കാസർകോട്: എല്ലാത്തിനും മറുനാട്ടുകാരെ ആശ്രയിക്കുക മലയാളികളുടെ പതിവ് ശീലമാണ്. വിവിധ ജോലികൾക്കായി അന്യനാട്ടുകാർ എത്തുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. എന്നാൽ ഇപ്പോൾ നമ്മളെ സ്വന്തം ഭാഷ പഠിപ്പിക്കാനും മറുനാട്ടുകാരെത്തുകയാണ്.
സാക്ഷരതാ മിഷന്റെ 'ചങ്ങാതി' മലയാള പഠനപദ്ധതിയിലാണ് ഭാഷാ പരിശീലകരായി മറുനാട്ടുകാരെത്തുന്നത്. പദ്ധതിയുടെ ആദ്യഘട്ടം കാസർകോട് ആരംഭിക്കും. ഇതിനായി എട്ട് ഒഡിഷക്കാരെയാണ് നിയമിച്ചിരിക്കുന്നത്.
14 ജില്ലകളിലും തിരഞ്ഞെടുത്ത ഒരു തദ്ദേശസ്ഥാപനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 145 സ്ത്രീകളടക്കം 2886 ആളുകൾ മലയാളം പഠിക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ മറുനാടൻ തൊഴിലാളികളുടെ പങ്കാളിത്തം വളരെ കൂടിയിരുന്നു. പരിശീലകർക്ക് മാസം മൂവായിരം രൂപയാണ് വേതനം. ആഴ്ചയിൽ അഞ്ച് മണിക്കൂർ വച്ച് നാലു മാസം കൊണ്ട് തൊഴിലാളികളെ മലയാളം പഠിപ്പിക്കുകയാണ് ലക്ഷ്യം.
പദ്ധതിക്കായി തെരഞ്ഞെടുത്ത തദ്ദേശസ്ഥാപനങ്ങൾ താഴെ പറയുന്നവയാണ്
തിരുവനന്തപുരം- പഴയക്കുന്നുമേൽ,കൊല്ലം -മയ്യനാട്, ആലപ്പുഴ- പാണാവള്ളി, കോട്ടയം- വാഴൂർ, പത്തനംതിട്ടം- ഇലന്തൂർ,എറണാകുളം -നെടുമ്പാശ്ശേരി, തൃശ്ശൂർ -കൈപ്പറമ്പ്, കോഴിക്കോട് -ഒളവണ്ണ,മലപ്പുറം -തിരൂരങ്ങാടി നഗരസഭ,പാലക്കാട്- വാണിയംകുളം,ഇടുക്കി- തൊടുപുഴ നഗരസഭ,വയനാട്- സുൽത്താൻ ബത്തേരി നഗരസഭ, കണ്ണൂർ- നാറാത്ത്, കാസർകോട്- ചെങ്കള എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക.