/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
നമ്മുടെ പൗരാണികസങ്കല്‍പമനുസരിച്ച് ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി വൈശ്രവണനാണ്. ആ വൈശ്രവണനെ തോല്‍പിച്ച് ലോകകുബേരന്മാരില്‍ ഒന്നാം സ്ഥാനം നേടിയയാളാണ് ലങ്കാധിപതിയായ രാവണചക്രവര്‍ത്തി.
രാവണന്‍റെ ശ്രീലങ്ക ഇന്ന് ലോകരാജ്യങ്ങളുടെ മുമ്പില്‍ ഭിക്ഷാപാത്രം നീട്ടി യാചിക്കുന്നയവസ്ഥയിലാണ്. ചൂതാട്ടവും, മദിരയും, മദിരാക്ഷിയും സമര്‍ത്ഥമായി ഉപയോഗിക്കുന്ന ടൂറിസംകൊണ്ട് രക്ഷപ്പെടാമെന്ന് വിചാരിച്ചിരുന്ന ശ്രീലങ്കന്‍ ഭരണകൂടത്തിന്‍റെ ചുവടുപിഴച്ചിരിക്കുന്നു - കണക്കുകൂട്ടലുകള്‍ പൊളിഞ്ഞിരിക്കുന്നു.
ആധുനികയുഗത്തില്‍ ലോകത്തില്‍ ഒരു രാജ്യവും അഭിമുഖീകരിക്കാത്ത ഒരു ദയനീയ സാമ്പത്തികപ്രതിസന്ധിയില്‍ ശ്രീലങ്ക അകപ്പെട്ടുപോയിരിക്കുന്നു. ആഗോളവത്ക്കരണം, സ്വകാര്യവത്ക്കരണം, ഉദാരവത്ക്കരണം - ഈ കരണത്രയമാണല്ലോ നവലിബറല്‍ നയങ്ങളുടെ അടിസ്ഥാനതത്ത്വങ്ങള്‍.
ഈ നയപരിപാടികളില്‍ വ്യാമോഹിച്ച് മുന്നോട്ടുപോയ മൂന്നാംലോകരാജ്യങ്ങളില്‍ ഒന്നാംസ്ഥാനം ശ്രീലങ്കയ്ക്കാണ്. ശ്രീലങ്കയിലെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയുടെ വേരുകളന്വേഷിച്ച് പോയാല്‍ 1970 കളുടെ മദ്ധ്യത്തില്‍ ശ്രീലങ്കയില്‍ ജയവര്‍ദ്ധനെ ഭരണം നടപ്പാക്കിയ നവലിബറല്‍ നയങ്ങളാണ് ഇതിന് കാരണമെന്ന് വ്യക്തമാകും.
അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ വിദഗ്‌ദ്ധോപദേശം സ്വീകരിച്ച് ദക്ഷിണേഷ്യയില്‍ ആദ്യമായി ആഗോള വത്ക്കരണനയങ്ങള്‍ നടപ്പാക്കിയ രാജ്യമാണ് ശ്രീലങ്ക. എന്നാല്‍ ഇതാണ് കാരണമെന്ന് ശ്രീലങ്കന്‍ഭരണ കൂടം സമ്മതിക്കുന്നുമില്ല. അതിനുപകരം വിദേശ രാഷ്ട്രങ്ങളില്‍നിന്നും, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളില്‍നിന്നുമുളള ധനസഹായം കൊണ്ട് രക്ഷപ്പെടാമെന്നാണ് ശ്രീലങ്കന്‍ ഭരണാധികാരികള്‍ കരുതിയിരുന്നത്.
