവനെ പാർട്ടിലൈനിൽ ഉത്തമ സഖാവാക്കി മാറ്റാനും എടുത്താൽ പൊങ്ങാത്ത പാർട്ടി സിദ്ധാന്തങ്ങൾ കുത്തിനിറച്ച് ഉണ്ടാക്കിയിരിക്കുന്ന ഒന്നാന്തരം ക്യാപ്‌സ്യൂളാണ് ഈ ഭരണഘടന.


അത് മനസിരുത്തി വായിച്ചു പഠിച്ചാൽ വിപ്ലവം വരുന്ന രീതിയെപ്പറ്റിയൊക്കെ ആഴത്തിൽ മനസിലാക്കാനാവും. അത് ഗോവിന്ദൻ മാഷ് എന്ന കർക്കശക്കാരനായ വിപ്ലവകാരി ഒന്നുകൂടി ഓർമ്മിപ്പിച്ചു.

ഇന്നുവരെ ഒതു തുള്ളി മദ്യം നാക്കിൽ ഇറ്റിക്കുക പോയിട്ട് മണത്ത് നോക്കാൻ പോലും സി.പി.എം അംഗങ്ങൾ തയ്യാറായിട്ടില്ല. അത് മാത്രമല്ല സിഗരറ്റ് പോലും വലിക്കാൻ പാടില്ലെന്ന ദാർശിനികമായ കാഴ്ചപ്പാടിൽ നിന്നും വന്നവരാണത്രേ മാർക്‌സിസ്റ്റ്കാർ. 

പത്രലേഖകരെ അഭിസംബോധന ചെയ്യുന്ന മാഷിന്റെ വാക്കുകൾ കേട്ട് രോമം എഴുന്നേറ്റ് നിന്നു. എന്തൊരു വിശകലനം. അതും എത്ര കൃത്യം. ഇത് കേട്ട് കൊണ്ടിരുന്നപ്പോഴാണ് മദ്ധ്യതിരുവതാംകൂറിലെ നസ്രാണിയായ ഒരു പുത്തൻ കൂറ്റ് മാർക്‌സിസ്റ്റിന് ഒരു സംശയം. 


പാർട്ടി അംഗങ്ങൾക്ക് മദ്യപിക്കാനും പുകവലിക്കാനും പാടില്ല. അതിന് ദാർശിനിക അടിത്തറയുണ്ട്. പക്ഷേ പാർട്ടിയുടെ സർക്കാരിന് ബ്രൂവറി അനുവദിക്കാമോ ? മദ്യമടക്കമുള്ള ലഹരിയെ നമ്മൾ ദാർശനികമായി എതിർക്കുന്നുവെന്ന് പറഞ്ഞിട്ട് പിന്നെ ബ്രൂവറിക്ക് എങ്ങനെ അനുമതി കൊടുക്കുന്നതെങ്ങനെയെന്നാണ് സഖാവിന്റെ സംശയം. 


യഥാർത്ഥത്തിൽ പാർട്ടി ലൈനിൽ നിൽക്കുന്ന മാർക്‌സിസ്റ്റിന് ഒരു സംശയവും ഉണ്ടാവാൻ പാടില്ല. അങ്ങനെ ഉണ്ടായാൽ തന്നെ അത് പാർട്ടി രഹസ്യമാണ്. കമ്മിറ്റികളിൽ ഉന്നയിക്കണം. അതുകൊണ്ട് തന്നെ തൽക്കാലം അത് സംശയമായി നിലനിർത്തുന്നതാവും ഉചിതം.

ഇതാണ് പുത്തൻ കൂറ്റ് സഖാക്കളുടെ കുഴപ്പം. പാർട്ടിയെപ്പറ്റി ഒരു ചുക്കുമറിയില്ല. സി.പി.എം ഇരട്ടത്താപ്പിന്റെ ഇരുപ്പൂകൃഷി നടത്തുകയാണെന്നാണ് ചില വികസന വിരോധികളുടെ വാദം. മൂരാച്ചികളും പിന്തിരിപ്പൻമാരും വരട്ട് തത്വവാദികളും അങ്ങനെ പലതും പറയും. പക്ഷേ യാഥാർത്ഥ്യം മറ്റൊന്നാണ്. 

ദാർശിനികമായി വിശകലനം ചെയ്താൽ ഇതെല്ലാം തൊഴിലാളി വർഗത്തിന് വേണ്ടിയാണെന്ന് മനസിലാക്കാവുന്നതേ ഉള്ളൂ. പാലക്കാട് ഒയാസിസ് എന്നൊരു കമ്പനിയാണ് ബ്രൂവറിക്കും ഡിസ്റ്റിലറിക്കും അപേക്ഷ നൽകിയിട്ടുള്ളത്.


