കുവൈറ്റ് നാഷണൽ അസ്സംബ്ലിയും ലെജിസ്ളേറ്റിവ് കമ്മിറ്റിയും വിദേശികളെ രാജ്യത്ത് ഗണ്യമായി കുറയ്ക്കാനുള്ള ബില്ലിന്റെ രൂപരേഖയ്ക്ക് അംഗീകാരം നൽകിയിരിക്കുന്നു. അത് പ്രകാരം രാജ്യത്ത് കുവൈറ്റ് ജനസംഖ്യയായ 40.3 ലക്ഷത്തിന്റെ 30% മാത്രമേ വിദേശികളെ ഇനി അനുവദിക്കുകയുള്ളു. ഇപ്പോൾ വിദേശികൾ 70% ആണുള്ളത്.
കുവൈറ്റിൽ 2021 വർഷം മുഴുവൻ സർക്കാർ സർവീസുകളിൽനിന്നും മുഴുവൻ വിദേശികളും പുറത്താകു കായാണ്. അതിന്റെ മുന്നോടിയായി മുനിസിപ്പാലിറ്റികളിൽ മുഴുവനും തദ്ദേശീയരെ നിയമിക്കാൻ ആരംഭിച്ചിരിക്കുന്നു. എണ്ണക്കമ്പനിയായ കുവൈറ്റ് പെട്രോളിയം കോർപ്പറേഷൻ ( KPC) 2020 - 21 കാലയളവ് മുതൽ വിദേശികൾക്ക് ജോലിവിലക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു.
കുവൈറ്റിൽ ആകെ 30 ലക്ഷം വിദേശികളുള്ളതിൽ ഏറ്റവും കൂടുതൽ 10.45 ലക്ഷം പേർ ഇന്ത്യക്കാരാണ്. അതിൽ ഏറ്റവുമധികം മലയാളികളാണ് .രണ്ടാം സ്ഥാനത്ത് തമിഴ് നാട്ടുകാരും.കുവൈറ്റിൽ ഇന്ത്യക്കാരുടെ സംഖ്യ അവിടുത്തെ ജനസംഖ്യയുടെ 15% ത്തിൽ അധികമാകാൻ പാടില്ലെന്നും പുതിയ നിയമം അനുശാസിക്കുന്നു.
ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന നിയമം അസംബ്ലിയുടെ മറ്റു കമ്മിറ്റികളും പാസ്സാക്കുന്നതോടുകൂടി പ്രാബല്യ ത്തിലാക്കപ്പെടും. അതോടെ ഇപ്പോഴുള്ളതിൽ ഏകദേശം 8 ലക്ഷത്തോളം ഇന്ത്യക്കാർക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവരും. കുവൈറ്റിൽ ഇപ്പോഴുള്ള പലരാജ്യക്കാരായ വിദേശികളിൽ 20 ലക്ഷം പേർക്ക് താമസിയാതെതന്നെ അവരുടെ നാടുകളിലേക്ക് മടങ്ങേണ്ടിവരും.
കോവിഡ് മഹാമാരി തുടങ്ങിയപ്പോൾമുതൽ വിദേശികൾക്കെതിരെയുള്ള പൊതുവികാരം കുവൈറ്റിൽ ഉടലെടുക്കാൻ തുടങ്ങി. ജനബാഹുല്യം തടയണമെന്നും വിദേശികളെ പരമാവധി ഒഴിവാക്കണമെന്നുമുള്ള ആവശ്യം സർക്കാർ അധികാരികളും എം.പി മാരും നിരന്തരമായി ഉന്നയിക്കാൻ തുടങ്ങിയതോടെ കഴിഞ്ഞമാസം പ്രധാനമന്ത്രി 'ഷേഖ് ശഅബാ അൽ ഖാലിദ് അൽ ശഅബാ', രാജ്യത്തുള്ള വിദേശികളുടെ എണ്ണം ഇപ്പോഴുള്ള 70 % ത്തിൽനിന്നും 30 % മായി കുറയ്ക്കുമെന്ന് ഉറപ്പുനൽകിയിരുന്നു.