Advertisment

നാളത്തെ കേരളം ലഹരിയാസക്ത നവകേരളം... ഖജനാവ് നിറയും; കേരളം മുടിയും !

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

"നാളത്തെ കേരളം ലഹരിമുക്ത നവകേരളം" എന്ന പ്രതീക്ഷാനിര്‍ഭരമായ സ്വപ്നമുദ്രാവാക്യം നല്കിയാണ് ഇടതുമുന്നണി അധികാരത്തില്‍ വന്നത്. എന്നാലിന്ന് നവകേരളം ലഹരിയിലാണ്ടുകഴിഞ്ഞു. വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി തടയാന്‍ മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പ്രഖ്യാപിത നയമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും മദ്യാസക്തിക്ക് പ്രോത്സാഹനം നല്കുന്ന ഉദാരനയമാണുണ്ടാകുന്നത്.

യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് പൂട്ടിയതുള്‍പ്പെടെയുള്ള 92 മദ്യവില്പനകേന്ദ്രങ്ങളും ഇതോടൊപ്പം 175 പുതിയഷോപ്പുകളും തുറക്കാനാണ് ബിവറേജ് കോര്‍പ്പറേഷന്‍ അനുമതി തേടിയിരിക്കുന്നത്. തിരക്ക് കുറക്കാന്‍ കൂടുതല്‍ മദ്യവില്പന കേന്ദ്രങ്ങള്‍ തുറക്കുന്നതിന്‍റ ഭാഗമായാണിത്.

യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് മദ്യനയത്തിന്‍റെ ഭാഗമായി വര്‍ഷംതോറും 10 ശതമാനം മദ്യവില്പനശാലകളുടെ എണ്ണം കുറച്ചിരുന്നു. അങ്ങനെ പൂട്ടിയ വില്പനശാലകളും ബാറുകളുമാണ് ഇപ്പോള്‍ തുറക്കുന്നത്. പുതുതായി ദേശീയ പാതയോരങ്ങളില്‍ 56, വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ 32, മലയോര-തീരദേശ മേഖലയില്‍ 24, ഔട്ട്ലെറ്റുകള്‍ ഇല്ലാത്ത നഗരങ്ങളില്‍ 57, ഇരുപത് കിലോമീറ്ററിനിടയില്‍ ഔട്ട്ലെറ്റുകള്‍ ഇല്ലാത്തിടത്തെല്ലാം കൂടി 18 എന്നിങ്ങനെ മദ്യശാലകള്‍ പരമാവധി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

പൂട്ടിയവയും അനുമതി നേടിയ പുതിയ വില്പനശാലകളും തുറന്നാല്‍ മദ്യവില്പനശാലകളുടെ എണ്ണം 535 ആകും. ബീവറേജ് കോര്‍പ്പറേഷന് പുറമേ കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന 40 മദ്യക്കടകളും കേരളത്തിലുണ്ട്. 2016-ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ചുമതലയേല്ക്കുമ്പോള്‍ 29 ബാറുകള്‍ മാത്രമാണുണ്ടായിരുന്നത്. അതിപ്പോള്‍ 859 ആയി. തുടര്‍ന്നും അനുവദിച്ചുകൊണ്ടിരിക്കുകയാണ്.

പുതിയ മദ്യശാലകള്‍ തുടങ്ങുന്നതിന് പര്യാപ്തമായ നിര്‍ദേശങ്ങളൊന്നും തന്‍റെ വിധിയില്‍ ഇല്ലെന്ന് ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ബീവറേജ് കോര്‍പ്പറേഷന്‍റെ ചില്ലറ വില്പനശാലകളുടെ ശോച്യാവസ്ഥയെക്കുറിച്ചാണ് ഹൈക്കോടതി പറഞ്ഞത്. അത് പരിഹരിക്കുന്നതിനു പകരം കൂടുതല്‍ മദ്യവില്പന കേന്ദ്രങ്ങള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

കൂടാതെ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ അനുവദിക്കുകയെന്ന നയത്തിന്‍റെ ഭാഗമായി കൂടുതല്‍ ബാര്‍ അനുവദിക്കാനും നീക്കം നടക്കുകയാണ്. ഇടത് സര്‍ക്കാറിന്‍റെ മദ്യവര്‍ജനനയം ശുദ്ധ തട്ടിപ്പായിരുന്നു. മദ്യവര്‍ജനത്തിലൂടെ മദ്യലഭ്യത കുറച്ചു കൊണ്ടുവരുമെന്ന അഴകൊഴമ്പന്‍ മദ്യനയം ജനങ്ങളെ വിഡ്ഢികളാക്കാനും അവരുടെ കണ്ണില്‍ പൊടിയിടാനും

വേണ്ടി മാത്രമായിരുന്നു.

ജനമന:സാക്ഷി മദ്യത്തിനെതിരാണെന്ന് കണ്ട് അപ്രകാരം നയവും പരസ്യവും പ്രഖ്യാപിച്ച് ജനത്തെ വഞ്ചിച്ചു. സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് നാളുകള്‍ക്കുള്ളില്‍ ത്രീസ്റ്റാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ മദ്യശാലകളും തുറന്നുകൊടുത്തു. 2 സ്റ്റാറുകള്‍ക്കെല്ലാം ബിയര്‍-വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചു. ദൂരപരിധി നിയമം 200 ല്‍ നിന്ന് 50 ആക്കി.

