Advertisment

കുറ്റച്ചാർജിലെ ആരോപണങ്ങൾക്കുള്ള ഗോഡ്‌സെയുടെ മറുപടികൾ; നാഥുറാം വിനായക് ഗോഡ്‌സെ കോടതിയിൽ നൽകിയ മൊഴി : മലയാള പരിഭാഷ – ഭാഗം -5

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

കഴിഞ്ഞ ലക്കത്തിൽ ഗാന്ധിവധക്കേസിൻ്റെ വിചാരണക്കോടതിയിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിനുള്ള നാഥുറാം വിനായക് ഗോഡ്‌സെയുടെ മറുപടികൾ ആരംഭിയ്ക്കുകയാണ് ചെയ്തത്. അതിൻ്റെ തുടർച്ചയാണ് ഈ ലക്കത്തിൽ സംഭവിയ്ക്കാൻ പോകുന്നത്.

ഗോഡ്‌സെയുടെ വാക്കുകളിലേക്ക്...

11. എനിക്കെതിരായ കുറ്റപത്രത്തിലെ നാലാമത്തേത് ‌എന്ന ശീര്‍ഷകത്തില്‍ രണ്ടാം ഖണ്‌ഡികയില്‍ പറയുന്നതു പോലെ മദന്‍ലാല്‍ പഹ്വയുമായി ചേര്‍ന്നോ സ്വയമോ 1948 ജനുവരി 20ന് ബിര്‍ളാഹൗസില്‍ സ്‌ഫോടനം നടത്തി എന്ന ആരോപണത്തിനു മറുപടിയായി എനിക്കു പറയുവാനുള്ളത്‌ ഇതു സംബന്ധിച്ചുള്ള പ്രോസിക്യൂഷന്‍ തെളിവുകള്‍ക്ക് എന്നെ സംഭവവുമായി ബന്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ്‌.

12. മഹാത്മാഗാന്ധിയെ കൊലപ്പെടുത്താന്‍ നടത്തിയ ശ്രമം എന്ന തലക്കെട്ടില്‍ ചാര്‍ജ്‌ഷീറ്റില്‍ അഞ്ചാമതായി പറയുന്ന പ്രേരണാ കുറ്റത്തെപ്പറ്റി പറയൂവാനുള്ളത്‌ പ്രത്യക്ഷമായോ പരോക്ഷമായോ എനിക്കു മദന്‍ലാല്‍ പഹ്വയുമായി ബന്ധമില്ലെന്നും ഈ ആരോപണം തെളിയിക്കുവാന്‍ യാതൊരു തെളിവും ഇല്ലെന്നുമാണ്‌.

13. കുറ്റപത്രത്തിൻ്റെ ഖണ്‌ഡിക എ(1)ലും (2)ലും ആറാമതായി എന്ന തലക്കെട്ടില്‍ പറയന്ന ആരോപണം സംബന്ധിച്ച്‌ ഞാന്‍ നാരായണന്‍ ആപ്‌തെയുടെ സഹായത്തോടെ ലൈസന്‍സില്ലാത്ത തോക്ക്‌ ഇറക്കുമതി ചെയ്യുകയോ കൊണ്ടുവരികയോ ചെയ്‌തിട്ടില്ല എന്ന്‌ പറഞ്ഞു കൊള്ളട്ടെ.

മേല്‍പറഞ്ഞ രീതിയിലുള്ള ഒരു തോക്ക്‌ ഡോ.ദത്താത്രേയ പാച്ചുറേയോ നാരായണന്‍ ആപ്‌തേയോ കൈവശം വയ്‌ക്കുകയോ അതിനു വേണ്ടി എന്നെ പ്രേരിപ്പിക്കുകയോ ചെയ്‌തിട്ടില്ല. ഇക്കാര്യത്തിലും പ്രോസിക്യൂഷന്‍ തെളിവുകള്‍ വിശ്വസനീയമല്ല. മേല്‍പ്പറഞ്ഞ കുറ്റങ്ങള്‍ ചെയ്‌താല്‍ തന്നെ അവ ഈ കോടതിയുടെ പരിധിയില്‍ വരുന്ന കാര്യങ്ങളല്ല.

publive-image

14. ഖണ്‌ഡിക ബി(1)ഉം (2)ഉം സംബന്ധിച്ച് ‌606824 നമ്പര്‍ തോക്ക്‌ എൻ്റെ കൈവശം ഉണ്ടായിരുന്നുവെന്ന് ‌ഞാന്‍ സമ്മതിക്കുന്നു. ഈ തോക്കുമായി നാരായണന്‍ ആപ്‌തെയ്‌ക്കോ വിഷ്‌ണു കര്‍ക്കറേക്കോ യാതൊരു ബന്ധവുമില്ല.

