ഡൽഹി: മണിപ്പൂരിലെ കലാപ ബാധിത മേഖല സന്ദര്‍ശിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഈ മാസം 29നും 30നുമാണ് രാഹുലിന്റെ മണിപ്പൂർ സന്ദർശനം.
കലാപം പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും പരാജയപ്പെട്ടെന്ന വിമർശനം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. ഇതിന് പിന്നാലെയാണ് രാഹുൽ കലാപ ബാധിത മേഖല സന്ദർശിക്കുമെന്ന പ്രഖ്യാപനം.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണ് രാഹുലിന്റെ ദ്വിദിന സന്ദർശന പരിപാടി അറിയിച്ചത്. “ഏകദേശം രണ്ട് മാസമായി മണിപ്പൂർ കത്തുകയാണ്, ഇതൊരു മാനുഷിക ദുരന്തമാണ്, വിദ്വേഷമല്ല, സ്നേഹത്തിന്റെ ശക്തിയാകേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്“, അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മണിപ്പൂര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രധാനമന്ത്രി മൗനം വെടിയണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.