ഓസ്ട്രേലിയ : ഓസ്ട്രേലിയയില്‍ പ്രണയക്കൊതി മൂത്ത് മലയാളി ഭാര്യയും കാമുകനും ചേര്‍ന്ന്‍ ഭര്‍ത്താവിനെ കൊലചെയ്ത സംഭവത്തില്‍ കേസിന്‍റെ കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു.
മലയാളി യുവാവ് സാ൦ എബ്രഹത്തിന്റെ മരണകാരണം സയനേയ്ഡ് തന്നെയാണെന്നും അത് ഉറക്കത്തില്‍ തല പൊക്കി പിടിച്ച് വായിലൂടെ സാവധാനം ശരീരത്തിൽ പ്രവേശിച്ചതാണ് മരണകാരണമെന്നും ഫോറൻസിക് വിദഗ്ധന്‍ ശാസ്ത്രീയ വാദങ്ങള്‍ നിരത്തി കോടതിയില്‍ മൊഴി നല്‍കി .
സാം എബ്രഹാം വധക്കേസിൽ വിക്ടോറിയൻ സുപ്രീം കോടതിയിൽ നടക്കുന്ന അന്തിമ വിചാരണയുടെ അഞ്ചാം ദിവസമാണ് ഫോറൻസിക് വിദഗ്ധനും ടോക്‌സിക്കോളജിസ്റ്റുമായ പ്രൊഫസർ നരേന്ദ്ര ഗുഞ്ചനാണ് പ്രോസിക്യൂഷനുവേണ്ടി കോടതിയില്‍ ഹാജരായത്.
പ്രോസിക്യൂഷൻ നിലപാടുകളെ സാധൂകരിക്കുന്നതാണ് മൊഴി . ഇതോടെ ഭര്‍ത്താവിനെ സ്വന്തം കൈകൊണ്ട് മൃഗീയമായി കൊലചെയ്ത സോഫിയയ്ക്കും അരുൺ കമലാസനനും ശിക്ഷ ഉറപ്പാവുകയാണെന്നാണ് വിലയിരുത്തല്‍.
സാന്ത്വനമാകേണ്ട കൈകള്‍കൊണ്ട് തല ഉയര്‍ത്തി വിഷം വായിലേയ്ക്ക് പകര്‍ന്നു
സാമിന്റെ രക്തത്തിൽ ഒരു ലിറ്ററിന് 35 മില്ലിഗ്രാം എന്ന കണക്കിനാണ് സയനയ്ഡിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്. ഇത് വളരെ അപകടകരമായ അളവാണെന്നും ശ്വാസത്തിലൂടെയോ ത്വക്കിലൂടെയോ ശരീരത്തിൽ പ്രവേശിച്ചാൽ ഇത്രയധികം അളവ് രക്തത്തിൽ പ്രകടമാകില്ല എന്ന് പ്രൊഫസർ ഗുഞ്ചൻ കോടതിയെ അറിയിച്ചു.
ഉറങ്ങിക്കിടന്ന സാമിന്റെ തല ഒരു കൈകൊണ്ട് ഉയർത്തിപ്പിടിച്ച ശേഷമാകാം ഇത് വായിലേക്ക് ഒഴിച്ച് കൊടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഏറെ നേരമെടുത്ത് - ഒരു പക്ഷേ മണിക്കൂറുകൾ എടുത്ത് - ചെറിയ അളവിൽ വായിലേക്ക് ഒഴിച്ചുകൊടുത്തിരിക്കാമെന്നും പ്രൊഫസർ ഗുഞ്ചൻ ജൂറിക്കു മുന്നിൽ പറഞ്ഞു.
സോഫിയ അറിയാതെ അത് സംഭവിക്കില്ല
സംഭവദിവസം സാമും സോഫിയയും ആറര വയസുകാരനായ മകനും ഒരേ കട്ടിലിലാണ് കിടന്നുറങ്ങിയതെന്നും, സോഫിയ അല്ല വിഷം കൊടുത്തതെങ്കിൽ പോലും എന്താണ് സംഭവിക്കുന്നത് എന്ന കാര്യം അവർ അറിഞ്ഞിരിക്കുമെന്നും പ്രോസിക്യൂട്ടർ വാദിച്ചു. ഇത് ശരിവയ്ക്കുന്നതിന് പുതിയ മൊഴിയും സഹായകമാകും.
ഇതിനു പുറമെ ക്ലോണാസിപാം എന്ന മയക്കികിടത്താനുള്ള മരുന്നിന്റെ അംശവും ഈയത്തിന്റെ അംശവും സാമിന്റെ ശരീരത്തിൽ കണ്ടെത്തിയിട്ടുണ്ട്. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലുമാണ് ഇത് ശരീരത്തിൽ പ്രവേശിച്ചിട്ടുള്ളതെന്നും ഫോറൻസിക് വിദഗ്ധൻ ജൂറിക്ക് മുന്നിൽ പറഞ്ഞു.
ചില ഭക്ഷണവസ്തുക്കൾ ഒരുപാട് കൂടിയ അളവിൽ ശരീരത്തിൽ പ്രവേശിച്ചാലും സയനൈഡിന്റെ അംശം ഉണ്ടാകാമെന്നും, എന്നാൽ ഇത്രയും അപകടകരമായ അളവിൽ വരില്ലെന്നും അദ്ദേഹം മൊഴി നൽകി. സാമിന് സയനെയ്ഡ് നൽകിയത് സോഫിയയും അരുണുമാണെന്നാണ് പ്രോസിക്യൂഷൻ വാദം. ഇതിലേക്കുള്ള ശക്തമായ തെളിവാണ് പ്രൊഫസറുടെ മൊഴി.
