ബി ജെ പി സർക്കാരിന്റെ മുസ്‌ലിം ന്യൂനപക്ഷങ്ങളെ വേട്ടയാടൽ തുടരുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് അസമിൽ നിന്നുള്ള വാര്‍ത്തയെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി. ഏറെ വേദനിപ്പിക്കുന്ന വാർത്തയാണത് . 19 ലക്ഷം ജനങ്ങൾ ഇന്ത്യൻ പൗരന്മാർ അല്ലാതായി തീർന്നിരിക്കുന്നു.
ശക്തമായ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ട്. പാർലമെന്റിൽ ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഈ വിവേചനം ശക്തമായി തുറന്നു കാണിച്ചിട്ടുണ്ട് , ഇനിയുമത് തുടരും. ഈ 19 ലക്ഷം ആളുകളെ ഒരു പ്രത്യേക തടവറയിലേക്ക് മാറ്റാൻ പോകുന്നു എന്ന വാർത്തയും ഏറെ വേദനാജനകമാണ് - ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
ഇതേ രീതിയിൽ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും എന്ന സൂചനയാണ് കേന്ദ്ര സർക്കാർ നൽകുന്നത്. പ്രതിപക്ഷ ശബ്ദം ഇനിയും ദുർബലമായാൽ, ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാകും . നമ്മുടെ ഇന്ത്യ ബഹുസ്വരതക്ക് ലോകത്തിന് മാതൃകയായ ഒരു രാജ്യമാണ് . അത് നിലനിൽക്കേണ്ടതുണ്ട്. പാർട്ടിയുമായി ആലോചിച്ച് വേണ്ട തുടർനടപടികൾ സ്വീകരിക്കും - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടന രാജ്യത്തെ മുഴുവൻ വിഭാഗങ്ങൾക്കും പൗരന്മാർക്കും തുല്യമായ അവകാശങ്ങൾ വകവെച്ചു നൽകുന്ന രാജ്യമാണ് ഇന്ത്യ. പക്ഷെ സമീപ കാലത്തായി നടക്കുന്ന സംഭവികാസങ്ങൾ ഒട്ടും ആശാവഹമല്ല . ആസാമിലെ ദേശീയ പൗരത്വ രജിസ്റ്റർ, എൻ ഐ എ ബില്ല്, കാശ്‌മീരുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പദവി റദ്ദാക്കൽ ഇവയെല്ലാം രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങൾ അപകടത്തിലാവുന്നതിന്റെ ശക്തമായ സൂചനകളാണ്.
വൈവിധ്യങ്ങളെ മൊത്തം തിരസ്കരിക്കാനുള്ള ശ്രമങ്ങളിലാണ് നിലവിലെ സർക്കാരിന്റെ പ്രവർത്തനങ്ങൾ. ഒരു ഭാഷ, ഒരു നിയമം, ഒരു സൈനിക മേധാവി തുടങ്ങി ബലാൽക്കാരമായി ഏകത്വം അടിച്ചേല്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം അപകടകരമാണ്. എസ് കെ എസ് എസ് എഫ് ന്യൂ ഡൽഹിയിൽ സംഘടിപ്പിച്ച പ്രതിനിധി സംഗമത്തിൽ പങ്കെടുത്തു. ഭരണഘടനയും ജനാധിപത്യവും ചോദ്യം ചെയ്യപ്പെടുന്ന ഈ സമയത്ത് രാജ്യതലസ്ഥാനത്ത് ഇത്തരത്തിലുള്ള ഒരു പരിപാടി സംഘടിപ്പിച്ച എസ് കെ എസ് എസ് എഫ് കമ്മറ്റിയെ അഭിനന്ദിക്കുന്നു - ഇ ടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടു.