കാസർകോട്: കാറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാസർകോട് പെരിയയിൽ ദേശീയപാതയിലാണ് അപകടം ഉണ്ടായത്. പെരിയ നടുവോട്ടുപ്പാറയിലെ വൈശാഖ് (26) ആണ് മരിച്ചത്. വൈശാഖിനൊപ്പം കാറിലുണ്ടായിരുന്ന പെൺകുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. പുല്ലൂർ തടത്തിലെ കരുണാകരന്റെ മകൾ ആരതിയെ (21) ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് വൈകിട്ട് ആറു മണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബസ് യാത്രക്കാരായ പത്തോളം പേർക്കും പരിക്കുണ്ട്.
ചാലിങ്കാലിൽ സ്വന്തമായി ടയർ റിസോളിങ് സ്ഥാപനം തുടങ്ങാനിരിക്കെയാണ് വൈശാഖ് അപകടത്തിൽ മരിച്ചത്. സ്ഥാപനം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായിരുന്നു. വൈശാഖിന്‍റെ മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പരേതതരായ സദാനന്ദൻ – അമ്മിണി എന്നിവരുടെ മകനാണ് വൈശാഖ്. സഹോദരങ്ങൾ: മധു, ശാലിനി, സുധീഷ്, അശ്വതി, കാർത്തിക്.
കാസർകോട് സർക്കാർ കോളേജിൽ മൂന്നാം വർഷ ബിഎസ്‍സി സുവോളജി വിദ്യാർത്ഥിനിയാണ് ആരതി. ബസ് യാത്രക്കാരായ പുളിക്കാലിലെ കെ പി കുഞ്ഞിക്കണ്ണൻ (65), ഐശ്വര്യ മുത്തനടുക്കം (19), വിജിന പെരിയ (25), ശ്രീവിദ്യ തണ്ണോട്ട്(37), മാധവി തുമ്പക്കുന്ന്(60), ജിതിൻ (21) എന്നിവരാണ് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ചികിത്സ തേടിയത്.
മൂന്നാം കടവിലേക്ക് പോകുന്ന സർവ ബസും പുല്ലൂർ ഭാഗത്തേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. മരണപ്പെട്ട വൈശാഖ് പെരിയയിൽ ഇന്റർലോക്ക് സ്ഥാപനം നടത്തി വരികയായിരുന്നു.