15. ഏഴാമത്‌ എന്ന തലക്കെട്ടില്‍ കൊടുത്തിട്ടുള്ള കുറ്റങ്ങള്‍ക്ക്‌ മറുപടി പറയുന്നതിനു മുമ്പായി ഞാന്‍ ഡല്‍ഹിയില്‍ വരാനുള്ള സാഹചര്യങ്ങളെപ്പറ്റി പറയാം. മഹാത്മാഗാന്ധിയെ എതിര്‍ക്കുന്നവരുടെ കൂടെയായിരുന്നു ഞാനെന്നത്‌ ഒരു രഹസ്യമല്ല.

ഗാന്ധിജിയുടെ പരിപൂര്‍ണ്ണമായ അഹിംസാ വാദം മറ്റു മതങ്ങളുടെ ആക്രമണത്തെ തടയുവാന്‍ ഹിന്ദുക്കളെ അപ്രാപ്‌തരാക്കിയെന്നും ഞാന്‍ വിശ്വസിച്ചു. ഇതിനെ ചെറുക്കാന്‍ സമാന ചിന്താഗതിക്കാരായ ജനങ്ങളെ ഞാന്‍ സംഘടിപ്പിച്ചു. ഇക്കാര്യത്തില്‍ എന്നോടൊപ്പം ആപ്‌തെയും മുഖ്യ പങ്കു വഹിച്ചു.

ഇതിൻ്റെ ഭാഗമായി 'അഗ്രണി' എന്ന പേരില്‍ ഒരു പത്രം തുടങ്ങി. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തോടുള്ള എതിര്‍പ്പിനെക്കാള്‍ അദ്ദേഹത്തിൻ്റെ മുസ്‌ലിം പ്രീണന നയത്തോടായിരുന്നു ഞങ്ങള്‍ക്കെതിര്‍പ്പ്‌ ഹൈന്ദവ ജനത നേരിടേണ്ടി വന്ന നിരവധി ദുരിതങ്ങള്‍ക്ക്‌ ഗാന്ധിജി എത്ര മാത്രം ഉത്തരവാദിയായിരുന്നു എന്നത്‌ ഞാന്‍ തുടര്‍ന്ന് ‌വിശദീകരിക്കുന്നുണ്ട്‌.

publive-image

16. എൻ്റെ പത്രങ്ങളായ അഗ്രണിയിലും ഹിന്ദുരാഷ്‌ട്രയിലും ഗാന്ധിജിയുടെ വീക്ഷണങ്ങളെ ഞാന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. ഗാന്ധിജി തൻ്റെ ലക്ഷ്യം നേടാന്‍ ഉപവാസവും പ്രാര്‍ത്ഥനാ യോഗങ്ങളും സംഘടിപ്പിച്ചപ്പോള്‍ ആപ്‌തയും ഞാനും അതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. പൂനയിലും ഡല്‍ഹിയിലും പഞ്ചഗാനിയിലും ഉത്തരം പ്രകടനങ്ങള്‍ നടന്നു.

ഞങ്ങളുടെയും ഗാന്ധിജിയുടെയും ആശയങ്ങള്‍ തമ്മിലുള്ള അന്തരം വളരെയായിരുന്നു. ഗാന്ധിജിയുടെ അല്ലെങ്കില്‍ ഗാന്ധിജി നിയന്ത്രിച്ചിരുന്ന കോണ്‍ഗ്രസിൻ്റെ അറിവോടും മൗനാനുവാദത്തോടും കൂടി മുസ്ലിങ്ങള്‍ക്ക്‌ കൂടുതല്‍ കൂടുതല്‍ ആനുകൂല്യം നല്‍കി. അത്‌ 1947 ആഗസ്റ്റ് ‌15ന് ഇന്ത്യയുടെ വിഭജനത്തില്‍ കലാശിച്ചു.

