ഇന്ത്യയില്‍ ഏത് സംസ്ഥാനത്തെയും ചവിട്ടിയരക്കാന്‍ ഞങ്ങള്‍ക്ക് ഒരു നിമിഷ നേരം മതിയെന്ന മുന്നറിയിപ്പാണ് കാശ്മീര്‍ എന്ന സംസ്ഥാനത്തെ ഇല്ലാതാക്കലിലൂടെ മോദി സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.ഹാറൂണ്‍ റഷീദ് അഭിപ്രായപ്പെട്ടു.
കാശ്മീര്‍ ഭരണഘടന ലംഘനത്തിനെതിരെ മുസ്‌ലിം ലീഗ് നാട്ടിക നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ജാഥ തൃപ്രയാറിൽഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി.കെ. അഷറഫലി അധ്യക്ഷത വഹിച്ചു. ഭരണഘടന അട്ടിമറിയിലൂടെ എണ്ണമറ്റ നടപടി ലംഘനങ്ങളിലൂടെയും ജനാധിപത്യത്തെ അവസാനിപ്പിക്കാനാണ് മോദി സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയിരക്കുന്നത്.
കാശ്മീരിന് പ്രത്യേകാവകാശം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഉം ആര്‍ട്ടിക്കിള്‍ 35 എ യും ഭേദഗതി ചെയ്ത് കൊണ്ട് മൊത്തം പ്രദേശത്തെ രണ്ടായി വിഭജിച്ചു കൊണ്ടുള്ള അതിവിചിത്രമായ നിയമമാണ് ബിജെപി സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്. ജമ്മു-കശ്മീര്‍ നിയമസഭാ സംവിധാനമുള്ള കേന്ദ്രഭരണ പ്രദേശമായും ലഡാക്ക് പ്രത്യേക ഭരണ സമിതിയുള്ള കേന്ദ്രഭരണ പ്രദേശമായും മാറ്റുന്ന രീതിയിലാണ് പുതിയ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്..
കശ്മീരികള്‍ക്ക് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഉം 35അ യും തിരുത്തണമെങ്കില്‍ ആദ്യം ജമ്മുകശ്മീര്‍ നിയമസഭയില്‍ ഈ നിയമം പാസാവണം എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. രാഷ്ട്രപതി ഭരണം നിലനില്‍ക്കുന്ന കാശ്മീരില്‍ ബിജെപി നിയമിച്ച പാവ ഗവര്‍ണറാണ് ഈ ഭേദഗതിക്ക് ആദ്യം അപ്രൂവല്‍ നേടിയെടുക്കുന്നത്.
പാര്‍ലിമെന്റ്റില്‍ ചര്‍ച്ചക്കോ വോട്ടിനോ അവതരണത്തിന് പോലുമോ തയ്യാറാവാതെ രാഷ്ട്രപതിയുടെപ്രത്യേകാധികാരം ഉപയോഗിച്ചാണ് രാജ്യത്തെ ഏറ്റവും കലുഷിത പ്രദേശത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന ഈ നിയമം നടപ്പില്‍ വരുത്തിയിരിക്കുന്നത്. മുന്‍കൂറായി സഭാംഗങ്ങളെ വിവരം അറിയിക്കാനോ കരട് കോപ്പി നല്‍കാനോ സര്‍ക്കാര്‍ തയാറായില്ല എന്നത് ഈ വിഷയത്തിലെ പ്രാഥമിക സുതാര്യതയില്ലായ്മയുടെ തെളിവാണ്.
രാജ്യത്തെ ഭരണഘടനയും അതിന്റെ ഫെഡറല്‍ സംവിധാനവുമാണ് ഒറ്റയടിക്ക് മറിച്ചിടപ്പെട്ടിരിക്കുന്നത്. ഒരു മണിക്കൂറിന്റെ വ്യത്യാസത്തില്‍ രാജ്യത്തെ ഒരു സംസ്ഥാനം ഇല്ലാതാകുന്നു, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങള്‍ പൊടുന്നനെ രൂപം കൊള്ളുന്നു, ഒറ്റ രാത്രി കൊണ്ട് ഒരു പ്രദേശത്തെ മുഴുവന്‍ രാഷ്ട്രീയ നേതാക്കളും വീട്ടു തടങ്കലിലാക്കപ്പെടുന്നു, ജനങ്ങള്‍ പട്ടാളബൂട്ടിന്റെ കനത്ത ശബ്ദത്തില്‍ ചവിട്ടി മെതിക്കപ്പെടുന്നു, ഇന്ത്യയില്‍ ജനാധിപത്യം അസ്തമിക്കുകയാണെന്നേ മതേതര വാദികള്‍ ചിന്തിക്കേണ്ട സമയമാണിത്.
ഇന്ന് രാജ്യസഭയില്‍ അരങ്ങേറിയ നാടകങ്ങള്‍ ബിജെപിക്ക് വഴങ്ങാത്ത സംസ്ഥാനങ്ങള്‍ക്കുമേലും അടിച്ചേല്‍പ്പിച്ചേക്കാം. തമിഴ്‌നാട് ഒരു കേന്ദ്രഭരണ പ്രദേശമാവാം, കേരളത്തില്‍ മുഴുവന്‍ പട്ടാളത്തെ വിന്യസിച്ച് അധികാരം പിടിച്ചെടുത്തേക്കാം. അതാണ് അവസ്ഥ,ഇതിനെതിരെ ഇന്ത്യയിലെ മുഴുവൻ ജനങ്ങളും അണിനിരക്കണം..
ജനറല്‍ സെക്രട്ടറി കെ.എ. ഷൗക്കത്തലി, ട്രഷറര്‍ വി.സി. അബ്ദുല്‍ ഗഫൂര്‍, പി.എം. അബ്ദുല്‍ ജബ്ബാര്‍, കെ.എസ്. റഹ്മത്തുള്ള, പി.എച്ച്. മുഹമ്മദ്, കെ.എ. കബീര്‍, എ.എ. അബ്ബാസ്, ആര്‍.എം. മനാഫ്, പി.എ. മുഹമ്മദ് ഷരീഫ്, പി.എ. അബ്ദുല്‍സത്താര്‍, നാസര്‍ വി.കെ, സുധീര്‍ ചേര്‍പ്പ്, ഇസ്മായില്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.