ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുഞ്ഞിന്‍റെ പേരില്‍ ചികിത്സാ സഹായ തട്ടിപ്പ് നടത്തിയ പാലാ സ്വദേശികളായ അമ്മയും മകളും എറണാകുളത്ത് പിടിയില്‍

New Update

publive-image

കൊച്ചി:സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞിന്റെ ചികില്‍സാ വിവരങ്ങള്‍ പരസ്യപ്പെടുത്തി കുഞ്ഞിന്‍റെ ബന്ധുക്കള്‍ അറിയാതെ പണം തട്ടിപ്പ് നടത്തിയ സംഭവത്തില്‍ പാലാ സ്വദേശികളായ അമ്മയും മകളും പോലിസ് പിടിയിലായി.

Advertisment

പാലാ സ്വദേശി ഓലിക്കല്‍ മറിയാമ്മ സെബാസ്റ്റ്യന്‍(59),മകള്‍ അനിത ടി ജോസഫ് (29) എന്നിവരാണ് പിടിയിലായത്. എരൂര്‍ ഷാസ് മിസ്റ്റിക് ഹെയ്റ്റ് ഫ്‌ളാറ്റിലാണ് ഇവര്‍ താമസിക്കുന്നത്.

സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത പെരുമ്പാവൂര്‍ രായമംഗലം ഭാഗത്തുള്ള പ്രവീണ്‍ മന്മഥന്‍ എന്നയാളുടെ മകളുടെ ചികില്‍സയ്ക്കായി ചാരിറ്റി പ്രവര്‍ത്തകന്‍ മുഖാന്തിരം സമൂഹ മാധ്യമങ്ങളില്‍ സഹായം അഭ്യര്‍ഥിച്ച്‌ പോസ്റ്റ് ഇട്ടാണ് തട്ടിപ്പ് നടത്തിയത്. ഇതിലൂടെ ലക്ഷത്തിനടുത്ത് പണം ഇവര്‍ക്ക് ലഭിച്ചിരുന്നു .

പ്രവീണിന്റെ പരിചയക്കാരനായ ഡോക്ടറാണ് കുഞ്ഞിന്‍റെ പേരില്‍ തട്ടിപ്പ് നടക്കുന്ന കാര്യം കുടുംബത്തെ അറിയിച്ചത്. പ്രവീണിന്റെ മകളുടെ ഫോട്ടോയും പ്രതികളുടെ അക്കൗണ്ട് നമ്പറും ഗൂഗിള്‍ പേ നമ്പറും ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നല്‍കിയായിരുന്നു തട്ടിപ്പ്.

ഇതുപ്രകാരം പ്രവീണ്‍ ചേരാനെല്ലൂര്‍ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ സമൂഹമാധ്യമങ്ങളിലൂടെ ചികില്‍സയ്ക്കായുള്ള പോസ്റ്റുകളില്‍ പ്രതികളുടെ അക്കൗണ്ട് ചേര്‍ത്ത് ഇതിലൂടെ ലഭിച്ച ഏകദേശം ഒരു ലക്ഷം രൂപയോളം പിന്‍വലിച്ച്‌ സുഖജീവിതം നയിക്കുകയാണെന്ന് കണ്ടെത്തി.

തുടര്‍ന്ന് എറണാകുളം സെന്‍ട്രല്‍ എസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ ചേരാനെല്ലൂര്‍ സി ഐ കെ ജി വിപിന്‍കുമാര്‍,എസ് ഐ സന്തോഷ് മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റു ചെയ്തു. ഇവരെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

money cheating case kochi news
Advertisment