അതൊക്കെ തൊലിപ്പുറമേയുളള താല്‍ക്കാലിക സൗന്ദര്യവര്‍ദ്ധക ചികിത്സകളായിരുന്നുവെന്ന് ഇപ്പോള്‍ വ്യക്തമായി. കോവിഡ് മഹാമാരിയേയും, യുക്രൈന്‍യുദ്ധത്തേയും ചൂണ്ടികാട്ടി
ന്യായീകരണം കണ്ടെത്താനാണ് ഭരണകൂടം ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ശ്രീലങ്കയിലെ ഹമ്പന്‍ടോട്ടായെന്ന തുറമുഖവും, തുറമുഖനഗരവും സുനാമിയുടെ പ്രഹരത്തില്‍ തകര്‍ന്നടിഞ്ഞു. ആ തുറമുഖവും, തുറമുഖനഗരവും പൂര്‍വ്വാധിക തേജസ്സോടെ നിര്‍മ്മിച്ചു കൊടുത്തത് ചൈനയാണ്. ആ തുറമുഖനഗരത്തിന്‍റെ നിര്‍മ്മാണഘട്ടത്തില്‍ ഞാന്‍ അവിടം സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് പതിനായിരം ചൈനക്കാരാണ് അവിടെപണിയെടുത്തുകൊണ്ടിരുന്നത്.
ഇന്ത്യയുള്‍പ്പെടെ പലരാജ്യങ്ങളേയും ശ്രീലങ്ക ഇക്കാര്യത്തില്‍ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ട് സമീപിച്ചതാണ്. പക്ഷേ, ചൈനയുടെ മഹാമനസ്കതയാണ് ശ്രീലങ്കയെ രക്ഷിച്ചത്. അന്ന് അതിനെതിരെ ശക്തമായ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. തന്ത്രപ്രധാനമായ തുറമുഖവും, ശ്രീലങ്ക യുടെ പരമാധികാരവും, ചൈനയ്ക്ക് പണയപ്പെടുത്തിയെന്നുള്ള ആരോപണവും, ശ്രീലങ്കന്‍ ഭരണകൂടത്തിന് നേരിടേണ്ടിവന്നു.
പക്ഷേ, ഇവിടെ ശ്രദ്ധേയമായ മറ്റൊരു കാര്യമുണ്ട്. രാജ്യത്തിന്‍റെ വിഭവശേഷിയും, ജനങ്ങളുടെ അദ്ധ്വാനശേഷിയും സമന്വയിപ്പിച്ച് ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക് സ്ഥാപിക്കുകയെന്ന കാഴ്ചപ്പാട് ശ്രീലങ്കയ്ക്ക് അന്നേ നഷ്ടപ്പെട്ടിരുന്നു. കൊളംബോയില്‍ ഒരു സാര്‍വ്വദേശീയ നിലവാരമുളള ഒരു കണ്‍വെന്‍ഷന്‍ സെന്‍റര്‍ നിര്‍മ്മിക്കുന്നതിനുപോലും അവര്‍ ചൈനീസ് സഹായം തേടി.
ഇങ്ങനെ എന്തിനുമേതിനും വിദേശസഹായം സ്വീകരിച്ച് രക്ഷപ്പെടാമെന്ന ഒരു കാഴ്ചപ്പാടിലാണ് ശ്രീലങ്കമുന്നോട്ടുപോയത്. വിദേശസഹായം ആകര്‍ഷിക്കുന്നതിനുവേണ്ടി രൂപീകരിച്ച ഫോറിന്‍ ഇന്‍വെസ്റ്റ്മെന്‍റ് ബോര്‍ഡിന്‍റെ കൊളംബോയിലെ ആസ്ഥാനം ഞാന്‍ സന്ദര്‍ശിക്കുകയുണ്ടായി.
അവിടെ ചൂതാട്ടത്തിന്‍റെ അത്യന്താധുനികമായ സജ്ജീകരണങ്ങളോടുകൂടിയ ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ് കാണാന്‍ കഴിഞ്ഞത്. മദിരാക്ഷികള്‍ അരങ്ങുതകര്‍ക്കുന്ന നൃത്ത ശാലകളും, ലോകത്തിലെ ഏറ്റവും മികച്ചതെന്നുവച്ചിട്ടുളള ലഹരിപാനീയങ്ങള്‍ വിളമ്പുന്ന മദ്യശാലകളുമാണ് അവിടെ വിദേശികളെ സ്വീകരിക്കുന്നതിനുവേണ്ടി സജ്ജീകരിച്ചിരിക്കുന്നത്.
