കൊവിഡ് വ്യാപനം ഇന്ത്യയടക്കമുള്ള ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് മാലിദ്വീപ് വിലക്കേർപ്പെടുത്തി .
ദക്ഷിണേഷ്യൻ രാജ്യങ്ങളായ അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ടൂറിസ്റ്റ് വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാൻ മാലദ്വീപ് സർക്കാർ തീരുമാനിച്ചതായി ടൂറിസം മന്ത്രാലയം അറിയിച്ചു.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറുഭാഗത്ത് ഇന്ത്യൻ മഹാസമുദ്രത്തോടുചേർന്നുള്ള വിനോദ സഞ്ചാരകേന്ദ്രമാണ് മാലിദ്വീപ്. ദ്വീപിനോട് ചേർന്നുള്ള അയൽ രാജ്യമായ ഇന്ത്യയുൾപ്പെടെയുള്ള ദക്ഷിണേഷ്യയിലെ രാജ്യങ്ങളിൽ വൻതോതിലുള്ളതും മാരകമായതുമായ പുതിയ അണുബാധകൾ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ തീരുമാനം.
340,000 ജനസംഖ്യയുള്ള ദ്വീപ സമൂഹമായ മാലിദ്വീപിൽ കഴിഞ്ഞ ചൊവ്വാഴ്ച 1,500 കൊവിഡ് കേസുകളുകളാണ് റിപ്പോർട്ട് ചെയ്യപ്പട്ടത്. ഒരു മാസം മുൻപ് 100 ൽ താഴെ കേസുകളുണ്ടായിരുന്ന സാഹചര്യത്തിൽ നിന്നായിരുന്നു ഈ കുതിപ്പ്.