തൊടുപുഴ: ഇടതുപക്ഷ സര്‍ക്കാര്‍ സ്‌ത്രീ സുരക്ഷയെക്കുറിച്ച് നിരന്തരം പറയുമ്പോഴും സ്‌ത്രീകള്‍ക്ക് സുരക്ഷ നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല എന്നുവേണം കരുതാന്‍. ഇത് കേവലം ഉദ്യോഗസ്ഥ വീഴ്‌ചയായി കണക്കാക്കാന്‍ കഴിയില്ല. തൊടുപുഴയുടെ അടുത്ത പ്രദേശത്തു നിന്ന് അത്തരം ഒരു സംഭവം ഇങ്ങനെ ..
ഭാര്യാ ഭര്‍തൃബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ജനമൈത്രി പോലീസിന്റെ സഹായം തേടിയെത്തി. പോലീസ് നിര്‍ദ്ദേശപ്രകാരം നിരവധി കൗണ്‍സിലിംഗില്‍ ഇവര്‍ പങ്കെടുത്തെങ്കിലും ഭര്‍ത്താവിന്റെ പെരുമാറ്റ രീതികളും നിലപാടുകളും ഭീഷണിയും പെണ്‍കുട്ടിയ്‌ക്ക് ഉള്‍ക്കൊള്ളാനായില്ല.
<യുവാവ് വീട്ടിൽ അതിക്രമിച്ചുകയറി യുവതിയുടെ പിതാവിന്റെ കാറിനു തീവച്ചു നശിപ്പിക്കുന്നതിന്റെ സി സി ടി വി ദൃശ്യം>
വീണ്ടും ഭര്‍ത്താവിന്റെ ഭീഷണി തുടര്‍ന്നതുമൂലം പെണ്‍കുട്ടിയ്‌ക്ക് കോടതിയില്‍ നിന്നും സുരക്ഷയുടെ ഭാഗമായി പെണ്‍കുട്ടിയുടെ വീട്ടില്‍ കയറുന്നതില്‍ നിന്നും ഭര്‍ത്താവിനെ കോടതി വിലക്കി. പോലീസ് മുഖേന കൗണ്‍സിലിംഗില്‍ പങ്കെടുക്കുന്നതിന് ഭര്‍ത്താവ് നിര്‍ബന്ധിതനായതിനെ തുടര്‍ന്ന് ഏപ്രില്‍ 5-ാം തീയതി രാത്രിയില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പാര്‍ക്ക് ചെയ്‌തിരുന്ന സ്‌കൂട്ടറും കാറും ഭര്‍ത്താവ് പെട്രോളൊഴിച്ച് കത്തിച്ച് നശിപ്പിച്ചു.
പിറ്റേന്ന് തന്നെ തൊടുപുഴ ഡി വൈ എസ് പി യുടെ കീഴിലുള്ള പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പരാതി നല്‍കുകയും സി സി ടി വി ദൃശ്യങ്ങള്‍ കൈമാറുകയും ചെയ്‌തു. രണ്ടുമാസം പിന്നിട്ടിട്ടും പോലീസിന്റെ ഭാഗത്തു നിന്നും പ്രതിയെ പിടികൂടുന്നതിന് യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നുമാത്രമല്ല, വളരെ ചെറിയ വകുപ്പുകള്‍ ചേര്‍ത്ത് പ്രതിക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്‌തു.
കഴിഞ്ഞ ദിവസം പ്രതി ഒന്നരവര്‍ഷം പ്രായമായ ഇരുന്നൂറോളം റബര്‍ തൈകള്‍ വെട്ടിനശിപ്പിച്ചു. ഇതിനെതിരെയും പെണ്‍കുട്ടി തൊടുപുഴ ഡി വൈ എസ് പി മുമ്പാകെയും പരാതി നല്‍കി. പ്രതിയ്‌ക്ക് ഹൈക്കോടതി മുമ്പാകെ മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിനു വേണ്ടിയാണ് പോലീസ് ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് പ്രതിയ്‌ക്കെതിരെ നിസ്സാരവകുപ്പുകള്‍ ചേര്‍ത്തതെന്നും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പറയുന്നു.
