കേരളത്തിലെ രാഷ്ട്രീയ മഹാരഥന്മാരുടെ ശനിദശയിലൂടെയാണ് ഇപ്പോൾ കാലം കടന്നു പോയിക്കൊണ്ടിരിക്കുന്നത് . ഏറ്റവും ലേറ്റസ്റ്റ് ആയിട്ടുള്ളത് ജനാബ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ സുവർണ്ണ കാലഘട്ടവും ഏതാണ്ട് അവസാനിക്കുന്നു എന്നതാണ്.
ഉമ്മൻചാണ്ടിയും കോടിയേരിയും രമേശ് ചെന്നിത്തലയും കാനം രാജേന്ദ്രനും മുല്ലപ്പള്ളിയും ആന്റണിയും സുധീരനും ജയരാജന്മാരും ബേബിയും ഐസക്കും അവരവരുടെ വണ്ടികൾ വർക്ക്‌ഷോപ്പിൽ കയറ്റിയപ്പോൾ പിണറായി വിജയൻറെ വണ്ടി കയറ്റം കയറുവാനാകാതെ ഗിയർ സ്ലിപ്പായി അടുത്തു തന്നെ വർക്ക് ഷോപ്പിലേക്ക് നീങ്ങുമെന്ന സൂചനയാണ് രണ്ടാം വരവിന് ശേഷമുള്ള രാഷ്ട്രീയ മാറ്റങ്ങള്‍ നല്‍കുന്നത് .
കുമ്മനവും രാജഗോപാലും മുരളീധരനും കൃഷ്ണദാസും പത്മനാഭനും മിസോറാമിലെ ആയുർവേദ ഉഴിച്ചിലിലേക്ക് പോകുകയാണ് . കണ്ണൂരിൽ മുല്ലപ്പള്ളി രാമചന്ദ്രനെ മലർത്തിയടിച്ച അബ്ദുള്ളക്കുട്ടിയെന്ന പുലിക്കുട്ടി ഇന്നിപ്പോൾ സർക്കാർ കിറ്റിനുള്ളിലെ പരിപ്പിന്റെ അവസ്ഥയിലാണ് . എണ്ണത്തിൽ പറയാമെങ്കിലും പൂത്തു തുടങ്ങിയിരിക്കുന്നു .
കാലുമാറ്റരാഷ്ട്രീയം കേരളത്തിൽ ക്ലച്ച് പിടിക്കില്ല എന്നത് അബ്ദുള്ളക്കുട്ടി മറ്റുള്ള ചെറുപ്പക്കാരായ രാഷ്ട്രീയക്കാരെ പുനര്ചിന്തനത്തിന് വിധേയമാക്കുന്നു .
അവരവരുടെ ആദ്യത്തെ പാർട്ടികളിൽ നിന്നും സീറ്റുകൾനേടി പരമാവധി ബന്ധങ്ങൾ ദൃഢമാക്കി പണവും പ്രശസ്തിയും സമ്പാദിച്ചുകൊണ്ട് അതേ പാർട്ടികളെയും അതിലെ കൈ പിടിച്ചുയർത്തിയ നേതാക്കളെയും ചവുട്ടി തേക്കുന്നവന്മാർക്ക് അധികം ആയുസ്സില്ല എന്ന് അബ്ദുള്ളക്കുട്ടി ഓർമ്മപ്പെടുത്തുന്നു .
ജലീലിന്‍റേത് നിലനില്പ് രാഷ്ട്രീയം
ഡോക്ടർ കെടി ജലീൽ എന്ന് പറയുന്ന , സ്വയം ഒരു സംഭവമെന്ന് അഹങ്കരിക്കുന്ന ജലീൽ ഇന്നിപ്പോൾ സ്വന്തം രാഷ്ട്രീയഭാവിയെ പിടിച്ചു നിർത്തുവാൻ നിൽക്കക്കള്ളി ഇല്ലാതായപ്പോൾ പാലുകൊടുത്ത കൈകളിൽ തന്നെ ആഞ്ഞു കൊത്തിക്കൊണ്ടിരിക്കുന്നു .
