കൊച്ചി: എറണാകുളം കരയോഗത്തിന്റെ സാമൂഹ്യ സേവന വിഭാഗമായ ചൈത്രം ആത്മഹത്യാ പ്രതിരോധ രംഗത്ത് കഴിഞ്ഞ 12 വർഷമായി പ്രവർത്തിച്ചുവരികയാണ്.
ആത്മഹത്യ സഹായത്തിനുള്ള നിലവിളിയാണ് എന്നും ആത്മഹത്യ തടയാവുന്നതാണ് എന്നുമുള്ള സന്ദേശം ജനങ്ങളിൽ എത്തിക്കുകയും മാനസിക സംഘർഷവും ആത്മഹത്യാ ചിന്തയും ഉള്ളവർക്ക് വൈകാരിക പിന്തുണ നൽകുകയുമാണ് ചൈത്രത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ.
ചൈത്രത്തിന്റെ 12 -)൦ വാർഷികം 2019 ഒക്ടോബർ 22 -)൦ തീയതി വൈകിട്ട് 2 മണിക്ക് എറണാകുളം ടി ഡി എം ഹാളിൽ വച്ച് എറണാകുളം കരയോഗം പ്രസിഡന്റ് കെ പി കെ മേനോന്റെ അധ്യക്ഷതയിൽ നടന്നു.
ചൈത്രം ഡയറക്ടർ മാലിനി മേനോൻ മാനസിക സംഘർഷം കൂടിവരുന്ന ഈ കാലഘട്ടത്തിൽ ആത്മഹത്യാ പ്രതിരോധത്തിന്റെ പ്രസക്തിയെപ്പറ്റി സ്വാഗത പ്രസംഗത്തിൽ സംസാരിച്ചു. ചൈത്രം കൺവീനർ ഡോ. വിജയലക്ഷ്മി മേനോൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
ലേക് ഷോർ ഹോസ്പിറ്റലിലെ ഡോക്ടർ വി പി ഗംഗാധരൻ ക്യാൻസർ രോഗികളിലും ബന്ധുക്കളിലും കാണുന്ന മാനസിക സംഘർഷങ്ങളെപ്പറ്റി സംസാരിച്ചു.
എറണാകുളം കരയോഗത്തിന്റെ സെക്രട്ടറി പി രാമചന്ദ്രൻ (വേണു), എക്സൈസ് ഇൻസ്‌പെക്ടർ വിജയൻ, പോർട്ട് ട്രസ്റ്റ് മുൻ ചെയർമാൻ ബാബുരാജീവ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചൈത്രം പ്രവർത്തകരുടെ 'പ്രളയാനന്തരം' എന്ന നാടകത്തിനുശേഷം ദേശീയ ഗാനത്തോടെ ചൈത്രത്തിന്റെ വാർഷിക പരിപാടികൾ സമാപിച്ചു.