ഗാന്ധിജി മരണം വരെ ഉപവസിക്കുവാന്‍ തീരുമാനിച്ചതായി ഞാനറിഞ്ഞു. ഹിന്ദു മുസ്ലിം ഐക്യം ഉണ്ടാകുമെന്ന്‌ തനിക്ക്‌ ഉറപ്പു കിട്ടാന്‍ വേണ്ടിയാണ്‌ അദ്ദേഹം ഈ ഉപവാസത്തിനു തുനിഞ്ഞതത്രേ. പക്ഷേ, എനിക്കും മറ്റു പലര്‍ക്കും ഈ ഉപവാസത്തിനു പിന്നിലെ ദുരുദ്ദേശം പിടികിട്ടി. ഇന്ത്യ, പാക്കിസ്ഥാനു കൊടുക്കില്ലെന്നു പറഞ്ഞ 55 കോടി രൂപ കൊടുപ്പിക്കുക എന്നതായിരുന്നു ഉപവാസത്തിൻ്റെ യഥാര്‍ത്ഥ ലക്ഷ്യം.

ഇതിനെതിരെ മുന്‍പെന്ന പോലെ, പ്രതിഷേധ പ്രകടനത്തിനായിരുന്നു ആപ്‌തെയുടെ പദ്ധതി. ഞാന്‍ അതിനു അര്‍ദ്ധ സമ്മതത്തോടെ സഹകരിച്ചെങ്കിലും അതിൻ്റെ വ്യര്‍ത്ഥതയെപ്പറ്റി ശരിക്കും ബോധവാനായിരുന്നു.

17.1948 ജനുവരി 15ന് ഞാനും ആപ്‌തെയും രാവിലെ ദാദറിലുള്ള ഹിന്ദു മഹാസഭ ഓഫീസിലെത്തി. അവിടെ ബഡ്‌ജെയെ കണ്ടു. ഞങ്ങളുടെ വരവിൻ്റെ കാരണം ബഡ്‌ജെ ആരാഞ്ഞു.

വിവരം മനസ്സിലാക്കിയ ബഡ്‌ജെ ഡല്‍ഹിയിലെ പ്രകടനത്തില്‍ പങ്കെടുക്കാനുള്ള തൻ്റെ സന്നദ്ധത അയറിയിച്ചു. ഞങ്ങളുടെ പ്രകടനത്തിന് ആളെ ആവശ്യമുള്ളതിനാല്‍ ബഡ്‌ജെയെ സ്വാഗതം ചെയ്‌തു. പ്രവീണ്‍ചന്ദ്ര സേഥിയയ്‌ക്ക്‌ ഒരു സാധനം എത്തിക്കാനുണ്ടെന്നും അതുകൊണ്ട്‌ ജനുവരി 17ന് കാണാമെന്നും ബഡ്‌ജെ ആപ്‌തയോട്‌ പറഞ്ഞു.

18. ജനുവരി 15നു ബഡ്‌ജെയെ പിരിഞ്ഞ ശേഷം 17നു രാവിലെയാണ്‌ ഞാന്‍ ബഡ്‌ജെയെ കാണുന്നത്‌.

19. ബഡ്‌ജെയുടെ പ്രസ്‌താവനയില്‍ പറയുന്നതു പോലെ ദീക്ഷിത്‌ മഹാരാജിനെ കാണുകയോ ഗാന്ധിജി, നെഹ്‌റു, സുഹ്രവർദ്ദി എന്നിവരെ ഇല്ലാതാക്കാന്‍ എന്നെയും ആപ്‌തയേയും സവര്‍ക്കര്‍ നിയോഗിക്കുകയോ ചെയ്‌തിട്ടില്ല. ഇതെല്ലാം ബഡ്‌ജെ സ്വയം കെട്ടിച്ചമച്ച ആരോപണങ്ങളാണ്‌. എനിക്കു മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയത്‌ വീരസവര്‍ക്കറാണെന്ന പ്രോസിക്യൂഷന്‍ ആരോപണത്തെ ഞാന്‍ ശക്തമായി നിഷേധിക്കുന്നു.

മറ്റൊരാളുടെ പ്രേരണയ്‌ക്കു വശംവദനായി എന്ന ആരോപണം എൻ്റെ ബുദ്ധിയേയും നീതിബോധത്തെയും അപമാനിക്കലാണ്‌. ഞാന്‍ മറ്റൊരാളുടെ ആയുധമായി പ്രവര്‍ത്തിച്ചു എന്ന പ്രോസിക്യൂഷന്‍ ആരോപണം സത്യവുമായി പുലബന്ധമില്ലാത്തതാണ്‌. സത്യത്തെ മലിനീകരിക്കലാണ്‌.

