സമീപനങ്ങള്‍ ഗുണകരമാക്കുക; മക്കള്‍ വിജയം കൊയ്യും... (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

വിദ്യാര്‍ത്ഥികള്‍ പരീക്ഷാക്കാലത്ത് ഏറെ ഉത്കണ്ഠാകുലരും ആധിയുള്ളവരുമാണ്. മാതാപിതാക്കള്‍ നല്ല സഹായികളായി മാറി, സാന്ത്വനം പകരുന്ന സമീപനം കൈക്കൊള്ളുക.

എരിതീയില്‍ എണ്ണ ഒഴിക്കുന്നതുപോലെ പെരുമാറരുത്. വാക്കുകളുടെ ഉപയോഗത്തില്‍ ശ്രദ്ധിക്കണം. വഴക്കുകള്‍, ശാസനകള്‍, ശാപവാക്കുകള്‍, പരിഹസിക്കല്‍, ടെന്‍ഷന്‍ ഉണ്ടാക്കുന്ന ക്രോസ് വിസ്താരങ്ങള്‍, നെഗറ്റീവ് പദപ്രയോഗങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.

മറ്റുകുട്ടികളുമായി താരതമ്യം ചെയ്ത് അവരുടെ മനസ്സിനെ ഇടിച്ചുതാഴ്ത്തരുത്. താരതമ്യപ്പെടുത്തല്‍ ദോഷംചെയ്യും. നീണ്ട ഉപദേശങ്ങളും വേണ്ട. കുട്ടികളോട് ഒപ്പമിരുന്ന് പഠിപ്പിച്ച്, ചോദ്യങ്ങള്‍ ചോദിച്ച് ശ്വാസം മുട്ടിക്കരുത്.

കുട്ടി സ്വതന്ത്രമായി പഠിക്കുന്നതാണ് കൂടുതല്‍ നല്ലത്. സമീപനങ്ങള്‍ ഗുണകരമാക്കിയാല്‍ മക്കള്‍ വിജയം കൊയ്യും. ടെന്‍ഷന്‍ കൂടിയാല്‍ കുട്ടികളുടെ ചിന്താശേഷി വഴിവിട്ടുപോകും.

മനസ്സിന്‍റെ സമനിലയില്‍ വ്യത്യാസം വരും. യുക്തിഭദ്രത കുറയും. ആത്മവിശ്വാസം കുറയും. പ്രവര്‍ത്തനക്ഷമത മോശമാകും. അറിയാവുന്ന ഉത്തരവും എഴുതി ഫലിപ്പിക്കാന്‍ കഴിയാതെവരും. സ്വന്തം കഴിവ് മുഴുവന്‍ പ്രകടിപ്പിക്കാന്‍ സാധിക്കാതെ വരും.

ചിലപ്പോള്‍ ടെന്‍ഷന്‍ കൂടി ശാരീരിക-മാനസിക അസ്വസ്ഥതകള്‍ തലപൊക്കിയേക്കാം. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുംവിധം മാതാപിതാക്കള്‍ പെരുമാറരുത്. കഴിവിന്‍റെ പരമാവധി പരിശ്രമിക്കുവാന്‍ പ്രചോദിപ്പിക്കുക.

റിസള്‍ട്ട് എന്തായാലും, മാര്‍ക്കിനേക്കാള്‍ വലുതാണ് മക്കള്‍ എന്ന ചിന്തയോടെ പെരുമാറണം. അമിതമായി നിയന്ത്രിക്കരുത്. പരീക്ഷ കഴിഞ്ഞെത്തിയാല്‍
ചോദ്യപേപ്പര്‍ വാങ്ങി വിചാരണ നടത്തി വിഷമിപ്പിക്കരുത്. അത് അടുത്തപരീക്ഷയെ ബാധിക്കും.

കഴിഞ്ഞതു കഴിഞ്ഞു. അടുത്ത പരീക്ഷക്ക് അവര്‍ ഉഷാറായി ഒരുങ്ങട്ടെ.
പരീക്ഷയോട് ആരോഗ്യകരമായ സമീപനം കുട്ടികളില്‍ രൂപപ്പെടുത്തുകയാണ് അഭികാമ്യം.

കുട്ടികള്‍ക്ക് പോസിറ്റീവ് ഊര്‍ജം പകരണം. അവര്‍ക്ക് ആത്മധൈര്യം പകര്‍ന്നു നല്‍കി ശക്തിപ്പെടുത്തു കയാണ് വേണ്ടത്. ഒരു സുഹൃത്തിനെപ്പോലെ സാന്നിദ്ധ്യംകൊണ്ട് സഹായിക്കുക; ഇടപഴകുക. അതിരുകടന്ന ഉത്കണ്ഠയും ആകാംക്ഷയും പുലര്‍ത്താതെ കുട്ടിക്ക് പഠനത്തിനുവേണ്ട സഹായങ്ങള്‍ ചെയ്യുക.