ഒരു പ്രദേശത്ത് മദ്യശാലകള്‍ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ അധികാരം നല്കുന്ന പഞ്ചായത്ത് രാജ് -നഗരപാലിക ബില്ലിലെ 232, 447 വകുപ്പുകള്‍ റദ്ദാക്കി. 10 ശതമാനം

ബീവറേജ് ഔട്ട്ലെറ്റ് പൂട്ടിക്കൊണ്ടിരുന്നത് നിറുത്തലാക്കി. ബവ്കോയുടേയും കണ്‍സ്യൂമര്‍ ഫെഡിന്‍റെയും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറന്നു.

പുതുതായി ബാറുകള്‍ അനുവദിച്ചു നല്കി. വിമാനത്താവളങ്ങളിലെ അന്താരാഷ്ട്ര ലോഞ്ചുകള്‍ക്കൊപ്പം അഭ്യന്തരലോഞ്ചുകളിലും വിദേശമദ്യം ലഭ്യമാക്കി. കൂടാതെ പോലീസ്

ക്യാന്‍റീനുകള്‍ക്കും ക്ലബ്ബുകള്‍ക്കും മദ്യവില്പനയ്ക്ക് അനുമതി നല്കി. ഒരുതുള്ളി മദ്യം പോലും അധികം നല്കാതെ, മദ്യത്തിന്‍റെ ലഭ്യത കുറച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചവര്‍ മദ്യനയം നിരന്തരം അട്ടിമറിച്ച്, മദ്യവ്യാപനം നടത്തി ജനത്തെ വെല്ലുവിളിക്കുകയാണ്.

മദ്യം കേരളത്തില്‍ ഗുരുതരമായ സാമൂഹ്യവിപത്തായി മാറിയതിനാല്‍ ലഭ്യതയും ഉപഭോഗവും കുറച്ച് കൊണ്ടുവരുമെന്ന് പ്രകടനപത്രികയിലൂടെ വാഗ്ദാനം നല്കി അധികാരത്തില്‍ വന്നശേഷം സര്‍ക്കാര്‍ ജനത്തെ നിരന്തരം മദ്യവത്കരിച്ച് മദ്യാസക്തരാക്കുകയാണ്. "ലഹരിമുക്തമെന്നത് ലഹരിയാസക്ത"മാക്കി സര്‍ക്കാര്‍ മാറ്റി.

ജനത്തെ ഏത്വിധേനയും കുടിപ്പിച്ചു കിടത്തി, അവന്‍റെ ബലഹീനതയെയും കര്‍മശേഷിയെയും

ചൂഷണം ചെയ്ത് ഖജനാവ് നിറക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണ് സര്‍ക്കാറിന്‍റെ ചിന്ത. കുടുബങ്ങള്‍ തകര്‍ന്നാലും സമൂഹം നശിച്ചാലും നാട് മുടിഞ്ഞാലും വേണ്ടില്ല, ഖജനാവ് നിറഞ്ഞാല്‍ മതിയെന്ന ചിന്ത ഒരു ജനാധിപത്യ സര്‍ക്കാരിന് ഭൂഷണമല്ല.

റവന്യൂ മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്തെ മുഴുവന്‍ മുഴുക്കുടിയന്മാരുടെ നാടാക്കി മാറ്റുമ്പോള്‍ സാക്ഷരകേരളം രാക്ഷസകേരളമായി മാറുകയാണ്. സംസ്ഥാനത്ത് കൊലയും കൊള്ളയും അതിക്രമങ്ങളും മറ്റ് സാമൂഹ്യതിന്മകളും അനുദിനം വര്‍ദ്ധിക്കുകയാണ്.

ജനസംഖ്യയില്‍ നാലുശതമാനത്തില്‍ താഴെയുള്ള കേരളത്തിലാണ് രാജ്യത്തെ മദ്യോപഭോഗത്തിന്‍റെ 15 ശതമാനത്തിലേറേയും. 35 വയസ്സില്‍ താഴെയുള്ളവരാണ് മദ്യപരില്‍ ഭൂരിഭാഗവും. മദ്യോപഭോഗത്തിന്‍റെ വളര്‍ച്ചാനിരക്ക് ദേശീയതലത്തില്‍ ശരാശരി എട്ട് ശതമാന മായിരിക്കുമ്പോള്‍ സംസ്ഥാനത്ത് 15 ശതമാനമാണ്.

ആത്മഹത്യാനിരക്ക് ദേശീയ ശരാശരിയുടെ ഇരട്ടിയാണ്. റോഡപകടങ്ങള്‍, അപകടമരണങ്ങള്‍,

വിവാഹമോചനങ്ങള്‍, ഗാര്‍ഹികപീഠനങ്ങള്‍ എല്ലാം വര്‍ദ്ധി ക്കുന്നു. കേരളം കുടിച്ചു മുടിയുകയാണ്. മദ്യത്തോടൊപ്പം മറ്റ് ലഹരികളും കേരളത്തെ പിടിമുറുക്കിക്കഴിഞ്ഞു. മദ്യം ഏറ്റവും വലിയ സാമൂഹ്യവിപത്താണെന്ന് ബോധ്യമുള്ള സര്‍ക്കാര്‍ ഇനിയും മദ്യനയം ഉദാരവത്കരിക്കരുത്.

ഇനിയെങ്കിലും തെറ്റ് തിരുത്തി, ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച് ലഹരിമുക്ത കേരളം സൃഷ്ടിക്കാന്‍ തയ്യാറാവുക. 'മദ്യത്തില്‍നിന്നുള്ള വരുമാനം പാപത്തിന്‍റെ കൂലിയാണ്'-ഗാന്ധിജി (8075789768)

Advertisment