പാർട്ടിയെ പറ്റി സംവദിക്കുന്ന ഗ്രന്ഥങ്ങളായ മൂലധനം, ദാസ് ക്യാപിറ്റൽ എന്നിവ പോലെ തീർത്തും സുതാര്യമായ അപേക്ഷ. കേട്ടാൽ ബുർഷ്വയാണെന്ന് തോന്നുമെങ്കിലും തൊഴിലാളി വർഗത്തിനോട് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കാമെന്നും പദ്ധതിക്ക് വേണ്ടി ഒരു തുള്ളി ഭൂഗർഭ ജലം പോലും ഊറ്റില്ലെന്നും കമ്പനി എ.കെ.ജി സെന്ററിൽ വെച്ചിട്ടുള്ള ഭരണഘടനയിൽ തൊട്ട് സത്യം ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തൽ.


അതല്ലാതെ പാലക്കാട്ടുകാരായ കോക്കോ കോള എന്ന ആഗോള കുത്തക ബൂർഷ്വയെ കമ്മ്യൂണിസ്റ്റ് ആയുധമായ വർഗസമരത്തിലൂടെ തോൽപ്പിച്ച പുരോഗമന യുവജന പ്രസ്ഥാനത്തിന്റെ പഴയ അമരക്കാരനും ഇപ്പോൾ കേരളത്തിന്റെ എക്‌സൈസ് വകുപ്പ് മന്ത്രിയുമായ എം.ബി രാജേഷ് കമ്പനിക്ക് വേണ്ടി അങ്ങനെ വാദിക്കാൻ തരമില്ല.

പദ്ധതിക്കായി കമ്പനി വാങ്ങിയ ഭൂമിയിൽ നെൽവയലും ഉൾപ്പെട്ടിട്ടുണ്ടത്രേ. അതിലൊന്നും കാര്യമില്ല എന്നതാണ് പാർട്ടി ലൈൻ. പിന്നെ തണ്ണീർത്തടം മൂടിയാലുണ്ടാകുന്ന ജലദൗർലഭ്യം. ഇത് രണ്ടും എപ്പോഴേ പരിഹരിക്കപ്പെട്ടു കഴിഞ്ഞു. അതാണ് കരുതൽ എന്ന് പറയുന്നത്. 


കുറച്ച് നെയൽവയലിൽ ഏറിയാൽ പത്തോ ഇരുപതോ പേർക്കാവും തൊഴിൽ ലഭിക്കുക. എന്നാൽ ഡിസ്റ്റിലറിയിൽ വർഷം മുഴുവൻ തൊഴിൽ കിട്ടും. നെൽവയൽ മൂടിയാലുണ്ടാവുന്ന ജലദൗർലഭ്യം ഒരു പ്രശ്‌നമേയല്ല. മലമ്പുഴ ഡാം നിറയെ വെള്ളമാണ് കുറച്ച് വെള്ളം ദൗർലഭ്യമുള്ളിടത്തേക്ക് പമ്പ് ചെയ്ത് കൊടുക്കും. അത് ഇടതുപക്ഷ സർക്കാരിന്റെ കരുതൽ.


പിന്നെ മദ്യപിക്കുന്നതും മദ്യമുണ്ടാക്കി വിതരണം ചെയ്യുന്നതും രണ്ടാണ്. പാർട്ടി അംഗങ്ങൾ മദ്യപിക്കാത്തത് കൊണ്ട് തന്നെ കേരളത്തിൽ മദ്യപിക്കുന്ന പെറ്റി ബൂർഷ്വകളുടെയും, ബൂർഷ്വകളുടെയും കരളടക്കം ദ്രവിക്കും. രോഗബാധിതരായി അലയും. സാംസ്‌ക്കാരികമായും സാമൂഹികമായി അധ:പതിച്ച കൂട്ടമായി മാറി അവർ തിരസ്‌ക്കരിക്കപ്പെടും.

ഇതോടെ മദ്യമുണ്ടാക്കാൻ അഹോരാത്രം പണിയെടുക്കുന്ന ബ്രൂവറിയിലെ തൊഴിലാളി വർഗം സമൂഹത്തിൽ മുന്നേറ്റം നടത്തും. അത് വഴി ലഭിക്കുന്ന കൂലിയെന്ന സമ്പത്ത് തൊഴിലാളി വർഗത്തിന്റെ ഉന്നമനത്തിനായി പോരാടാനുള്ള മൂലധനമായി ഓരോ കുടുംബത്തിലും ഇന്ധനമായി മാറും. 

ബൂർഷ്വകളുടെ ജാഗ്രതക്കുറവ് തൊഴിലാളികളുടെ മുന്നേറ്റത്തിന് വഴിതെളിക്കും. അങ്ങനെ സമൂഹത്തിൽ സോഷ്യലിസം നടപ്പാവും. ഏറെ താമസിയാതെ വിപ്ലവവുമെത്തും. 

സമ്പൂർണ്ണ തൊഴിലാളിവർഗ സർവാധിപത്യത്തിലേക്കുള്ള വഴിതുറക്കുന്ന ചരിത്രപരമായ തീരുമാനമെടുത്ത പിണറായി സർക്കാരിനും സി.പി.എമ്മിനും എല്ലാവരും ആദരമർപ്പിക്കുന്നതും കേരളം കാണുക തന്നെ ചെയ്യും.