20. ഞാന്‍ എൻ്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെയെ കാണുവാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ഗോപാല്‍ ഒരു തോക്ക്‌ കസ്ഥമാക്കുവാന്‍ ഏര്‍പ്പാടുകള്‍ ചെയ്‌തിരുന്നു എന്നുമുള്ള ബഡ്‌ജെയുടെ പ്രസ്‌താവന കള്ളമാണ്‌. 17-ാം ഖണ്‌ഡികയില്‍ പറഞ്ഞതു പോലെയല്ലാതെ ഞാനും ബഡ്‌ജെയും തമ്മില്‍ സംഭാഷണങ്ങളൊന്നും തന്നെ നടന്നിട്ടില്ല.

ജനുവരി 16ന് എന്നെ കണ്ടുമുട്ടി എന്ന ബഡ്‌ജെയുടെ പ്രസ്‌താവനയും അവാസ്‌തവമാണ്‌. ജനുവരി 16ന് ഞാന്‍ പൂനയില്‍ ഉണ്ടായിരുന്നില്ല. അതു കൊണ്ടു തന്നെ അന്നേ ദിവസം ഞാന്‍ ബഡ്‌ജെയ്‌ക്ക്‌ തോക്കു നല്‍കിയെന്ന പ്രസ്‌താവന സത്യ വിരുദ്ധമാണ്‌.

21. ആപ്‌തയും ഞാനും ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ യോഗത്തിനു മുമ്പില്‍ പ്രകടനം നടത്തുവാന്‍ തീരുമാനിച്ചിരുന്ന വിവരം നേരത്തെ പറഞ്ഞുവല്ലോ. ഇതില്‍ പങ്കെടുക്കുമെന്നു ബഡ്‌ജെ പറഞ്ഞിരുന്നു. ഡല്‍ഹിയിലേക്കു തിരിക്കുന്നതിനു മുമ്പ്‌ ധന ശേഖരണവും നടത്തിയിരുന്നു.

22. ജനുവരി 17ന്‌ ഞങ്ങള്‍ സവര്‍ക്കറെ കണ്ടില്ല. കുറ്റപത്രത്തില്‍ പറയുന്നതു പോലെ 'യശ്വസി ഹൂൻയാ' (വിജയിയായി മടങ്ങി വരിക). എന്നദ്ദേഹം അനുഗ്രഹിച്ചിട്ടുമില്ല. ബഡ്‌ജെയുമായോ ആപ്‌തയുമായോ കുറ്റപത്രത്തില്‍ പറയുന്നതു പോലുള്ള സംഭാഷണങ്ങള്‍ ഉണ്ടായിട്ടുമില്ല. ജനുവരി 15ന് ദാദറില്‍ ബഡ്‌ജെയെ കണ്ടതിനു ശേഷം ഞാനും ആപ്‌തെയും പ്രസ്സിൻ്റെ കാര്യങ്ങള്‍ക്ക് ‌പോകുകയാണുണ്ടായത്‌.

23. ജനുവരി 17ന്‌ ഞാനും ആപ്‌തയും ഡല്‍ഹിയില്‍ വിമാന മാര്‍ഗ്ഗം എത്തി ഹോട്ടല്‍ മരീനയില്‍ താമസിച്ചു. ജനുവരി 20ന് രാവിലെ ബഡ്‌ജെ ഹോട്ടലില്‍ വരുകയും അയാളും ശങ്കർ കിസ്‌തയ്യയും കൂടി ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ സ്ഥലം സന്ദര്‍ശിച്ച് ‌പ്രകടനം നടത്തുന്നതിൻ്റെ വിവിധ വശങ്ങള്‍ മനസ്സിലാക്കാമെന്നും ആപ്‌തയോട് ‌പറഞ്ഞു. ഞാന്‍ ഈ സമയം സുഖമില്ലാതെ കിടക്കുകയായിരുന്നു.

