ഡല്‍ഹി: 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ജഗ്ദീഷ് ടൈറ്റ്ലറിനെതിരെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ദൃക്സാക്ഷി മൊഴിയില്‍ ഗുരുതര ആരോപണങ്ങള്‍. കോണ്‍ഗ്രസ് നേതാവ് ജനക്കൂട്ടത്തെ കലാപത്തിന് പ്രേരിപ്പിച്ചെന്നും അതിന് നേതൃത്വം നല്‍കിയെന്നും മൊഴിയില്‍ പറയുന്നു. ആദ്യം സിഖുകാരെ കൊല്ലാനും തുടര്‍ന്ന് അവരുടെ കടകളും വിലപിടിപ്പുള്ള വസ്തുക്കള്‍ കൊള്ളയടിക്കാനുമാണ് ജഗ്ദീഷ് ടൈറ്റ്ലര്‍ ജനക്കൂട്ടത്തോട് ആവശ്യപ്പെട്ടത്.
സിഖ് വിരുദ്ധ കലാപത്തില്‍ 2023 മെയ് 20നാണ് ടൈറ്റ്ലറിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, കലാപം, കൈയേറ്റം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അന്വേഷണ ഏജന്‍സി അദ്ദേഹത്തിനെതിരെ കേസെടുത്തത്. കലാപകാരികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അവര്‍ ഉറപ്പ് നല്‍കിയിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു.
തന്റെ മണ്ഡലത്തിലെ കൊലപാതകങ്ങളുടെ എണ്ണം മറ്റ് ഇടങ്ങളിലേതുമായി താരതമ്യം ചെയ്യുകയും കൂടുതല്‍ സിഖുകാരെ ആക്രമിക്കാന്‍ തന്റെ അനുയായികളോട് ആവശ്യപ്പെടുകയും ചെയ്തുവെന്നും അദ്ദേഹത്തിനെതിരെ ആരോപണമുണ്ട്.
കോണ്‍ഗ്രസ് നേതാവ് തന്റെ വെള്ള അംബാസഡര്‍ കാറില്‍ നിന്ന് ഇറങ്ങി ജനക്കൂട്ടത്തെ അക്രമത്തിന് പ്രേരിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷി മൊഴിയായി കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 'അദ്ദേഹം (ടൈറ്റ്ലര്‍) കാറില്‍ നിന്നിറങ്ങി ജനക്കൂട്ടത്തെ സിഖുകാരെ കൊല്ലാന്‍ പ്രേരിപ്പിച്ചു, എന്നിട്ട് അവരുടെ കടകള്‍ കൊള്ളയടിക്കാന്‍ ആവശ്യപ്പെട്ടു' 1984 ഒക്ടോബര്‍ 31-ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ കലാപത്തിന് സാക്ഷിയായ ആളുടെ മൊഴിയില്‍ പറയുന്നു.
നിരോധനാജ്ഞ ലംഘിച്ച് ഗുരുദ്വാരയ്ക്ക് മുന്നിൽ ടൈറ്റ്‌ലർ എത്തിയെന്നും മറ്റൊരു മൊഴിയിലുണ്ട്. "ഗുരുദ്വാര പുൽ ബംഗാഷിനടുത്ത് ഒത്തുകൂടിയ നിയമവിരുദ്ധമായ സമ്മേളനത്തിന്റെ ഭാഗമായിരുന്നു ജഗദീഷ് ടൈറ്റ്‌ലർ എന്ന് തെളിയിക്കാൻ മതിയായ വസ്‌തുതകൾ പക്കലുണ്ട്" അന്വേഷണ ഏജൻസി പറയുന്നു. "നിങ്ങളെ ഒന്നും ബാധിക്കില്ലെന്ന് ഞാൻ പൂർണ്ണമായും ഉറപ്പ് നൽകുന്നു. നിങ്ങൾ സിഖുകാരെ കൊന്നാൽ മാത്രം മതി" ജഗ്‌ദീഷ് ടൈറ്റ്ലർ പറഞ്ഞതായി കുറ്റപത്രത്തിൽ ഉദ്ധരിച്ച മറ്റൊരു ദൃക്‌സാക്ഷി മൊഴി ചൂണ്ടിക്കാണിക്കുന്നു.