സംഭാഷണങ്ങൾ കൊണ്ടും സംവാദങ്ങൾകൊണ്ടും ഫേസ്‌ബുക്ക് പോസ്റ്റുകൾകൊണ്ടും എങ്ങനെയൊക്കെ മനുഷ്യനെ പറഞ്ഞു പറ്റിക്കാം അല്ലെങ്കിൽ തെറ്റിദ്ധരിപ്പിക്കാം എന്നതിൽ ഡോക്ടറേറ്റ് നേടിയ ജലീൽ ഇന്നിപ്പോൾ തന്റെ സാന്നിധ്യം കേരളക്കരയെ അറിയിക്കുവാൻ എന്തൊക്കെ അവസ്ഥയിലേക്കും മാറും എന്നത് തെളിയിച്ചുകൊണ്ടിരിക്കുന്നു .
തോറ്റത്തിനൊക്കുമേ ജയിച്ചത് എന്നത് അറിയാമെങ്കിലും ഒരു ഒറ്റുകാരന്റെ
ജീവിത നിലവാരത്തിലേക്ക് തരം താണുകൊണ്ടിരിക്കുന്നു .
മീൻ അച്ചാറിട്ട് കൊടുത്ത് നേതാവായവരുടെ പതനം
പിസി ചാക്കോ ഇന്നിപ്പോൾ കെവി തോമസ് എന്ന മറ്റൊരു അവസരവാദിക്കായി ചൂണ്ടയെറിഞ്ഞിരിക്കുന്നു . കേരളത്തിൽ നിന്നും നേതാക്കന്മാരുടെ കാലുകൾ നക്കിയും മീൻ അച്ചാറിട്ട് കൊടുത്തും ഉന്നതിയിൽ എത്തിയ ഇവന്മാരെയൊക്കെ പരസ്യമായി ചാട്ടവാർ കൊണ്ട് അടിക്കേണ്ടിയിരിക്കുന്നു .
ഇങ്ങനെ കുറേയെണ്ണത്തിനെ ജയിപ്പിച്ചു ഡൽഹിയിലേക്ക് അയച്ചതാണ് കോൺഗ്രസ്സ് എന്ന മഹാപ്രസ്ഥാനം ഇന്നനുഭവിക്കുന്ന ഈ ഗതികേടിന്റെ തുടക്കം . വയലാർ രവിയും പിജെ കുര്യനും കെ ശങ്കരനാരായണനുമൊക്കെ ധാരാളം രാഷ്ട്രീയ ലാവലിൻ കോംപ്രമൈസുകൾ ഉണ്ടാക്കിയതിന്റെ അനന്തര ഫലങ്ങളാണ് ആ പാർട്ടി ഇന്ന് ചക്രശ്വാസം മുട്ടുന്നത് .
അതികായന്‍മാരുടെ പടിയിറക്കം
എകെ ആന്റണിയും ഉമ്മൻചാണ്ടിയും കോടിയേരിയും പിണറായിയും കുഞ്ഞാലിക്കുട്ടിയും ഒക്കെ തങ്ങളുടെ പ്രസ്ഥാനത്തെ ഉന്നതിയിൽ എത്തിക്കുവാൻ ഏറെ പാടുപെട്ടവർ തന്നെയെന്നുള്ളത് പറയാതെ വയ്യ . അതിന്റെയൊപ്പം അവരും കുടുംബാംഗങ്ങളും വളർന്നു എന്നതും നഗ്നമായ സത്യങ്ങൾ തന്നെ .
അവർ തമ്മിലുള്ള അന്തർധാരയും പരസ്യമായ രഹസ്യങ്ങൾ തന്നെ . എല്ലാവർക്കും ദൈവം പരമാവധി സുവർണ്ണ കാലഘട്ടങ്ങൾ സമ്മാനിച്ചു എന്നതും മറ്റൊരു സത്യം തന്നെ .
