റമദാൻ വിടചൊല്ലിയെന്നു കരുതി ഒരു നന്മയും വിട പറയുന്നില്ല... ഇസ്ലാമിൽ വർഗീയതയില്ല... ഒരു മുസ്ലിമിന് വർഗീയ വാദിയാകാൻ സാധിക്കുകയില്ല... എരിയുന്ന വയറിനു മുൻ‌തൂക്കം കൊടുക്കുന്നതാണ് ഇസ്ലാം - റമദാൻ വിടപറയുമ്പോൾ (ലേഖനം)

author-image
nidheesh kumar
Updated On
New Update

publive-image

Advertisment

ഇസ്ലാമിൽ വർഗീയത യില്ല. ഒരു മുസ്ലിമിന് വർഗീയ വാദി യാകാൻ സാധിക്കുകയില്ല. ആരെങ്കിലും വർഗീയ വാദിയായാൽ അവൻ നമ്മിൽ പ്പെട്ടവനല്ല എന്നാണ് പ്രവാചകൻ മുഹമ്മദ്‌ നബി പഠിപ്പിച്ചത്. മാത്രമല്ല, നബി അരുളി :വർഗീയ തയിലേക്ക് ക്ഷണിക്കുന്നവൻ നമ്മിൽ പ്പെട്ടവനല്ല, വർഗീയതയുടെ അടിസ്ഥാനത്തിൽ യുദ്ധത്തിലേർപ്പെട്ടവൻ നമ്മിൽപ്പെട്ടവനല്ല, വർഗീയ തയുടെ പേരിൽ മരിക്കുന്നവനും നമ്മിൽ പ്പെട്ടവനല്ല (അബൂദാവൂദ്) വർഗീയതയുടെ ഉറവിടത്തെതന്നെ പാടെ തകർക്കുന്ന അധ്യാപനമാണ് പ്രവാചകൻ സമൂഹത്തെ പഠിപ്പിച്ചത്.

സമൂഹത്തിൽ ജീവിക്കുന്നവരുടെ രോദനം കേൾക്കാൻ സമയം കാണേണ്ടതുണ്ട്. സജലങ്ങളായ കണ്ണുകൾ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങളെക്കുറിച്ചറിഞ്ഞ് ഒഴുകേണ്ടതുണ്ട്. പള്ളികളിലേക്ക് നടന്നുപോയ കാലുകൾ പാവപ്പെട്ടവന്റെ കുടിലുകളിലേക്കും പ്രശ്നങ്ങളിലേക്കും നടന്നടുക്കേണ്ടതുണ്ട്. മനുഷ്യന്റെ മനസ്സ് നന്നാക്കാനുള്ള ശക്തമായ ഒരനുഷ്ഠാനമാണ് വൃതം. മനസ്സ് നന്നായാൽ മനുഷ്യൻ നന്നായി. മനസ്സ് മോശമായാൽ മനുഷ്യൻ മോശമാകും. അതുകൊണ്ടാണ് മുഴുവൻ മനുഷ്യരെയും സ്നേഹിക്കാനും ആദരിക്കാനുമുള്ള ഒരു പരിശീലനം വൃതകാലത്ത് നാം സ്വായത്തമാക്കണംഎന്ന് കൽപ്പിക്കുന്നത്.

മതം മനുഷ്യർക്ക് ആശ്വാസവും മാനസിക വികാസവും നൽകേണ്ടതാണ്. മതം സ്നേഹവും സമാധാനവുമാണെന്ന് മതം പഠിച്ച ആളുകൾ പറയുന്നുണ്ട്. എന്നാൽ വിവിധ മത വിശ്വാസികൾ തമ്മിൽ ചിലയിടങ്ങളിലെങ്കിലും അകൽച്ച കളുണ്ടാകാറുണ്ട്. പരസ്പരം മനസ്സിലാക്കാനുള്ള വിശാലത യില്ലായ്‌മയാണതിന് കാരണം. പരസ്പരബഹുമാനമുള്ള ഒരു സാമൂഹിക ജീവിതം ശീലിക്കാൻ എല്ലാ മത വിശ്വാസികളും തയ്യാറായാൽ തീരുന്നതാണീ പ്രശ്നങ്ങളെല്ലാം.

