ക്ഷണിക്കപ്പെട്ട വലിയൊരു സദസ്സിനെ സാക്ഷിനിർത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകിട്ട് 7 മണിക്ക് തന്റെ രണ്ടാമത്തെ ഇന്നിംസിനു തുടക്കമിടുന്നത്. രാഷ്ട്രപതിഭവനിലെ ഫോർ കോർട്ടിൽ ( തുറന്ന സ്ഥലത്ത് ) 90 മിനിട്ടുനേരമായിരിക്കും ചടങ്ങുകൾ.
BIMSTEC രാജ്യത്തലവന്മാരെക്കൂടാതെ മുകേഷ് അംബാനി, അദാനി, രത്തൻ ടാറ്റ, അജയ് പിരാമൽ, ലോകബാങ്ക് ചെയർമാൻ ക്രിസ്റ്റ്യൻ ലോഗാർഡ്, മൈക്രോസോഫ്റ്റ് ചെയർമാൻ ബിൽ ഗേറ്റ്സ് എന്നിവരെക്കൂടാതെ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാൻ, കരൺ ജോഹർ, കങ്കണ രനോട്ട് , രജനീ കാന്ത് ക്രിക്കറ്റ് താരങ്ങളായ രാഹുൽ ദ്രാവിഡ്, ശ്രീനാഥ്, കുംബ്ലെ, ഹരഭജൻ സിംഗ് ബാഡ്‌മിന്റൺ താരം സൈനാ നെഹ്‌വാൾ, ഗോപീചന്ദ്, ജിംനാസ്റ്റ് ദീപാ കർമാക്കർ ഉൾപ്പെടെ കേരളത്തിൽനിന്ന് പി.ടി.ഉഷയെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.
സോണിയാഗാന്ധി,രാഹുൽ ഗാന്ധി,മൻമോഹൻ സിംഗ്,തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖരറാവു ,ആന്ധ്രാമുഖ്യമന്ത്രി ജഗൻമോഹൻ റെഡ്‌ഡി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
ആകെമൊത്തം 8000 ആളുകൾ സത്യപ്രതിജ്ഞാച്ചടങ്ങിനായി എത്തിച്ചേരുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങുകൾക്കുശേഷം രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്കൊപ്പം 40 വിശിഷ്ട അതിഥികൾക്ക് രാഷ്ട്രപതിഭവനിൽ അത്താഴവിരുന്നും ഒരുക്കിയിട്ടുണ്ട്.
ആ അതിഥികളിൽ മൗറീഷ്യസ് പ്രധാനമന്ത്രി പ്രവീൺ കുമാർ ജഗന്നാഥ്, കിർഗിസ്ഥാൻ രാഷ്ട്രപതി സുരൺബേ ജീനകോബ്, ബംഗ്ളാദേശ് പ്രസിഡണ്ട് അബ്ദുൽ ഹമീദ് ,ശ്രീലങ്കൻ രാഷ്ട്രപതി മൈത്രിപാല സിരിസേന, നേപ്പാൾ പ്രധാനമന്ത്രി കെ.പി.ഓലി ,മ്യാൻമാർ പ്രസിഡണ്ട് യൂ വിൻ മിന്റ് ,ഭൂട്ടാൻ പ്രധാനമന്ത്രി ലോത്തെ ഷെറിങ് എന്നിവരുണ്ടാകും.