"ഈ മനോഹര തീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി... ?" വയലാറിന്‍റെ സുപ്രസിദ്ധമായ വരികള്‍ യേശുദാസിന്‍റെ ഇമ്പമേറിയ ശബ്ദത്തില്‍ ഒഴുകിയെത്തവെ, പി.ടി. തോമസിന്‍റെ ചേതനയറ്റ ശരീരം രവിപുരം ശ്മശാനത്തിലെ തീനാളങ്ങള്‍ ഏറ്റുവാങ്ങി. ആര്‍ക്കു മുന്നിലും തലകുനിക്കാന്‍ തയ്യാറായിട്ടില്ലാത്ത ആ നേതാവ് അഗ്നിക്കു മുന്നില്‍ നിരുപാധികം കീഴടങ്ങുകയായിരുന്നു. എന്നന്നേക്കുമായി.
അതെ. പി.ടി. തോമസ് എന്ന കോണ്‍ഗ്രസ് നേതാവ് മരണത്തിലും നേതൃസ്ഥാനത്തു തന്നെ നിന്നു. നാടിന്‍റെ നാനാഭാഗത്തു നിന്നും പി.ടിയെ കാണാന്‍ ജനലക്ഷങ്ങള്‍ ഒഴുകിയെത്തി. വികാരവായ്പോടെ അവര്‍ തങ്ങളുടെ നേതാവിനു കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി.
സ്വന്തം ആവശ്യമായിരുന്നു മരിച്ചാല്‍ മൃതദേഹത്തിനടുത്ത് വയലാറിന്‍റെ 'ചന്ദ്രകളഭം' എന്നു തുടങ്ങുന്ന പാട്ടു ചെറിയ ശബ്ദത്തില്‍ വയ്ക്കണമെന്നത്. ആവശ്യങ്ങള്‍ അറിയിച്ചത് മുമ്പു കേരളാ കോണ്‍ഗ്രസ് നേതാവായിരുന്ന ഡിജോ കാപ്പനും.
കഴിഞ്ഞ നവംബര്‍ 22 -ാം തീയതി വൈകുന്നേരമാണ് കാപ്പന് വെല്ലൂരിലെ മെഡിക്കല്‍ കോളേജാശുപത്രി വാര്‍ഡില്‍ നിന്ന് പി.ടി. തോമസിന്‍റെ ഫോണ്‍ വന്നത്. ആരെങ്കിലും അടുത്തുണ്ടോ എന്നായിരുന്നു ആദ്യത്തെ ചോദ്യം. ഇല്ലെന്നു കാപ്പന്‍റെ മറുപടി. എന്നാല്‍ ഒരു പേപ്പറെടുത്ത് താന്‍ പറയുന്നത് എഴുതിയെടുക്കാന്‍ പി.ടിയുടെ നിര്‍ദേശം.
താന്‍ മരിച്ചാല്‍ മൃതദേഹം രവിപുരം ശ്മശാനത്തില്‍ ദഹിപ്പിക്കണമെന്നതായിരുന്നു ആദ്യ വാചകം. കാപ്പന്‍ ഞെട്ടിപ്പോയി. ഇതിനകം പലതവണ വെല്ലൂരിലെത്തി പി.ടിയെ കണ്ടതാണു കാപ്പന്‍. മരണമടുത്തുവെന്ന ഒരു സൂചനയും കാപ്പന്‍ ഒരു സമയത്തും കണ്ടിരുന്നില്ല. ഇതെന്താ ഇപ്പോഴിങ്ങനെ പറയാന്‍ എന്നു കാപ്പന്‍റെ ചോദ്യം. അല്ല. ഏതെങ്കിലും കാരണവശാല്‍ മരണം വന്നാലോ എന്നു കരുതിയെന്നേയുള്ളുവെന്ന് പി.ടിയുടെ ശാന്തമായ മറുപടി.
