കാസര്‍കോഡ്: അവസാനിക്കാത്ത കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളാണ് കാസർകോട്ടെ കൃപേഷും ശരത്തുമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. ജീവിച്ചു തുടങ്ങുമ്പോഴേക്കും നിസ്സാര കാരണങ്ങളുടെ പേരിൽ ഈ രണ്ടു യുവാക്കളും കൊലക്കത്തിക്കിരയായി.
രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും കേരളം ഇത് വരെ കൈവരിച്ച സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അന്തസത്ത തന്നെ ഇല്ലാതാക്കുകയാണ്. വിപ്ലവാത്മകമായ മുന്നേറ്റങ്ങളിലൂടെ രാജ്യത്തിന് മാതൃക ആയ കേരളത്തിൽ രാഷ്ട്രീയ കൊലപാതകങ്ങൾ വാർത്ത അല്ലാതാവുന്നു - സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
നേതൃത്വം നൽകുന്ന പിന്തുണ, പോലീസിനെ ജോലി ചെയ്യാൻ അനുവദിക്കാത്തത്, പ്രതികൾ ശിക്ഷിക്കപ്പെടാത്തത്, അക്രമികൾക്ക് കിട്ടുന്ന ഹീറോ പരിവേഷം ഇക്കാരണങ്ങൾ കൊണ്ട് കൊലപാതകങ്ങളും അക്രമങ്ങളും തുടരുന്നു. കേവലമായ അപലപിക്കൽ മാത്രം പോരാ. അക്രമികൾക്ക് പിന്തുണ നൽകാൻ പാർട്ടികൾ തയ്യാറാവരുത്.
കേരളത്തിന് സമാധാനം നിഷേധിക്കുന്ന അക്രമികളെ ജനാധിപത്യ വിശ്വാസികൾ ഒറ്റപ്പെടുത്തണം. ഈ രണ്ടു യുവാക്കളുടെയും കുടുംബത്തിന് ആവശ്യമായ പിന്തുണ നൽകാനും സഹായം എത്തിക്കാനും മുസ്ലിം ലീഗ് മുന്നിലുണ്ടാവും - അദ്ദേഹം പറഞ്ഞു.