മനുഷ്യരെല്ലാം ഒരേ ദൈവത്തിന്റെ സൃഷ്ടികളാണെന്നാണ് എല്ലാ മത ഗ്രന്ഥങ്ങളും പറയുന്നത്. "വിശുദ്ധ ഖുർആനിൽ ദൈവങ്ങളെ വിശേഷിപ്പിച്ചത്, റബ്ബുൽ ആലമീൻ (ലോകത്തിലുള്ള സർവ്വ രുടെയും രക്ഷിതാവ്) എന്നാണ്. വ്യത്യസ്ത ഭാഷകളിൽ, വ്യത്യസ്ത നാമങ്ങളിൽ വിളിക്കപ്പെടുന്ന പടച്ചതമ്പുരാൻ എല്ലാവരുടെയും ദൈവമാണ്.

മനുഷ്യരെയെല്ലാം ഒരേ പുരുഷനിൽ നിന്നും ഒരേ സ്ത്രീയിൽ നിന്നുമാണ് അല്ലാഹു സൃഷ്ടിച്ചതെന്നും മനുഷ്യരെ വിവിധ ഗോത്രങ്ങളും വർഗ്ഗങ്ങളുമാക്കിയത് പരസ്പരം തിരിച്ചറിയാൻ വേണ്ടി മാത്രമെന്നും കൂടുതൽ സൂക്ഷ്മതയോടെ ജീവിക്കുന്നവരാണ് ആദരണീയർ എന്നും ഖുർആൻ വിശദീകരിക്കുന്നുണ്ട് (49:13) മനുഷ്യർ പരസ്പരം സഹകരിച്ചു ജീവിച്ചാൽ മാത്രമേ വിവിധ മതവിശ്വാസികളുടെ ആരാധനാലയങ്ങൾ സുരക്ഷിത മായിരിക്കുകയുള്ളുവെന്ന് ഖുർആൻ പറയുന്നു (22:40)

അയൽപക്ക ബന്ധങ്ങളിലും ജീവിത വ്യവഹാരങ്ങളിലും സാമ്പത്തിക ഇടപാടുകളിലുമെല്ലാം മതത്തിന്നതീതമായ മാനവികത ഉയർത്തിപ്പിടിക്കുമായിരുന്നു, മുഹമ്മദ്‌ നബി. അതി സ്വകാര്യമായി പ്രവാചകൻ മദീനയിലേക്ക് ഹിജ്‌റ പോയപ്പോൾ വഴി കാട്ടിയായി കൂടെ കൊണ്ടുപോയത് മുസ്ലിമല്ലാത്ത ഒരു ചെറുപ്പക്കാരനെയായിരുന്നു. ബഹുസ്വര സമൂഹത്തിലെ മത ജീവിതം എല്ലാവർക്കും നന്മ ചെയ്തുകൊണ്ടാവണമെന്നത് ഖുർആനിന്റെ താല്പര്യമാണ്.

മറ്റുള്ളവരുടെ ആരാധ്യ വസ്തുക്കളെ ആക്ഷേപിക്കരുത് എന്ന് ഖുർആൻ പറയുന്നുണ്ട്. (6:108) മറ്റു മതവിശ്വാസികളോടുള്ള സമീപനം ഏറെ മനുഷ്യത്വപരമാവണമെന്ന് ലോകത്തോട് പ്രഖ്യാപിക്കുന്ന ഖുർആൻ വാക്യമാണ് "നിങ്ങൾക്ക് നിങ്ങളുടെ മതം, എനിക്ക് എന്റെ മതം "(109:6)

വൃതം അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി അന്നപാനീയങ്ങൾ ഉപേക്ഷിക്കുന്ന കേവല മൊരു ചടങ്ങല്ല. മറിച്ച്, മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളായ വിശപ്പ്, ദാഹം, കാമം എന്നിവയെ നിയന്ത്രിച്ച് അതുവഴി എല്ലാതിന്മ കളിൽ നിന്നും അകന്നു ജീവിക്കാനുള്ള പരിശീലനമാണ്. വൃത മാസത്തിനു ശേഷവും ജീവിതത്തിലുടനീളം പ്രകടമാകേണ്ട സംസ്കാരമാണ് നോമ്പിന്റെ ലക്ഷ്യം.

വിശ്വാസം, നമസ്കാരം, വൃതം, ഹജ്ജ് എന്നിവ ജീവിതത്തിൽ സ്വീകരിച്ച് സകാത്തിന്റെ കാര്യത്തിൽ വീഴ്ച വരുത്തിയ വ്യക്തിയെ പൂർണ്ണ മുസ്ലിം ആയി മതം ഗണിക്കുന്നില്ല. സമ്പത്ത് സ്രഷ്ടാവിന്റേതാണ്. അയൽക്കാരൻ പട്ടിണിയിലായിരിക്കെ വയറു നിറച്ചു കഴിക്കുന്നവൻ മുസ്ലികളിൽപ്പെട്ടവനല്ല എന്നാണ് നബി പഠിപ്പിച്ചത്. പരലോകത്തു മാത്രമല്ല, ഇഹലോകത്തെ സമൃദ്ധിയും ആപത്തുകളിൽ നിന്നുള്ള രക്ഷയും ലഭിക്കുമെന്ന് മതം പഠിപ്പിക്കുന്നു.

