കൊൽക്കത്ത: പശ്ചിമബംഗാളിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ രണ്ടാഴ്ചത്തെ ലോക്ഡൗൺ പ്രഖ്യാപിച്ചു. മെയ് 16 മുതൽ 30 വരെയാണ് ലോക്ഡൗൺ. നാളെ രാവിലെ ആറ് മണി മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിൽ വരും.
എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടക്കും. അവശ്യ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കും. ബസ്, മെട്രോ സർവീസുകൾ ഉണ്ടാവില്ലെന്നും സർക്കാർ അറിയിച്ചു. ഓട്ടോ-ടാക്സി സർവീസിനും നിയന്ത്രണമുണ്ടാകും.
അവശ്യവസ്തുകൾ വിൽക്കുന്ന കടകൾ രാവിലെ ആറ് മുതൽ 10 മണി വരെ തുറക്കാം. പെട്രോൾ പമ്ബുകൾ സാധാരണപോലെ തുറക്കും. ബാങ്കുകൾക്ക് 10 മുതൽ രണ്ട് വരെ പ്രവർത്തിക്കാം. 50 ശതമാനം ജീവനക്കാരുമായി തേയില നിർമ്മാണ കമ്ബനികൾക്ക് പ്രവർത്തിക്കാമെന്നും സർക്കാർ അറിയിച്ചു.
സാംസ്കാരിക, വിദ്യാഭ്യാസ, രാഷ്ട്രീയ, മതപരമായ കൂടിചേരലുകൾ അനുവദിക്കില്ല. വിവാഹങ്ങളിൽ 50 പേർക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാനാണ് അനുമതി. പശ്ചിമബംഗാളിൽ കഴിഞ്ഞ ദിവസം 20,846 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.