ബെംഗളുരു: കർണാടക നിയമസഭയിലിരുന്ന് അശ്ലീല വീഡിയോ കാണുന്ന കോണ്‍ഗ്രസ് നേതാവ് പ്രകാശ് റാത്തോഡിന്റെ ദൃശ്യങ്ങള്‍ പുറത്തായി. കര്‍ണാടക രാഷ്ട്രീയത്തില്‍ വീണ്ടും വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ് ഈ സംഭവം.
നിയമസഭയിലുണ്ടായിരുന്ന ക്യാമറാമാന്‍മാരാണ് റാത്തോഡ് സഭയിലിരുന്ന് പോണ്‍ വീഡിയോ കാണുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇത് പിന്നീട് പ്രചരിക്കുകയായിരുന്നു.
അതേസമയം, താന്‍ ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുകയായിരുന്നില്ലെന്നും ഫോണിലുണ്ടായിരുന്ന അനാവശ്യ സന്ദേശങ്ങള്‍ നീക്കം ചെയ്യുകയായിരുന്നുവെന്നുമാണ് പ്രകാശ് റാത്തോഡ് എംഎൽഎയുടെ വിശദീകരണം.
''സാധാരണഗതിയില്‍ നിയമസഭയ്ക്കകത്ത് ഞങ്ങള്‍ ഫോണ്‍ കൊണ്ടുപോകാറില്ല. എന്നാല്‍ ഒരു ചോദ്യം ചോദിക്കാനായി ഞാന്‍ ആഗ്രഹിച്ചിരുന്നു.
അതിനായാണ് ഫോണ്‍ എടുത്തത്. എന്നാല്‍ എന്റെ സ്‌റ്റോറേജ് നിറഞ്ഞിരിക്കുകയാണെന്ന് മനസ്സിലായപ്പോള്‍ എനിക്കാവശ്യമില്ലാത്ത അനാവശ്യ ക്ലിപ്പുകള്‍ ഞാന്‍ നീക്കം ചെയ്യുകയായിരുന്നു.''- പ്രകാശ് റാത്തോഡ് പറഞ്ഞു.
കർണാടക നിയമസഭയ്ക്കുള്ളിൽ അംഗങ്ങള്‍ അശ്ലീല വീഡിയോ കാണുന്ന രംഗങ്ങള്‍ ക്യാമറയില്‍ പതിയുന്നതും വിവാദമാകുന്നതും ഇതാദ്യമായല്ല. 2012ല്‍ നിയമസഭയ്ക്കുള്ളിലിരുന്ന് ബിജെപി എംഎൽഎ ലക്ഷ്മണ്‍ സാവഡിയും മറ്റുരണ്ടുപേരും അശ്ലീല വീഡിയോ കാണുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമാണ് സാവഡി. മറ്റൊരിക്കല്‍ ബിജെപി എംഎൽഎ അരവിന്ദ് ലിംബവല്ലിയും സമാന സാഹചര്യത്തിൽ കുടങ്ങിയിരുന്നു.
അതേസമയം, കോണ്‍ഗ്രസ് അംഗത്തിന്റെ നടപടിയെ അപലപിച്ച് ബി ജെപി രംഗത്ത് വന്നു. റാത്തോഡിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ബി ജെ പിയുടെ ആവശ്യം. ''കഴിഞ്ഞ തവണ വലിയ ഒച്ചപ്പാടുകള്‍ ഉണ്ടാക്കിയവരാണ് കോണ്‍ഗ്രസുകാര്‍.
ഇപ്പോള്‍ ഒരു കോണ്‍ഗ്രസ് അംഗം തന്നെ സഭയ്ക്കുള്ളിലിരുന്ന് അശ്ലീല വീഡിയോ കാണുന്നു. ഡി കെ ശിവകുമാര്‍ പ്രകാശ് റാത്തോഡിനെതിരേ കര്‍ശന നടപടിയെടുക്കുമെന്നാണ് കരുതുന്നത്.''- ബി ജെ പി വക്താവ് എസ് പ്രകാശ് പറഞ്ഞു.