ഡൽഹി,ആന്ധ്രപ്രദേശ്,ബംഗാൾ, ഛത്തീസ് ഗഡ് ,കർണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇന്ന് മദ്യശാലകൾ തുറക്കുകയുണ്ടായി. അഭൂതപൂർവ്വമായ ജനത്തിരക്കായിരുന്നു മദ്യം വാങ്ങാൻ ഇവിടെയെല്ലാം.
മദ്യത്തിനെല്ലാം 25 % വീതം വിലകൂട്ടിയാണ് കടകൾ തുറന്നതെങ്കിലും മദ്യത്തിനായി ആളുകളുടെ വലിയ നീണ്ടനിരതന്നെ പല സ്ഥലങ്ങളിലും കാണാമായിരുന്നു. ഡൽഹിയിൽ സാമൂഹ്യ അകലം പാലിക്കാതിരുന്ന ആളുകൾക്കെതിരെ പോലീസ് ലാത്തിച്ചാർജ് നടത്തുകയുണ്ടായി.
സാമൂഹ്യാകലം ഒരിടത്തും പാലിച്ചതായി കണ്ടില്ല. വലിയ ജനത്തിരക്കായിരുന്നു എല്ലാ സ്ഥലങ്ങളിലും.
ഛത്തീസ് ഗഢിൽ ജനത്തിരക്കൊഴിവാക്കാനായി അടുത്ത തിങ്കളാഴ്ചമുതൽ മദ്യത്തിന്റെ ഹോം ഡെലിവറി ആരംഭിക്കുകയാണ്. ഇതിനായി ഡെലിവറി ബോയ് കളെ നിയമിക്കാൻ ഉത്തരവായി.
ഓൺ ലൈൻ വഴി ഒരാൾക്ക് 6 കുപ്പിവരെ മദ്യം ഓർഡർ നൽകാവുന്നതാണ്. ചെറിയൊരുതുക ഡെലിവറി ചാർജ് ഈടാക്കിയാകും വീടുകളിൽ മദ്യമെത്തിക്കുക. മൊബൈൽ വഴി പ്രത്യേകം ലഭ്യമാക്കുന്ന നമ്പറിലേക്കാണ് മദ്യം ഓൺലൈൻ ഓർഡർ നൽകേണ്ടത്.
ഛത്തീസ്‌ഗഡിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഭൂപേഷ് ബഘേൽ പ്രതിപക്ഷത്തായിരുന്നപ്പോൾ സംസ്ഥാനത്ത് മദ്യനിരോധനത്തിനുവേണ്ടി വലിയ പ്രക്ഷോഭങ്ങൾ നടത്തിയ വ്യക്തിയാണ്.
മാത്രവുമല്ല, അദ്ദേഹത്തിൻറെ പാർട്ടിയായ കോൺഗ്രസ്സും ഛത്തീസ്‌ഗഢിൽ സമ്പൂർണ്ണ മദ്യനിരോധനം നടപ്പാക്കണമെന്ന് ശക്തമായി വാദിച്ചിരുന്നവരാണ്. കഴിഞ്ഞ ഒരു വർഷം ഛത്തീസ്‌ഗഡ് സർക്കാരിന് മദ്യത്തിൽനിന്നും ലഭിച്ച വരുമാനം 4700 കോടി രൂപയാണ്.
കർണ്ണാടകത്തിൽ വെളുപ്പിന് 5 മണിമുതൽ മദ്യശാലകൾക്കുമുന്നിൽ ക്യൂ രൂപപ്പെട്ടിരുന്നു. പലരും കടകൾക്കുമുന്നിൽ തേങ്ങയുടച്ചും ചന്ദനത്തിരികത്തിച്ചു പൂജ ചെയ്യുന്നതും കാണാമായിരുന്നു. കർണ്ണാടകയിൽ 9 മണിമുതൽ വൈകിട്ട് 7 മണിവരെയാണ് മദ്യശാലകൾ പ്രവർത്തിക്കുക.
ഈ ദൃശ്യങ്ങളൊക്കെ സാകൂതം വീക്ഷിച്ച പ്രസിദ്ധനായ രാജസ്ഥാനിലെ ജജ്ജർ എസ്.പി പങ്കജ് നയിന്‍ ഐപിഎസ് പറഞ്ഞവാക്കുകൾ തികച്ചും യാഥാർഥ്യമാണ്. ഇതാണദ്ദേഹം പറഞ്ഞത് :-
" മിക്ക സംസ്ഥാനങ്ങളും മദ്യക്കടകൾ തുറക്കാൻ അനുവാദം നൽകിയിരിക്കുകയാണ്, കാരണം അവയുടെയെല്ലാം സാമ്പത്തികസ്ഥിതി വളരെ ദയനീയമാണ്. ആളുകൾ അവരെ വെറും മദ്യപാനികളായി ചിത്രീകരിക്കുന്നു, എന്നാൽ അവർ നമ്മുടെ സമ്പദ്ഘടനയുടെ നാലാമത്തെ സ്‌തൂപമാണെന്നാണ്" അദ്ദേഹത്തിൻ്റെ വിലയിരുത്തൽ.