വിദേശ വ്യവസായികള്‍ക്ക് മുമ്പില്‍ ശ്രീലങ്കന്‍ മണ്ണും, പ്രകൃതിവിഭവങ്ങളും, ശ്രീലങ്കന്‍ ജനതയുടെ അദ്ധ്വാനശേഷിയും സമര്‍പ്പിക്കാന്‍ സന്നദ്ധമാണെന്ന് പ്രഖ്യാപിക്കുന്ന സുസജ്ജമായ ഒരു ഓഫീസും അവിടെ കാണാന്‍ ഇടയായി.
സ്വാശ്രയത്വം, സ്വയംപര്യാപ്തത, ദേശീയസ്വാതന്ത്ര്യം ഇവയൊക്കെ മുറുകെപിടിച്ചുകൊണ്ട് മുന്നോട്ടുപോകാനുളള ഒരു ശ്രമമല്ല അവിടെ കണ്ടത്. ആ ഉദാരവത്ക്കരണനയങ്ങള്‍ ശ്രീലങ്കയെ രക്ഷിച്ചില്ലെന്നാണ് ഇപ്പോള്‍ മനസ്സിലാകുന്നത്.
ശ്രീലങ്കയില്‍ ഇപ്പോള്‍ ഒരുകിലോ അരിയ്ക്ക് 448/ രൂപയും, പാലിന് ഒരു ലിറ്ററിന് 263/ രൂപയും, പെട്രോളിന് ഒരു ലിറ്ററിന് 283/ രൂപയും, ഡീസലിന് ലിറ്ററിന് വില 176/ രൂപയും ആണ്. ഇന്ധനത്തിനായി ക്യൂനിന്ന രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചതായി ശ്രീലങ്കന്‍ ഔദ്യോഗികഏ
ജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ശ്രീലങ്കന്‍ വൈദ്യുതനിലയങ്ങളുടെ ഉല്‍പാദനം നിര്‍ത്തി അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം രാജ്യം പവര്‍കട്ടിലാണ്. അവശ്യസാധനങ്ങളിലേറെയും ഇറക്കുമതിചെയ്യുന്ന രാഷ്ട്രമാണ് ശ്രീലങ്ക. അവിടെ നാളെയെങ്കിലും സ്വാശ്രയത്വം കൈവരിക്കണമെന്ന ഒരു ദീര്‍ഘവീക്ഷണത്തിന്‍റെ അഭാവം നമുക്ക് കാണാം.
ഈ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അവശ്യവസ്തുക്കളുടെയടക്കം ഇറക്കുമതി കുറയ്ക്കുകയും, ഇറക്കുമതിക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ സാമ്പത്തിക അടിയന്തിരാവസ്ഥയും, ജനകീയ പ്രക്ഷോഭങ്ങളെ നേരിടാന്‍ നിശാനിയമവും രാജപക്സെ ഭരണകൂടം ഏര്‍പ്പെടുത്തി.
അവശ്യവസ്തുക്കളുടെ വിതരണത്തിനുളള നിയന്ത്രണം സൈന്യത്തെ ഏല്‍പ്പിച്ചിരിക്കുകയാണ്.
അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളുടെ മുമ്പില്‍ നീണ്ട ക്യൂവാണ് ഇപ്പോഴുളളത്. ചില അവശ്യസാധനങ്ങളുടെ വിതരണത്തില്‍ റേഷനിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം തന്നെ ശ്രീലങ്കന്‍ രൂപ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത മൂല്യശോഷണവും നേരിടുന്നു.
പ്രതിസന്ധി മാറ്റമില്ലാതെ തുടര്‍ന്നാല്‍ ശ്രീലങ്കന്‍ രൂപയുടെ മൂല്യം ഇനിയും ഇടിയുമെന്നാണ് സാമ്പത്തികവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ഇറക്കുമതിച്ചിലവും, വിദേശകടഭാരവും വര്‍ദ്ധിപ്പിക്കുമെന്ന് തീര്‍ച്ച. ഈ വിഷമഘട്ടത്തില്‍ ശ്രീലങ്ക ഇന്ത്യയും, ചൈനയുമടക്കമുള്ള രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്.
അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളേയും സമീപിച്ചിട്ടുണ്ട്. ഇന്ത്യ ചില സഹായവാഗ്ദാനങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ഇന്ത്യയുടെ സഹായം ശ്രീലങ്കയിലെ ഇന്ത്യന്‍നിക്ഷേപത്തെ സഹായിക്കാന്‍ വേണ്ടിയാണ്. അദാനിഗ്രൂപ്പ് ശ്രീലങ്കയിലെ ഊര്‍ജ്ജമേഖലയിലേക്ക് പിന്‍വാതിലിലൂടെ കയറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഈ സന്ദര്‍ഭത്തില്‍ ഗൗരവമര്‍ഹിക്കുന്നതാണ്.
ഈ പ്രതിസന്ധികളില്‍ നിന്ന് ഇന്ത്യ പഠിക്കേണ്ട ചില രാഷ്ട്രീയപാഠങ്ങളുണ്ട്. ആഗോളവത്ക്കരണത്തിന്‍റെ ശ്രീലങ്കന്‍ പാത പിന്‍തുടര്‍ന്നാല്‍ ഇന്ത്യയുടെ ഭാവിയും ശോഭനമായിരിക്കുകയില്ല. ഇന്ധനവില തന്നെ ഒരു പ്രത്യക്ഷഉദാഹരണം. നാല്‍പ്പതുരൂപയ്ക്ക് ഇന്ധനം ലഭ്യമാക്കുമെന്ന വാഗ്ദാനത്തിന്‍റെ പ്രലോഭനങ്ങളില്‍ അധികാരത്തിലേറിയ ഒരു സര്‍ക്കാരാണ് നമ്മെ ഇന്ന് ഭരിക്കുന്നത്.
ഇന്ന് ഇന്ധനവില എവിടെ എത്തിനില്‍ക്കുന്നു? രാഷ്ട്രത്തിന്‍റെ രത്നഖനികളായ പൊതുമേഖലാസ്ഥാപനങ്ങള്‍ കിട്ടിയവിലയ്ക്ക് വിറ്റഴിക്കുന്നു. ഇന്ത്യന്‍ ജനതയുടെ അഭയകേന്ദ്രവും, ഇന്ത്യാഗവണ്മെന്‍റിന് ഒരു വരുമാനസ്രോതസ്സുമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (കോര്‍പ്പറേഷന്‍റെ ലാഭത്തില്‍ ഒരു ചെറിയ ശതമാനമാണ് സര്‍ക്കാ
രിന് കൊടുക്കുന്നത്.) സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതിന്‍റെ പിന്നിലുളള യുക്തിയും, രാജ്യ
സ്നേഹവും പിടികിട്ടുന്നില്ല.
ശ്രീലങ്കയിലെ ഇന്നത്തെ അനുഭവം ഇന്ത്യക്ക് വിലയേറിയ ഒരനുഭവപാഠമായി തീരട്ടെ. ഉദാരവത്ക്കരണനയങ്ങള്‍ നമ്മെ എവിടെയും എത്തിയ്ക്കുകയില്ലെന്ന് നാം മനസ്സിലാക്കേണ്ട
സമയം അതിക്രമിച്ചിരിക്കുന്നു.
പണ്ട് ശ്രീരാമന്‍ രാവണനെ ഒഴിവാക്കി വിഭീഷണനെയാണ് രാജ്യഭാരം ഏല്‍പിച്ചത്. വിഭീഷണന്‍ രാജ്യതാല്‍പര്യം കാത്തുസൂക്ഷിച്ച ഒരു ഭരണാധികാരിയായിരുന്നു. ഇന്ന് രാവണന്‍ വീണ്ടും അധികാരത്തിലെത്തിയോ? സംശയിക്കേണ്ടിയിരിക്കുന്നു.