പഠനത്തിന് അനുകൂലമായ സാഹചര്യം കുടുംബങ്ങളിലുണ്ടാകണം. മാതാപിതാക്കളുടെ കലഹ സ്വഭാവം, മദ്യപാനശീലം, ബഹളങ്ങള്‍ എല്ലാം കുട്ടികളുടെ പഠനത്തെ ബാധിക്കും. ശാന്തവും ആധിയില്ലാ ത്തതുമായ മനസ്സിന്‍റെ നിര്‍മിതി പ്രധാനമാണ്.

അതിനാല്‍ സൗഹൃദാന്തരീക്ഷവും ഊഷ്മളതയും കുടുംബത്തിലുണ്ടാകാന്‍ ശ്രദ്ധിക്കണം. ആവശ്യത്തിനു വിശ്രമവും ഉറക്കവും കുട്ടികള്‍ക്കുണ്ടാകണം. പരീക്ഷാക്കാലത്ത് ഉറക്കം കളഞ്ഞ് പഠിക്കേണ്ടതില്ല.

ഉറക്കം ശരിയായില്ലെങ്കില്‍ പരീക്ഷാഹാളിലിരുന്ന് ഉറങ്ങും. പഠിച്ചവ ഓര്‍ത്തെടുത്ത് എഴുതാന്‍ സാധിക്കാതെ വരും. സിനിമ, ടി.വി പ്രോഗ്രാം എന്നിവ കാണുന്നതില്‍ മാതാപിതാക്കളും നിയന്ത്രണം പാലിക്കണം.

കൃത്യസമയത്ത് നല്ല ഭക്ഷണം നല്‍കുവാന്‍ ശ്രദ്ധിക്കുക. ധാരാളം വെള്ളം
കുടിക്കട്ടെ. ക്ഷീണമകറ്റാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ടോണിക്കുകള്‍ ആവശ്യമെങ്കില്‍ കഴിക്കാം.

പച്ചക്കറികളും പഴങ്ങളും ധാരാളം ഉപയോഗിക്കുക. വിശന്നിരുന്ന് പഠിക്കരുത്. അത് ഏകാഗ്രത കുറക്കും. അമിതാഹാരവും വേണ്ട. കൂടുതല്‍ കഴിച്ചാല്‍ ഉറക്കംവരും. കുട്ടികള്‍ക്ക് രോഗം വരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം.

അപകടസാധ്യതയുള്ള കളികള്‍, യാത്രകള്‍, മരത്തില്‍ കയറ്റം എന്നിവ
അരുത്. കത്തികളു ടെയും മൂര്‍ച്ചയേറിയ വസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കുക. നിഷേധ ചിന്തകള്‍ക്കിടനല്‍കരുത്. ഫോണ്‍വിളികള്‍, ചാറ്റിംഗ്, കമ്പ്യൂട്ടര്‍ ഗെയിമുകള്‍, വാട്സാപ്, ഫെയ്സ് ബുക്ക് തുടങ്ങിയ സമയം കളയുന്ന ശീലങ്ങള്‍ നിയന്ത്രിക്കാന്‍ നിര്‍ദേശിക്കാം.

പ്രാര്‍ത്ഥന പഠനത്തിനും മന:ശാന്തിക്കും ഏറെ ഗുണം ചെയ്യും. പ്രാര്‍ത്ഥിച്ച് ഉണരുവാനും പ്രാര്‍ത്ഥിച്ച് ഉറങ്ങുവാനും പ്രാര്‍ത്ഥിച്ച് പരീക്ഷ എഴുതുവാനും ഓര്‍മപ്പെടുത്താം. പ്രാര്‍ത്ഥിച്ചശേഷം പഠിക്കുമ്പോള്‍ ഏകാഗ്രത വര്‍ദ്ധിക്കും. ആത്മബലം കൂടും. സമാധാനം ലഭിക്കും. പരീക്ഷാഭീതി, ഉത്കണ്ഠ തുടങ്ങിയവ വിട്ടകലും.

സമചിത്തത, ഉന്മേഷം, സുരക്ഷിതത്വം എന്നിവ പ്രാര്‍ത്ഥനയിലൂടെ ലഭിക്കും. പഠിക്കുക എന്നതിന് പകരമല്ല പ്രാര്‍ത്ഥന. എല്ലാം നിങ്ങളില്‍ ആശ്രയിച്ചിരിക്കുന്നു എന്ന് കരുതി പഠിക്കുവാനും അതോടൊപ്പം എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് കരുതി പ്രാര്‍ത്ഥിക്കുവാനും കുട്ടികളോട് പറയാം.

ന്യൂനതകളെക്കുറിച്ചല്ല, ശക്തികളെക്കുറിച്ച് കുട്ടികളെ ഓര്‍മപ്പെടുത്തുക, ആത്മവിശ്വാസം പകരുന്ന സമീപനത്തിലൂടെ വിജയം കൊയ്യാന്‍ മക്കളെ
പ്രാപ്തരാക്കുക. (8075789768)

Advertisment