കുടുംബം ആവശ്യപ്പെട്ടാല്‍ ചിതാഭസ്മത്തില്‍ ഒരു ഭാഗം ഉപ്പുതോട് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ അമ്മയുടെ കല്ലറയ്ക്കുള്ളില്‍ വയ്ക്കണമെന്നതായിരുന്നു രണ്ടാമത്തെ നിര്‍ദേശം. ചന്ദ്രകളഭം പാട്ടിന്‍റെ കാര്യം പിന്നെ. മൃതദേഹത്തിന്മേല്‍ റീത്തോ പൂച്ചെണ്ടോ വയ്ക്കരുതെന്ന് അടുത്തത്. തന്‍റെ പേരിലുള്ള സ്വത്തുക്കള്‍ മക്കള്‍ക്ക് ഭാര്യ ഉമയുടെ ഇഷ്ടപ്രകാരം വീതം വച്ചതു നല്‍കാമെന്നതുകൂടി കൂട്ടിയാല്‍ അഞ്ചു നിര്‍ദേശങ്ങള്‍.
പെട്ടെന്നായിരുന്നു പി.ടി. തോമസിന്‍റെ ആഗ്രഹങ്ങള്‍ കാപ്പനെ അറിയിച്ചത്. ദിവസങ്ങള്‍ക്കു മുമ്പെഴുതിയ കടലാസെടുത്ത് മുമ്പില്‍ വെച്ച് ഡിജോ കാപ്പന്‍ തരിച്ചിരുന്നു.
മരണത്തെ തുടര്‍ന്ന് കാപ്പന്‍ പി.ടിയുടെ മകന്‍ വിവേകിനെ വിളിച്ചു. അമ്മയോടൊരു കാര്യം പറയാനാണ്, ഫോണ്‍ കൊടുക്കാനാകുമോ എന്നന്വേഷിച്ചു. ഉമ ഫോണെടുത്തു. തൃക്കാക്കര പള്ളിയില്‍ സംസ്കരിക്കാന്‍ അധികൃതര്‍ സമ്മതിച്ചിട്ടുണ്ടെന്നു ഉമ അറിയിച്ചു.
പി.ടിയുടെ ഇഷ്ടപ്രകാരമല്ലേ കാര്യങ്ങള്‍ നടത്തേണ്ടതെന്ന് തികഞ്ഞ കത്തോലിക്കാ വിശ്വാസിയായ കാപ്പന്‍റെ മറുചോദ്യം. ഉമ ഒന്നും പറഞ്ഞില്ല.
കാപ്പന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിളിച്ചു കാര്യങ്ങള്‍ വിശദീകരിച്ചു. ഉടന്‍ പത്രസമ്മേളനം നടത്തുകയാണ് ഉചിതമെന്നു അഭിപ്രായപ്പെട്ടു. സതീശന്‍ മാധ്യമ പ്രവര്‍ത്തകരെ വിളിക്കാനൊരുങ്ങി. പി.ടിയുടെ അന്ത്യാഭിലാഷങ്ങള്‍ ഒന്നൊന്നായി ടെലിവിഷന്‍ സ്ക്രീനുകളിലൂടെ മാലോകരറിഞ്ഞു.
അതൊരു പക വീട്ടലായിരുന്നു. രാജ്യവും ശക്തിയും മഹത്വവും കൈപ്പിടിയിലാണെന്നഹങ്കരിച്ചു നിന്ന കത്തോലിക്കാ സഭാ നേതൃത്വത്തിന് കരുത്തനായ ഒരു രാഷ്ട്രീയക്കാരന്‍ നല്‍കിയ കനത്ത മറുപടി.
ഗാഡ്‌ഗിൽ സമരകാലത്ത് പരിസ്ഥിതിക്കു വേണ്ടി നിലകൊണ്ട പി.ടി. തോമസിനെതിരെ ഹൈറേഞ്ച് സംരക്ഷണ സമിതി വന്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. പി.ടിക്കെതിരെ പ്രതിഷേധമിരമ്പി. ജനക്കൂട്ടം പി.ടി. തോമസിന്‍റെ പ്രതീകാത്മക ശവഘോഷയാത്രയും നടത്തി. അതും കത്തോലിക്കാ പുരോഹിതന്മാരുടെ നേതൃത്വത്തില്‍. ശവസംസ്കാരത്തിനു പാടുന്ന പാട്ടുകളുടെ അകമ്പടിയോടെ.