അതുകൊണ്ട്‌ പ്രാര്‍ത്ഥനാ സ്ഥലത്ത്‌ ഞാന്‍ വരുന്നില്ലെന്നു ബഡ്‌ജയോട്‌ പറഞ്ഞു. ആപ്‌ത, ഗോപാല്‍ ഗോഡ്‌സെ, കര്‍ക്കറെ, മദന്‍ലാല്‍, ബഡ്‌ജെ, ശങ്കര്‍ കിസ്‌തയ്യ എന്നിവര്‍ മരീനാ ഹോട്ടലില്‍ സന്ധിച്ചുവെന്നും ശങ്കറും ബാഡ്‌ജെയും അവിടെ ഭക്ഷണം കഴിച്ചുവെന്നും ഗോപാല്‍ ഗോഡ്‌സെ തോക്കു നന്നാക്കുന്നതു കണ്ടുവെന്നും ആപ്‌തയും കര്‍ക്കറെയും മദന്‍ലാലും ബഡ്‌ജെയും കുളിമുറിയിലായിരുന്നുവെന്നും അവര്‍ സ്‌ഫോടക വസ്‌തുക്കള്‍ തയ്യാറാക്കുകയായിരുന്നുവെന്നും ശങ്കറും ഞാനും മുറിക്കു കാവല്‍ നിന്നുവെന്നും ഉള്ള ബഡ്‌ജെയുടെ മൊഴികള്‍ വ്യാജമാണ്‌.

ഞാന്‍ ബഡ്‌ജയോടു പറഞ്ഞു വെന്നു പറയുന്ന ആ വാചകം - "ബഡ്‌ജെ ഇത്‌ നമ്മുടെ അവസാന ഉദ്യമമാണ്‌ ഈ ശ്രമം വിജയിക്കണം - എല്ലാക്കാര്യങ്ങളും വേണ്ട രീതിയില്‍ നോക്കണം'' - ഞാന്‍ അന്നേ ദിവസമോ പിന്നീടോ ബഡ്‌ജയോടു പറഞ്ഞിട്ടുള്ളതല്ല. മുമ്പ്‌ പറഞ്ഞതു പോലെ ബഡ്‌ജ മുറിയില്‍ വരികയും വൈകീട്ട്‌ അയാള്‍ പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുമെന്ന്‌ പറയുകയും ചെയ്‌തു.

ഗോപാല്‍ ഗോഡ്‌സെ അന്ന്‌ ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ല. ആരും അന്ന്‌ മുറിയില്‍ സ്‌ഫോടക വസ്‌തുക്കള്‍ തയ്യാറാക്കുന്ന ജോലി ചെയ്‌തിട്ടില്ല. അത്തരം സാധനങ്ങളൊന്നും ഞാനോ ആപ്‌തയോ കൈവശം വച്ചിട്ടില്ല. ഈ വിഷയത്തെപ്പറ്റി എൻ്റെ അഭിഭാഷകര്‍ കൂടുതല്‍ വിശദീകരിക്കുന്നതായിരിക്കും.

24. രൂക്ഷമായ തലവേദന കാരണം ഞാന്‍ പ്രാര്‍ത്ഥനാ സ്ഥലത്ത്‌ പോയതേയില്ല. വൈകീട്ട്‌ 6 മണിക്ക്‌ ആപ്‌തെ മടങ്ങി വരികയും പ്രാര്‍ത്ഥനാസ്ഥലം കണ്ടെന്നും രണ്ട് ‌ദിവസത്തിനുള്ളില്‍ അവിടെ പ്രകടനം നടത്താന്‍ സാധിക്കുമെന്നും അറിയിച്ചു. ഒരു മണിക്കൂറിനു ശേഷം ഗാന്ധിജിയുടെ പ്രാര്‍ത്ഥനാ സ്ഥലത്ത്‌ സ്‌ഫോടനം നടന്നുവെന്നും ഒരു അഭയാര്‍ത്ഥി അറസ്റ്റിലായെന്നും വാര്‍ത്ത കേട്ടു. ഞങ്ങള്‍ ഡല്‍ഹി വിട്ടു.

ജനുവരി 20ന് ഞാന്‍ ഹിന്ദു മഹാസഭ ഭവനില്‍ ബഡ്‌ജെയെ കണ്ടെന്ന മൊഴി തെറ്റാണ്‌‌. പല സാക്ഷികളും എന്നെ സംഭവ സ്ഥലത്ത് ‌കണ്ടുവെന്നു പറയുന്നത്‌ മറ്റാരെയോ കണ്ട്‌ തെറ്റിദ്ധരിച്ചിട്ടാണ്‌. ഞാന്‍ അന്ന്‌ ബിര്‍ളാഹൗസില്‍ ഉണ്ടായിരുന്നില്ല. സാക്ഷികള്‍ എന്നെ തിരിച്ചറിയാന്‍ കാരണം തുഗ്ലക്ക്റോഡ്‌ പോലീസ്‌ സ്റ്റേഷനില്‍ വെച്ച്‌ നേരത്തെ സാക്ഷികള്‍ എന്നെ കണ്ടിരുന്നതു കൊണ്ടാണ്‌.

