ലോകത്തെ പഠിപ്പിക്കാൻ നടക്കുന്ന അമേരിക്കയ്ക്ക് സ്വന്തം ജനതയെ നേർവഴി നടത്താനറിയില്ല ! ഇതാണ് സത്യം. ലോകപോലീസിന് സ്വന്തം നാട്ടിൽനടക്കുന്ന വംശീയതയും, മയക്കുമരുന്ന് മാഫിയകളുടെ വിളയാട്ടവും കളിപ്പാട്ടം പോലെ വഴിവക്കിൽവരെ അനായാസം ലഭ്യമാകുന്ന ആട്ടോമാറ്റിക് തോക്കുകൾ ഉണ്ടാക്കുന്ന വിപത്തുകളും കാണാൻ കഴിയാത്തത് അതീവ ദുഖകരമാണ്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 11.30 ന്, 18 വയസ്സുള്ള ഒരു പയ്യൻ ടെക്‌സാസിലെ പ്രൈമറി സ്‌കൂളിൽ നടത്തിയ വെടിവയ്പ്പിൽ 7 നും 10 വയസ്സിനുമിടയിൽ പ്രായമുള്ള 18 കുട്ടികളാണ് കൊല്ലപ്പെട്ടത്.
വീട്ടിൽ സ്വന്തം മുത്തശ്ശിയെ വെടിവച്ചു കൊലപ്പെടുത്തിയശേഷമായിരുന്നു ബുള്ളറ്റ് ജാക്കറ്റും ധരിച്ച് സാൽവഡോർ റാമോസ് എന്ന 18 കാരൻ സെമി ആട്ടോമാറ്റിക് റൈഫിളും കൈത്തോക്കുമായി സ്‌കൂളിൽ കാറിലെത്തി ഈ ക്രൂരകൃത്യം നിർവഹിച്ചത്.
ഏകദേശം 500 കുട്ടികൾ അപ്പോൾ അവിടെയുണ്ടായിരുന്നു. ഈ സംഭവം നേരിൽക്കണ്ട - സഹപാഠികൾ പിടഞ്ഞുവീഴുന്നത് കണ്മുന്നിൽ കാണാനിടയായ ആ കുട്ടികളുടെ മാനസികാവസ്ഥ ഊഹിച്ചുനോക്കുക.
അമേരിക്കയിൽ ഇത്തരം അമാനവീയ കൃത്യങ്ങൾ സ്ഥിരമാണ്. അവിടുത്തെ തോക്കു സംസ്‌കാരമാണ് അവരുടെ നാശത്തിനു കരണമാകാൻ പോകുന്നത്. ആർക്കും എവിടെനിന്നും അനായാസം തോക്കുകൾ വാങ്ങാം, ആരെയും വെടിവച്ചുകൊല്ലാം.
ചെറുപ്പത്തിന്റെ ചോരത്തിളപ്പിൽ മയക്കുമരുന്നിനും കഞ്ചാവിനുമൊക്കെ അടിമകളായി വഴിതെറ്റിപ്പോയ യുവതലമുറയ്ക്ക് എവിടെനിന്നും ഇഷ്ടമുള്ള തോക്ക് വാങ്ങാനുള്ള സംസ്ക്കാരത്തിനെതിരേ നിയമങ്ങളും ബോധവൽക്കരണവും നടത്താൻ അമേരിക്കൻ ഭരണകൂടം ഇനിയെങ്കിലും തയ്യറാകണം.