‘ഭീഷണിപ്പെടുത്തുന്നത് സിപിഐഎം രീതി അല്ല’; കെ.കെ രമക്കെതിരായ ഭീഷണി കത്ത് ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ

New Update

publive-image

Advertisment

കെ.കെ രമക്കെതിരായ ഭീഷണി കത്ത് ദൗർഭാഗ്യകരമെന്ന് എം.വി ജയരാജൻ. ആരെയെങ്കിലും ഭീഷണിപ്പെടുത്തുന്നത് സിപിഐഎം രീതി അല്ല. കത്തിന് പിന്നിലാരെന്ന് അന്വേഷിക്കണമെന്നും എം.വി ജയരാജൻ പറഞ്ഞു. നിയമസഭാ സമ്മേളനം അവസാനിച്ചതോടെ രമ വടകരയിലേക്ക് മടങ്ങിയപ്പോഴാണ് കത്ത് ലഭിക്കുന്നത്. നിയമസഭയിൽ ആഭ്യന്തര വകുപ്പിനെതിരെ കെ കെ രമ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുകയും ഇതിനെതിരെ എം എം മണി പറഞ്ഞ പരാമർശങ്ങൾ വിവാദമാകുകയും ചെയ്തിരുന്നു. ഇന്നലെയാണ് വടകര എംഎൽഎ കെ കെ രമയ്ക്ക് വധഭീഷണി കത്ത് ലഭിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കിൽ ചിലത് ചെയ്യുമെന്നാണ് രമയ്ക്ക് ലഭിച്ച കത്തിലെ ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കെ കെ രമയ്ക്ക് ഭീഷണി കത്ത് ലഭിച്ചത്. ഡിജിപിക്ക് പരാതി കൈമാറിയിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു. മുഖ്യമന്ത്രിക്കെതിരെ പറഞ്ഞാൽ ഭരണം പോകുമെന്ന് നോക്കില്ലെന്നും തീരുമാനമെടുത്ത് കളയുമെന്നും കത്തിലുണ്ട്. എംഎൽഎ ഹോസ്റ്റലിലേക്കാണ് ഭീഷണി കത്ത് എത്തിയത്. വിധവയായത് കെ കെ രമയുടെ വിധിയാണെന്ന പരാമർശത്തിൽ ഒടുവിൽ എം എം മണി ഖേദം പ്രകടിപ്പിച്ചിരുന്നു. ഭീഷണി കത്ത് ഡിജിപിക്ക് കൈമാറിയിട്ടുണ്ടെന്ന് രമ അറിയിച്ചു.

പയ്യന്നൂർ ആർഎസ്എസ് ഓഫീസ് ആക്രമണ വിഷയത്തിലും എം.വി ജയരാജൻ പ്രതികരിച്ചു. അറസ്റ്റിലായവർ സിപിഐഎം അംഗങ്ങൾ അല്ലെന്ന് എം.വി ജയരാജൻ വ്യക്തമാക്കി. പാർട്ടി ഓഫീസുകൾക്കും വീടുകൾക്കും നേരെ അക്രമം നടത്തുന്നത് സിപിഐഎം രീതിയല്ല. അക്രമണം പാർട്ടി അംഗീകരിക്കുന്നില്ലെന്നും പിടിയിലായവർ ഡിവൈഎഫ്‌ഐ ഭാരവാഹികളാണോയെന്ന് പരിശോധിക്കുമെന്നും എം.വി ജയരാജൻ അറിയിച്ചു.

Advertisment