ക്വട്ടേഷന്‍ നല്‍കി തങ്ങളെയും കുടുംബത്തെയും വധിക്കുമെന്നുള്ള ഭീഷണി വന്നതോടെ പെണ്‍കുട്ടിയും കുടുംബവും തൊടുപുഴയിലുള്ള അനാഥാലയത്തില്‍ അഭയം തേടിയിരിക്കുകയാണ്.
വ്യക്തമായ തെളിവുകള്‍ സഹിതം പരാതി നല്‍കിയിട്ടും നീണ്ട അറുപതു ദിവസത്തിനുശേഷവും നിരാലംബയായ ഒരു പെണ്‍കുട്ടിയ്‌ക്കു നേരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീഷണിയ്‌ക്കും മനോവേദനയ്‌ക്കും പരിഹാരം കാണുന്നതിനോ വ്യക്തമായ തെളിവുകള്‍ കൈവശമുള്ള പോലീസ് പ്രതിയെ പിടികൂടാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. എന്തിനും ഏതിനും തെളിവുകള്‍ ആവശ്യപ്പെടുന്ന പോലീസ് സംവിധാനം 15 മിനിറ്റോളം നീണ്ടുനില്‍ക്കുന്ന ദൃശ്യത്തെളിവുകള്‍ കൈമാറിയിട്ടും പ്രതിയെ പിടി കൂടാന്‍ സാധിക്കാത്തത്‌സ്ത്രീ സുരക്ഷയുടെ പേരിലാണോ ..
പറച്ചിലില്‍ മാത്രം സ്‌ത്രീ സുരക്ഷയും സ്‌ത്രീ സമത്വവും കൊണ്ടു നടക്കുന്ന സര്‍ക്കാരും അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥസംവിധാനവും എത്രമാത്രം ദൂര്‍ബലമാണ് എന്നതിനു തെളിവുകൂടിയാണ് ഇത്തരം വാര്‍ത്തകള്‍. ജീവനില്‍ കൊതിയുള്ളതുകൊണ്ടും രണ്ടു വയസ്സു മാത്രം പ്രായമുള്ള മകള്‍ തനിക്കുള്ളതുകൊണ്ടും തന്റെ പേരോ, വിവരങ്ങളോ പരസ്യമായി പറയാന്‍ പെണ്‍കുട്ടിയ്‌ക്ക് സാധിക്കുന്നില്ല. എന്തായാലും സര്‍ക്കാരിന്റെ സ്‌ത്രീ സുരക്ഷ ഫയലുകളിൽ ഉറങ്ങുകയാണ് എന്ന് പറയേണ്ടിയിരിക്കുന്നു.
എന്തിനും ഏതിനും നിയമം പറയുന്ന പോലീസ് ഒരു അമ്മയും കുഞ്ഞും ജീവനില്‍ കൊതിയോടെ ഭീതിയില്‍ കഴിയുമ്പോള്‍ നിയമം കാണുന്നില്ല. ഇവര്‍ക്കാകെ അറിയാവുന്നത് ഹൈക്കോടതി പണ്ട് പറഞ്ഞ, സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ഹെല്‍മെറ്റ് വയ്‌ക്കാത്തവരെ പിടികൂടി നൂറു രൂപ പിഴ ഈടാക്കാനാണ്. ഇതാണ് ഇപ്പോള്‍ സാക്ഷരകേരളം, സുന്ദര കേരളം, സ്‌ത്രീ സുരക്ഷയുമായി ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട്. തൊടുപുഴയില്‍ ഏഴു വയസ്സുകാരന്‍ ദാരുണമായി കൊല്ലപ്പെടുന്നതുവരെ ആരുമുണ്ടായിരുന്നില്ല.
അതിനുശേഷം പ്രതിഷേധിക്കുന്നതിന് വികാരവായ്‌പോടെ പലരും രംഗത്തു വന്നു. ഇപ്പോൾ ഒരു അമ്മയും കുഞ്ഞും ഭയന്ന് കഴിയുമ്പൊഴും പോലീസ് ഉറക്കത്തിലാണ്. വാഹങ്ങൾ കത്തിച്ച യുവതിയുടെ ഭർത്താവും ചില പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഉന്നത ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചാണ് അക്രമം തുടരുന്നതെന്നും പറയപ്പെടുന്നു.