എന്തുകൊണ്ട് കൊന്ന പൂവ് ഭഗവാൻ ശ്രീ കൃഷ്ണന് പ്രിയപ്പെട്ടതായി. കൊന്ന പൂവിനുണ്ടൊരു കഥ പറയാൻ. കലികാലം ആരംഭിച്ചു, പരബ്രഹ്മമൂര്ത്തിയായ ശ്രീകൃഷ്ണ ഭഗവാൻ വാണരുളുന്ന ഭൂലോക വൈകുണ്ഡമായ ഗുരുവായൂരിൽ ഉണ്ണിക്കണ്ണന്റെ പ്രത്യക്ഷ ദര്ശനം പല ഭക്തോത്തമന്മാർക്കും ലഭിച്ചു.
കൂറൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണൻ തന്റെ ലീലകാളടി. കണ്ണനെ തന്റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലൻ വിളിച്ചാൽ കണ്ണൻ കൂടെ ചെല്ലും തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോൾ ആരും വിശ്വസിച്ചിരുന്നില്ല.
ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്ണ്ണമാല ഒരു ഭക്തൻ ഭഗവാന് സമര്പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന് തന്റെ കൂട്ടുകാരനെ കാണുവാൻ പോയത്. കണ്ണന്റെ മാല കണ്ടാപ്പോൾ ആ ബാലന് അതൊന്നണിയാൻ മോഹം തോന്നി. കണ്ണന് അത് ചങ്ങാതിക്ക് സമ്മാനമായി നല്കി.
വൈകീട്ട് ശ്രീകോവില് തുറന്നപ്പോള് മാല കാണാതെ അന്വേഷണമായി. ആ സമയം കുഞ്ഞിന്റെ കയ്യില് വിലപിടിപ്പുള്ള സ്വര്ണ്ണാഭരണം കണ്ട മാതാപിതാക്കള് അവൻ പറഞ്ഞതൊന്നും വിശ്വസിച്ചില്ല, അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണൻ സമ്മാനിച്ചതാണ് എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാൻ ഒരുങ്ങി.
പേടിച്ച കുഞ്ഞ് തന്റെ കഴുത്തില് നിന്നും മാല ഊരിയെടുത്ത് 'കണ്ണാ! നീ എന്റെ ചങ്ങാതിയല്ല . ആണെങ്കില് എന്നെ ശിക്ഷിക്കരുതെന്നും നിന്റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മാലയും" എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു.
ആ മാല ചെന്ന് വീണത് അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വർണ്ണ വർണ്ണത്തിലുള്ള മനോഹരമായ പൂക്കളാൽ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലിൽ നിന്നും അശരീരി കേട്ടു
'ഇത് എന്റെ ഭക്തന് ഞാൻ നല്കിയ നിയോഗമാണ്. ഈ പൂക്കൾ അലങ്കരിച്ച് എന്നെ കണികാണുമ്പോൾ എല്ലാവിധ ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള് കണി കാണുന്നത് മൂലം ദുഷ്ക്കീർത്തി കേൾകേണ്ടതായി വരില്ല".
അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്. അങ്ങിനെ കണ്ണന്റെ അനുഗ്രഹത്താല് കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു.
ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു. എല്ലാ വർഷവും ഭഗവാന്റെ അനുഗ്രഹം ഓര്ക്കുമ്പോൾ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു, അതാണ് കവി പാടിയത്.
" എനിക്കാവതില്ലേ പൂക്കാതിരിക്കാൻ
കണിക്കൊന്നയല്ലേ വിഷുക്കാലമല്ലേ"