1948 ഫെബ്രുവരി 12 വരെ എൻ്റെ നെറ്റിയില്‍ ഉണ്ടായിരുന്ന ബാന്‍ഡേജ്‌ എന്നെ തിരിച്ചറിയാന്‍ ഒരു ഘടകമായി സാക്ഷികള്‍ ഊഹിച്ചു. ഡല്‍ഹിയിലെ സാക്ഷികളെ ബോംബെയില്‍ കൊണ്ടുവന്ന്‌ ഐഡണ്ടിഫിക്കേഷന്‍ പരേഡ്‌ നടത്തിച്ചതിൻ്റെ അപാകത ഞാന്‍ പരാതിയില്‍ ബോധിപ്പിച്ചിരുന്നു.

25. പ്രകടനത്തിനു ബോംബെയില്‍ നിന്നോ പൂനയില്‍ നിന്നോ ആളെ കിട്ടാത്ത സാഹചര്യമായിരുന്നു. മാത്രമല്ല, കൈയ്യിലെ പണവും തീര്‍ന്നു. അതുകൊണ്ട്‌ ഗ്വാളിയോറില്‍ ചെന്ന് ഡോ.പാര്‍ച്ചുറെയെ കാണുവാന്‍ തീരുമാനിച്ചു. അദ്ദേഹത്തിൻ്റെ പക്കല്‍ ഹിന്ദുരാഷ്‌ട്രസേനയുടെ പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു.

1948 ജനുവരി 27ന് ‌രാവിലെ ഞങ്ങള്‍ ഗ്വാളിയോറില്‍ എത്തി. രാവിലെ ഞങ്ങള്‍ ഡോ.പാര്‍ച്ചുറെയെ കാണുമ്പോള്‍ അദ്ദേഹം ഡിസ്‌പെന്‍സറിയില്‍ പോകാനുള്ള തിടുക്കത്തിലായിരുന്നു. ഉച്ച കഴിഞ്ഞു വരാന്‍ അദ്ദേഹം പറഞ്ഞു. വൈകീട്ട് ‌4 മണിക്ക് ‌കാണുമ്പോള്‍ അദ്ദേഹം ഞങ്ങളെ സഹായിക്കാന്‍ വയ്യാത്ത സാഹചര്യത്തിലാണെന്ന്‌ അറിയിച്ചു. നിരാശനായ ഞാന്‍ ബോംബെയില്‍ നിന്നോ പൂനയില്‍ നിന്നോ പ്രകടനക്കാരെ സംഘടിപ്പിക്കാമെന്നും അഭയാര്‍ത്ഥികളെ ഇതിനായി ഒരുക്കണമെന്നും ആപ്‌തയോട് ‌പറഞ്ഞു.

ഞാന്‍ ഗ്വാളിയറില്‍ പോയത്‌. തോക്ക് ‌സംഘടിപ്പിക്കാനാണെന്ന കുറ്റപത്രത്തിലെ ആരോപണം തെറ്റാണ്‌. ഞാന്‍ ഡല്‍ഹിയിലെ അഭയാര്‍ത്ഥി ക്യാമ്പിലൂടെ നടക്കുമ്പോള്‍ എൻ്റെ മനസ്സില്‍ ചില ഉറച്ച തീരുമാനങ്ങള്‍ രൂപം കൊണ്ടു. സാന്ദര്‍ഭികമായി ഒരു അഭയാര്‍ത്ഥിയെ കാണുകയും തോക്കുകള്‍ കൈകാര്യം ചെയ്യുന്ന ആയാള്‍ ഒരു തോക്ക്‌ എന്നെ കാണിക്കുകയും ചെയ്‌തു.

ഞാന്‍ ആ തോക്കു വാങ്ങി. ആ തോക്കു തന്നെയാണ് ‌ഞാന്‍ വെടിവെക്കുവാന്‍ ഉപയോഗിച്ചത്‌. ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തി 29-ാം തീയതി രാത്രി ഹിന്ദുക്കള്‍ ഏല്‍ക്കുന്ന പീഡനത്തെയും അവരുടെ നാശത്തെയും കുറിച്ച്‌ ഗാഢമായി ചിന്തിച്ചു. പ്രോസിക്യൂട്ടര്‍ വളരെ കാര്യമായി പറയുന്ന സവര്‍ക്കറുമായുള്ള എൻ്റെ ബന്ധത്തെപ്പറ്റി ഇനി വിവരിക്കാം

തുടരും....

voices
Advertisment