ദുബായ് കെഎംസിസി കൊല്ലം ജില്ലാ കമ്മിറ്റി ചാർട്ടേഡ് ചെയ്ത മൂന്ന് വിമാനങ്ങളിൽ ആദ്യത്തെ വിമാനം സ്പൈസ് ജെറ്റ് റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്നു.
ദുബായിൽ കുടുങ്ങിയ പ്രവാസികളിൽ ജോലിതേടി വിസിറ്റിംഗ് വിസയിലെത്തിയവരും, പ്രായമായവരും, ഗർഭിണികളും, 7കുട്ടികളും, വിസാ കാലാവധികഴിഞ്ഞവരുമുൾപ്പെടെ 175 യാത്രക്കാരുമായാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമാക്കി ജൂൺ 19ന് രാവിലെ 10-30ന് പറന്നുയർന്നത്,
തുടർന്നുള്ള രണ്ട് വിമാനങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽതന്നെ പുറപ്പെടുമെന്ന് ദുബായ് കെഎംസിസി കൊല്ലം ജില്ലാ പ്രസിഡന്റ് ഷെഹീർ പത്തനാപുരം, ജനറൽ സെക്രട്ടറി ഹബീബ് മുഹമ്മദ്, ട്രഷറർ സിയാദ് കെ എന്നിവർ അറിയിച്ചു.
തൊഴിൽതേടി വിസിറ്റിംഗ് വിസയിൽ വന്ന് കുടുങ്ങിയവരിൽ യുവാക്കളും യുവതികളും പ്രായമായവരും തൊഴിൽ നഷ്ടപ്പെട്ട കുട്ടികളടക്കമുള്ള ഫാമിലികളും ഗർഭിണികളുമുൾപ്പെടെ വലിയൊരു വിഭാഗം പ്രവാസികൾ ഇനിയും ഗൾഫുനാടുകളിൽ കുടുങ്ങിയിരിക്കുകയാണ്.
ഇവരിൽ പലരും പലവിധരോഗങ്ങളാൽ ബുദ്ധിമുട്ടനുഭവിക്കുന്നവരും മരുന്നിനും ആഹാരത്തിനും താമസിക്കാനുള്ള മുറിയുടെ വാടകയ്ക്ക്പോലും നിവൃത്തിയില്ലാതെ ബുദ്ധിമുട്ടി നരകയാതന അനുഭവിക്കുന്നവരുമാണ്. ഈ പ്രവാസികളെ സ്വന്തം നാടുകളിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിന് ഉചിതമായ മാർഗ്ഗങ്ങൾ സ്വീകരിക്കാതെ കൂടുതൽ സങ്കീർണ്ണതകൾ സൃഷ്ടിച്ച് യാത്രാവിലക്കേർപ്പെടുത്തുന്നതിനാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
കോവിഡ് ടെസ്റ്റുകളുൾപ്പടെയുള്ള അപ്രായോഗീക ഉത്തരവുകളിടുകയും അതിനെതിരെ വൻ പ്രതിഷേധങ്ങളുയരുമ്പോൾ വളരെ ലാഘവത്തോടെ ഉത്തരവുകൾ പിൻ വലിച്ച് തടിയൂരി സംസ്ഥാന സർക്കാർ പ്രവാസികളെ അപമാനിച്ച് മാനസികമായി പീഡിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുകയാണ്.
കെഎംസിസി അടക്കമുള്ള പ്രവാസി സംഘടനകൾചെയ്യുന്ന ആത്മാർഥ സേവനത്തിന്റെ ഒരംശമെങ്കിലും ഉത്തരവാദിത്വപ്പെട്ട ഭരണകൂടങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ദുരിതത്തിലായ പ്രവാസീ സമൂഹത്തോട് കരുണകാണിക്കണമെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളോട് ദുബായ് കെഎംസിസി കൊല്ലം ജില്ലാ നേതാക്കൾ ആവശ്യപ്പെട്ടു.
തകർന്നടിഞ്ഞ സ്വപ്നങ്ങൾ ഉള്ളിലൊതുക്കി വെറും കയ്യോടെ ജന്മനാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളെ സാന്ത്വനിപ്പിച്ച്കൊണ്ട് ദുബായ് കെഎംസിസി യുടെ സ്നേഹോപഹാരങ്ങൾ കെഎംസിസിയുടെ സമുന്നതനായ നേതാവ് പി .കെ. അൻവർ നഹ നൽകി യാത്രയാക്കി.