മാത്രമല്ല ഒറ്റയടിക്ക് ഇത് ശരീരത്തിനുള്ളിൽ ചെന്നാൽ ചുമയ്ക്കുകയും ഛർദിക്കുകയും അബോധാവസ്ഥയിലായി ഹൃദയസ്തംഭനം മൂലം മരണമടയുകയുമാണ് ചെയ്യുക. എന്നാൽ ഈ കേസില്‍ സാം ഛർദിച്ചതിന് തെളിവുകളില്ല. അതിനാൽ വളരെ ചെറിയ അളവിൽ ഏറെ നേരം കൊണ്ടാണ് സയനൈഡ് ശരീരത്തിലേക്ക് എത്തിയിരിക്കാന്‍ സാധ്യത.
2016 ഒക്ടോബർ 14 നു രാവിലെയാണ് യു എ ഇ എക്സ്ചേഞ്ച് ജീവനക്കാരനായിരുന്ന സാമിനെ എപ്പിംഗിലെ വസതിയിൽ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സാം ചലനമറ്റു കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസ് കോടതിയിൽ ഹാജരാക്കി. ഇതിന്റെ സമീപത്തു ഒരു പാത്രത്തിൽ ഓറഞ്ച് ജ്യൂസ് ഇരിക്കുന്നതും ചിത്രങ്ങളിൽ വ്യക്തമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഒന്നിച്ചുജീവിക്കാന്‍ പദ്ധതിയൊരുക്കി, പിന്നെ ആ കടുംകൈ !!
നേരത്തെ അരുണും സോഫിയയും ഒരുമിച്ചു ജീവിക്കാന്‍ സാമിന്‍റെ മരണത്തിനു മുന്‍പേ പദ്ധതിയിട്ടിരുന്നതിന്റെ തെളിവുകള്‍ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു.
2014 ജനുവരിയിൽ കോമൺവെൽത്ത് ബാങ്കിൽ സോഫിയയും അരുണും ജോയിന്റ് അക്കൗണ്ട് തുറക്കുകയും ഈ അക്കൌണ്ടില്‍ നിന്നും അരുൺ കമലാസനന്റെ വിലാസം ഉപയോഗിച്ച് സോഫിയ ഇന്ത്യയിലേക്ക് പണമയക്കുകയും ചെയ്തതിന്‍റെ രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. ഈ തെളിവുകൾ ശരിയാണെന്ന് സോഫിയ സമ്മതിച്ചതായാണ് പ്രോസിക്യൂഷൻ ജൂറിക്ക് മുന്നിൽ വ്യക്തമാക്കിയിരിക്കുന്നത്.
സി സി ടി വി ദൃശ്യങ്ങലും, സോഫിയ അരുണുമായി ഫോണിൽ ബന്ധപ്പെട്ടതിന്റെ കോൾ ലിസ്റ്റും പ്രോസിക്യൂട്ടർ കെറി ജഡ്, QC, ജൂറിക്ക് മുന്നിൽ നേരത്തെ ഹാജരാക്കിയിരുന്നു. ഭര്‍ത്താവിന്‍റെ പേരിലുണ്ടായിരുന്ന കാര്‍ സാമിന്‍റെ മരണശേഷം സോഫിയ കാമുകന്‍റെ പേരിലേയ്ക്ക് മാറ്റിയതിന്റെ തെളിവുകളും ലഭിച്ചിരുന്നു.
പ്രതികൾ രണ്ടു പേരും ഒരുമിച്ചു കാറിൽ സഞ്ചരിക്കുന്നതിന്റെയും ലേലോർ ട്രെയിൻ സ്റ്റേഷനിൽ കാർ പാർക്ക് ചെയ്ത ശേഷം ട്രെയിൻ കയറാനായി പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങളും ജൂറിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. ഭർത്താവിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ വേണ്ടി നേരത്തെ പദ്ധതിയിട്ടിരുന്നു എന്ന വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവന്നത്.
പ്രണയച്ചതിയൊരുക്കിയ 'മാലാഖ'യെ കുരുക്കിയത് അഞ്ജാത ഫോണ്‍
സാം കൊല്ലപ്പെട്ടു ദിവസങ്ങൾക്കു ശേഷം പൊലീസിനു ലഭിച്ച അജ്ഞാതാ ഫോൺ കോളായിരുന്നു കേസില്‍ നിര്‍ണ്ണായകമായത് . കേസിൽ വിചാരണ തുടരവേയാണ് സാക്ഷിയെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ പുറത്തുവരുന്നത്. സാമും സോഫിയയും തമ്മിൽ 2008 ഫെബ്രുവരി 27നായിരുന്നു വിവാഹം.
ഓസ്‌ട്രേലിയൻ കമ്പനിയിൽ ജോലിക്കുള്ള ടെസ്റ്റിൽ പാസായ സോഫിയ 2012ൽ അവിടേക്ക് പോയി. പിന്നീട് 2013 ൽ സാം ആസ്‌ട്രേലിയയിലെത്തി ഒരു കമ്പനിയിൽ ജോലിക്ക് കയറി.
സോഫിയ ജോലിക്ക് പോയിരുന്ന സ്ഥാപനത്തിൽ ആഴ്ചയിൽ മൂന്നുദിവസം പോയാൽ മതിയായിരുന്നു . അല്ലാത്ത ദിവസങ്ങളില്‍ കോളജിലെ സഹപാഠിയും കാമുകനുമായിരുന്ന ഓസ്ട്രേലിയയില്‍ തന്നെയുള്ള അരുണുമായി അടുക്കാനും കറങ്ങി നടക്കാനുമായിരുന്നു സമയം ചിലവഴിച്ചത് .