ജീവിച്ചിരിക്കുന്ന ഒരാളുടേതെന്നു പറഞ്ഞ് മൃതദേഹമടങ്ങിയ പെട്ടിയും വഹിച്ചു വിലാപയാത്ര നടത്തുക, അതിനു ഒരു സംഘം പുരോഹിതര്‍ തന്നെ നേതൃത്വം നല്‍കുക, പി.ടി. തോമസ് ടെലിവിഷനു മുമ്പിലിരുന്ന് ഇതെല്ലാം കണ്ടു.
ഒരിക്കല്‍ തന്‍റെ ശവസംസ്കാരം നടത്തിയ പള്ളിക്ക് ഇനി ഒരു തവണ കൂടി സംസ്കാരം നടത്താന്‍ തന്‍റെ ശരീരം വിട്ടുകൊടുക്കേണ്ടെന്ന് പി.ടി. തോമസും തീരുമാനിച്ചു. അങ്ങനെ മൃതദേഹം രവിപുരത്തെ പൊതു സ്മശാനത്തില്‍ അഗ്നിയില്‍ വിലയം പ്രാപിച്ചു.
മരണം തൊട്ടുമുമ്പില്‍ വന്നു നിന്നിട്ടും ആ രാഷ്ട്രീയ നേതാവ് നിലപാടില്‍ അയവു വരുത്തിയില്ല. അതെ. അതാണു നിലപാടിന്‍റെയും കാഴ്ചപ്പാടിന്‍റെയും ബലം. ആ ബലം തിരിച്ചറിഞ്ഞ ജനതയാണ് പി.ടിയെ അവസാനമായി ഒരു നോക്കു കാണാന്‍ തിങ്ങിക്കൂടിയത്.
രാഷ്ട്രീയക്കാരന് എപ്പോഴും സ്വന്തം നിലപാടുണ്ടായിരിക്കണം. സ്വന്തം കാഴ്ചപ്പാടുണ്ടാവണം. അതു തുറന്നു പറയാന്‍ കഴിയണം. പറയുന്ന കാര്യത്തില്‍ ഉറച്ചു നില്‍ക്കാനുള്ള ശേഷിയുണ്ടാവുകയും വേണം. അങ്ങനെയുള്ളവരെ ജനം തിരിച്ചറിയും. അവരെ മാത്രമേ ജനം തിരിച്ചറിയൂ.
കേരളം കണ്ട ഏറ്റവും വലിയ ജനപ്രിയ നേതാക്കളിലൊരാളായി ഉയരുകയായിരുന്നു പി.ടി. തോമസ്. ആ ഉയര്‍ച്ച അദ്ദേഹം പ്രാപിച്ചത് സ്വന്തം മരണത്തിലൂടെ മാത്രമെന്നത് മറ്റൊരു കാര്യം.
എം.എല്‍.എയും എം.പിയുമായിട്ടുണ്ട് പി.ടി. തോമസ്. 71 വയസായിട്ടും ഒരിക്കല്‍ പോലും ഒരു മന്ത്രിപദം അദ്ദേഹത്തിനു കിട്ടിയില്ല. പി.ടി. തോമസിനെ നേതൃത്വം മന്ത്രിയാക്കിയില്ലെന്നു പറയുന്നതാവും എളുപ്പം.
പക്ഷെ പി.ടി. തോമസിന് ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു. ജനങ്ങള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. മരണം അതു തെളിയിച്ചുകൊടുക്കുകയും ചെയ്തു.
കരുത്തരായ നേതാക്കളോടൊപ്പമാണു ജനക്കൂട്ടമെന്ന് പി.ടിയുടെ ശവസംസ്കാരം ഒരിക്കല്‍കൂടി തെളിയിച്ചു. സമുദായ നേതാക്കളുടെയും മത നേതാക്കളുടെയും തിണ്ണ നിരങ്ങി നടക്കുന്നവരുടെ കൂടെയല്ല, നട്ടെല്ലു നിവര്‍ത്തി ജാതി, മത നേതാക്കളെ വെല്ലുവിളിക്കുന്നവരുടെ കൂടെയാണു ജനം നില്‍ക്കുക എന്ന പാഠമാണ് പി.ടി. തോമസ് കേരള രാഷ്ട്രീയത്തെ പഠിപ്പിക്കുന്നത്. ഇതാണു കേരള ജനതയുടെ യഥാര്‍ത്ഥ മനസ്.