പെരുന്നാൾ ദിനത്തിൽ എല്ലാവരെയും സന്തോഷിപ്പിക്കണമെന്ന് മുഹമ്മദ്‌ നബി. പെരുന്നാൾ ആഘോഷിക്കാൻ ആരെങ്കിലും വിഷമിക്കുന്നുണ്ടോ എന്ന് നബി അന്വേഷിക്കുമായിരുന്നു. ഒരു ദിവസം മദീനാ പള്ളിയിൽ പ്രാർത്ഥന നിർവ്വഹിച്ച് പെരുന്നാൾ ആഘോഷിക്കാൻ പോകവേ, പള്ളിയുടെ ഒരു മൂലയിൽ പുതുവസ്ത്രങ്ങളൊന്നുമില്ലാതെ ഇരുന്ന് തേങ്ങിക്കരയുന്ന ബാലനെ നബി കണ്ടു. നബി ബാലനെ സമീപിച്ച് കാര്യം ആരാഞ്ഞു. ഉപ്പ മരിച്ച അനാഥനായിരുന്നു ആ കുട്ടി.

പുതു വസ്ത്രമണിഞ്ഞ് ആഹ്ലാദ ഭരിതരായി പിതാക്കന്മാരുടെ കൈ പിടിച്ചു പോകുന്ന കുട്ടികളെ കണ്ടപ്പോൾ ആ ബാലന് കരച്ചിലടക്കാൻ കഴിഞ്ഞില്ല. നബി അവനെ ചേർത്തു പിടിച്ച് തലയിലുമ്മ വച്ച് അവന്റെ കൈയും പിടിച്ച് വീട്ടിലേക്ക് നടന്നു. ഭാര്യ ആയിഷയോട് പറഞ്ഞു: ആയിഷ, ഞാൻ നിനക്കൊരു പെരുന്നാൾ സമ്മാനം കൊണ്ടു വന്നിട്ടുണ്ട്. ആയിഷ ബാലനെ കുളിപ്പിച്ച് പുതു വസ്ത്രമണിയിച്ച് മറ്റു കുട്ടി കളോടൊപ്പം ഭക്ഷണത്തിനിരുത്തി.

അന്നമൂട്ടലും സ്നേഹം പകരലുമാകണം ആഘോഷങ്ങളുടെ ലക്ഷ്യമെന്ന് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നു.
ഒരു ജനതയോടുള്ള ശത്രുത അവരോട് അനീതി ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചുകൂടാ. അതാണ് ഭക്തിയോട് ഏറ്റവും അടുത്തതെന്ന് ഖുർആൻ പറയുന്നു (5:8)

നജ്റാനിലെ ക്രിസ്തീയ നേതാക്കൾ പ്രവാചകനുമായി ദൈവശാസ്ത്രപരമായ ഒരു ചർച്ചക്ക് തയ്യാറായി മദീനയിലെത്തി. നബി അവരെ മദീന പള്ളിയിൽ തന്നെ താമസിപ്പിച്ചു വെന്ന് മാത്രമല്ല, അവർക്ക് പ്രാർത്ഥിക്കാനുള്ള സൗകര്യങ്ങൾ പള്ളിയിൽ തന്നെ ഏർപ്പെടുത്തുകയും ചെയ്തു. ഇന്നത്തെ പരിസ്ഥിതിയിൽ മതവിശ്വാസികളെന്ന് പറയപ്പെടുന്നവർക്ക് ചിന്തിക്കാൻ പോലും കഴിയാത്തതാണ് പ്രവാചകന്റെ ഈ സമീപനം.

ഇസ്ലാമിന്റെ അടിസ്ഥാനആദർശം തൗഹീദാണ്. അല്ലാഹു അല്ലാതെ ആരാധന ക്കർഹൻ ആരുമില്ല എന്ന പ്രഖ്യാപനം. സ്വന്തം മതവിശ്വാസമനു സരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനുമുള്ള അവകാശവും സ്വാതന്ത്ര്യവും ഉള്ളതുപോലെ അധികാരത്തിൽ വ്യവസ്ഥാപിത പങ്കാളിത്തവും നല്കപ്പെടുന്ന ഒരു രാജ്യത്ത് യുദ്ധം ചെയ്യാനോ കലാപം ഉണ്ടാക്കാനോ ഇസ്ലാം അനുവദിക്കുന്നില്ല. ആദർശം കൈവിടാതെ സ്വത്വം സൂക്ഷിച്ചുകൊണ്ട് ഇതര സമൂഹങ്ങളുടെ ആഘോഷങ്ങളിൽ പങ്കെടുക്കാം.