ആദ്യമൊക്കെ കഷ്ടപ്പെട്ടു എങ്കിലും എല്ലാവരും അധികാരത്തിന്റെ ശീതളിമയിൽ നന്നായി ജീവിച്ചു അല്ലെങ്കിൽ ഇപ്പോഴും ജീവിക്കുന്നു . പലരുടെയും മക്കളും അതുപോലെ രാഷ്ട്രീയത്തിൽ കടന്നുവരുന്നു . അധികാരത്തിൽ കയ്യിട്ട് വാരുന്നു .
പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം കിട്ടേണ്ടിയിരുന്നത് 2006 ലായിരുന്നു . അല്ലാതെ 2016 ആയപ്പോഴേക്കും അദ്ദേഹം ആരോഗ്യമായി തളർന്നുകൊണ്ടിരിക്കുന്നു . ഉപദേശകന്മാരെ ക്കൊണ്ട് മാത്രം നടന്നുപോകുന്ന ഒരു ഭരണകൂടമാണ് ഇന്നിപ്പോൾ കേരളം ഭരിക്കുന്നത് .
എവിടെ തിരിഞ്ഞുനോക്കിയാലും അഴിമതിയിൽ മുങ്ങിക്കുളിച്ച ഈ ഭരണകൂടത്തിന്റെ കടിഞ്ഞാൺ പിണറായിയിൽ നിന്നും എന്നേ നഷ്ടപ്പെട്ടിരിക്കുന്നു രണ്ടാമത് ഭരണത്തിൽ കയറ്റിയത് ഈ പറഞ്ഞ ഹവാല ബിഷപ്പുമാരും സ്വർണക്കടത്തു മുസ്ല്യാരുടെ ആളുകളും ഇവരെയൊക്കെ കൺട്രോൾ ചെയ്യുന്ന ചില ശ്രീ ശ്രീ എമ്മുമാരാണെന്നുള്ളത് ഏവർക്കും മനസിലായിരിക്കുന്നു .
ഉമ്മൻ ചാണ്ടിക്ക് ഹസന്‍ പാരയാകും ?
ഉമ്മൻചാണ്ടിയുടെ കാര്യം പറയുകയാണെങ്കിൽ , ആ വീഴ്ച അദ്ദേഹത്തിന്റെ ഉഷാറിനെ കവർന്നെടുത്തിരിക്കുന്നു . ഇന്നദ്ദേഹം അവശതയിലാണ് . കൂടാതെ ഗ്രൂപ്പിന്റെ പേരിലുള്ള പിടിവാശിയും കെസി ജോസഫ് ബെന്നി ബെഹനാൻ പോലുള്ള കൂട്ടുകെട്ടുകളും അദ്ദേഹത്തെ അണികളിൽ നിന്നും അകറ്റിയിരിക്കുന്നു .
പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പിലും കെപിസിസി പ്രസിണ്ടന്റ് തിരഞ്ഞെടുപ്പിലും കേരളത്തിലെ കോൺഗ്രസുകാർ ഉമ്മൻചാണ്ടിയെ കാലുമടക്കി അടിച്ചിരിക്കുന്നു എന്ന് വേണം കരുതുവാൻ . ഇന്നിപ്പോൾ ഇച്ചിരെ സ്നേഹം ബാക്കിയുണ്ടെങ്കിൽ അത് യുഡിഎഫ് കൺവീനർ സ്ഥാനത്തിലിരിക്കുന്ന എംഎം ഹസനുവേണ്ടി ഇല്ലാതാക്കും .
കോടിയേരി ബാലകൃഷ്ണന്റെ അമിതമായ ആത്മവിശ്വാസവും കുടുംബക്കാരും കൂടി അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവിയെ ചോദ്യം ചെയ്തിരിക്കുന്നു .
സ്വന്തം അച്ഛൻ സെക്രട്ടറിയായിരിക്കുന്ന പാർട്ടിക്ക് പേരുമോശം ഉണ്ടാക്കുവാൻ മകനും കൂട്ടാളിയും കൂടി സ്വർണ്ണക്കടത്ത് ഒറ്റുകൊടുത്തപ്പോൾ ഭരിക്കുന്നവർ തന്നെ ഒറ്റുകാരെ മയക്കു മരുന്നിൽ കുടുക്കി ബാംഗ്ലൂർ ജയിലിൽ അയച്ചപ്പോൾ അച്ഛൻ തളരുകയായിരുന്നു .
മറ്റൊരു മകൻ ബിഹാരി പെണ്ണിനെ വഴിയാധാരമാക്കിയപ്പോൾ , അവനെ അന്വേഷിച്ചു അറബി നാട്ടിലെത്തിയപ്പോൾ അച്ഛന്റെ സിംഹാസനം മക്കളായിട്ട് നശിപ്പിക്കുകയായിരുന്നു .
കുഞ്ഞാലിക്കുട്ടിയുടെ കളി സ്വൽപ്പം കൂടിപ്പോള്‍
ആദ്യം നിയമസഭയിൽ മത്സരിച്ചു ജയിച്ചശേഷം പിന്നെ ലോക്‌സഭയിലേക്ക് മത്സരിക്കുക , പിന്നീട് ലോക്‌സഭാ ഉപേക്ഷിച്ചുകൊണ്ട് നിയമസഭയിലേക്ക് മത്സരിക്കുക , എന്നിട്ട് ലോക്‌സഭയെ വഴിയാധാരമാക്കുക . മിസ്റ്റർ കുഞ്ഞാലിക്കുട്ടിയുടെ കളി സ്വൽപ്പം കൂടിപ്പോയി എന്നല്ലാതെ വേറെ ഒന്നും പറയുവാനില്ല .
നമ്മളൊക്കെ ആദ്യം വിചാരിച്ചിരുന്നു ഇവരൊക്കെ ഭയങ്കര ബുദ്ധിമാന്മാർ ആണെന്നും ചാണക്യന്മാർ ആണെന്നും ഒക്കെ . ഒരു മണ്ണാങ്കട്ടയുമില്ല . അണികൾക്ക് ബുദ്ധിയില്ലാതിരുന്ന സമയത്താണ് ഇവരൊക്കെ മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവായി വാണിരുന്നത് .
ഇന്നിപ്പോൾ അണികൾ ഇഷ്ടപ്പെടുന്ന ഷാജിയെ പോലുള്ളവരെ ഈ നേതാക്കൾ വിജിലൻസ് കേസിലും , ഇ ഡി യുടെ പേരിലുമൊക്കെ ഒതുക്കുവാൻ ശ്രമിക്കുമ്പോള്‍ കാലിന്റെ അടിയിലെ മണ്ണ് ചോർന്നു പോകുന്നത് അവരറിയുന്നില്ല .
സിനിമാക്കാരെ ചുമന്നാല്‍ ...?
അടുത്തിടെ എല്‍ ഡി എഫില്‍ കയറിക്കൂടിയ സിനിമാ മാന്യന്‍ കേരളത്തിന്റെ രണ്ടു മന്ത്രിസഭകളെയാണ് പെണ്ണുങ്ങളാൽ അലമ്പാക്കിയത് . സരിതയെയും സ്വപ്നയേയും കേരളത്തിൽ വളർത്തിയത് ഈ മഹാനാണ് . ഇപ്പോൾ സ്വന്തം സഹോദരിയുടെ പാരയാൽ മന്ത്രിസ്ഥാനം സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നു .
മുകേഷും ഏതാണ്ടൊക്കെ കൊല്ലത്തുകാരുടെ ഇടയിൽ മീൻ കൊട്ട കൊണ്ടുള്ള ഏറുകിട്ടേണ്ട അവസ്ഥയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു . ആദ്യഭാര്യയും രണ്ടാം ഭാര്യയും ഒരേപോലെ തള്ളിപ്പറഞ്ഞപ്പോൾ മലയാളിയുടെ സിനിമ കമ്പം ഏകദേശം അവസാനിക്കുന്ന ലക്ഷണമാണ് .
ജനങ്ങളുമായി അടുത്തു ഇടപെഴകി പണിയെടുക്കുന്ന നേതാക്കന്മാർക്ക് വേണമെങ്കിൽ ഇനിയുള്ള കാലം കേരളത്തിൽ പിടിച്ചു നിൽക്കാം . ഈ ഭരണത്തോടെ സിപിഎം അണികളിലും ബോധം ഉദിച്ചാൽ ബംഗാളിനെക്കാളും ത്രിപുരയെക്കാളും അധോഗതി പാർട്ടിക്ക് വന്നു ചേരും .
ജോസ് കെ മാണി മുരളീധരനു പഠിക്കട്ടെ
മക്കൾ - മരുമക്കൾ രാഷ്ട്രീയത്തിന്റെ ചില ദുസ്സൂചനകളാണ് ഇവരിൽ നിന്നും മനസിലാക്കേണ്ടത് . ജോസ് കെ മാണിയുടെ സ്വന്തം തട്ടകത്തിലെ പരാജയവും പത്മജയുടെ പരാജയവുമൊക്കെ പഠിപ്പിക്കുന്ന പാഠങ്ങൾ അതൊക്കെയാണ് .
കെ മുരളീധരൻ അക്കാര്യത്തിൽ തോൽവികളിൽ നിന്നും പാഠം പഠിച്ചുകൊണ്ടു ഉയർത്തെഴുന്നേറ്റവന്ന ധീരനായ പോരാളിയാണ് . ആ വഴിയിൽ ജോസ് കെ മാണി സഞ്ചരിച്ചാൽ അദ്ദേഹത്തിനും കോട്ടയത്തെ മറ്റൊരു ധീരനാകാം .
ചവറയിൽ ഷിബു ബേബി ജോണും ആറ്റിങ്ങലിൽ സമ്പത്തിനും
അടി പതറിയപ്പോൾ മരുമകനായ റിയാസിനെ മന്ത്രിസ്ഥാനം കൊണ്ട് ഉയർത്തെഴുന്നേൽപ്പിച്ചു . മൂത്തുപഴുക്കുന്നതും വാടി പഴുക്കുന്നതും വ്യത്യാസമുണ്ടെന്ന് കുതിരാനിൽ റിയാസിനും മനസിലായി .
ജനം വാഴിച്ചവര്‍
ജനങ്ങളുമായി അത്യാവശ്യം ബന്ധം പുലർത്തുന്ന ചിലരെയെങ്കിലും അണികൾ കൈവിടാതെ ഇപ്പോഴും കൊണ്ടുനടക്കുന്നു എന്നത് ഒരു നന്മയാണ് . ശശി തരൂരും , കെ സുധാകരനും , കെകെ ഷൈലജയും , വിഡി സതീശനും , വിടി ബാലറാമും , കെഎം ഷാജിയും , ഷാഫി പറമ്പിലുമൊക്കെ ഇപ്പോഴും ജനങ്ങളിൽ നിന്നകലാത്തതുകൊണ്ട് ഇപ്പോഴും നിറഞ്ഞുനിൽക്കുന്നു .
അഹങ്കാരം കൊണ്ട് ഇല്ലാതായ സ്വരാജിനും ശിവകുമാറിനും അനിൽ അക്കരക്കും ഇനിയുള്ള കാലം നന്നായി നടന്നാൽ രക്ഷപ്പെടാം .
എത്ര വലിയ രാഷ്ട്രീയ വടവൃക്ഷത്തിനും മുപ്പത് വർഷങ്ങൾ മാത്രമേ സുവർണ്ണകാലഘട്ടമായി ലഭിക്കുന്നുള്ളൂ . എത്ര വലിയവനും അടിതെറ്റിയിട്ടുള്ള ഈ മണ്ണിൽ ഇനിയും കടിച്ചുതൂങ്ങി നിൽക്കുന്നവർ പിന്മാറണമെന്ന് അഭ്യർത്ഥിക്കുന്നു .
എങ്ങനെയെങ്കിലും കെടി ജലീലിന്റെ ബന്ധുവായി ജോലിയിൽ കയറാൻ മോഹിച്ചുകൊണ്ട് ദാസനും കുഞ്ഞാലിക്കുട്ടിയുടെ കൂടെ ഗുണ്ടയാകാൻ തയാറായിക്കൊണ്ട് വിജയനും