അവരോട് സഹകരിക്കാം. ഉമർ, അവശ യഹൂദിക്ക് പെൻഷൻ ഏർപ്പെടുത്തിയതും ബലി മാംസം അയൽവാസി യായ ജൂതന് എത്തിച്ചു കൊടുത്തതും ഉദാഹരണങ്ങൾ. അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു കഴിക്കുന്നവൻ വിശ്വാസിയല്ല എന്ന നബി വചനത്തിൽ അയൽവാസിയുടെ ജാതിയും മതവും നോക്കാൻ പറഞ്ഞിട്ടില്ല.

പ്രകൃതിയെ മുഴുവൻ വൈവിധ്യത്തോടെയാണ് സൃഷ്ടിച്ചിരിക്കുന്നത്. എല്ലാം സന്തുലിതമായി നിലനിൽക്കുന്നു. ഒരേ ഭൂമിയിലാണ് കൃഷി യിറക്കുന്നത്. ഒരേ ജലമാണ് നൽകുന്നത്. പക്ഷേ, ഭൂമി നൽകുന്നതോ വ്യത്യസ്തമായ വിളകളും പഴ വർഗങ്ങളും (6 :99) പ്രകൃതിയുടെ ഈ ബഹുസ്വരത തന്നെയാണ് മനുഷ്യരിലും ഉണ്ടാകേണ്ടത്.

ഒരേ ഭക്ഷണവും വെള്ളവും ഉപയോഗിക്കുന്ന മനുഷ്യന് അവന്റെ വൈജാത്യങ്ങൾ അംഗീകരിച്ചുകൊണ്ടുതന്നെ ഒന്നിച്ചു നിൽക്കാൻ കഴിയണമെന്നും ദുർബലരെ സംരക്ഷിക്കണമെന്നും സ്ത്രീയും പുരുഷനും പരസ്പരം വസ്ത്രങ്ങളാണെന്നും മുഹമ്മദ്‌ നബി വ്യക്തമാക്കുന്നു.

തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം അസന്നിഗ്ധമാക്കുകയും ചെയ്തു. മർദിതരോട് നീതി പുലർത്താത്തവൻ വിശ്വാസിയല്ല എന്നുകൂടി പ്രവാചകൻ പഠിപ്പിക്കുന്നു. മർദിതർക്കു വേണ്ടി എന്തുകൊണ്ട് സമരം ചെയ്യുന്നില്ലെന്ന് ജനങ്ങളോട് ചോദിക്കുന്നു. തൊഴിലാളികളെ ചേർത്തു നിർത്തി അവരുടെ തഴമ്പിച്ച കൈകളിൽ ചുംബനമർപ്പിച്ച് നബിയൊരിക്കൽ അവരെ അനുമോദിക്കുക യുണ്ടായി.

സമ്പത്ത് സന്തുലിതമായി വിതരണം ചെയ്യണമെന്നാഗ്രഹിച്ച നബി ഉള്ളവൻ ഇല്ലാത്തവന് നിർബന്ധമായും ജീവിത വിഭവം കൊടുക്കണമെന്നും വിയർപ്പ് വറ്റും മുമ്പ് തൊഴിലാളികളുടെ വേതനം നൽകണമെന്നും പഠിപ്പിച്ചു. ഭൂമി ദൈവത്തിനവകാശപ്പെട്ടതാണെന്നും അത് ദൈവവിധി പ്രകാരം പാവങ്ങൾക്കും അനാഥകൾക്കും അഗതികൾക്കും പങ്കുവക്കാതെ ഒരാൾ വിശ്വാസിയാകില്ലെന്നും നബി പഠിപ്പിച്ചു. ഉൽപ്പാദനത്തിൽ നിന്ന് തൊഴിലാളികൾക്കും ദരിദ്രർക്കും അവകാശം കൊടുത്തു വീട്ടണം.

മതത്തെ ഭരണാധികാരികളും മത നേതൃത്വങ്ങളും സാമുദായിക വൽക്കരിച്ചപ്പോഴോ സാമ്രാജ്യത്വ വൽക്കരിച്ച പ്പോഴോ ഉണ്ടായ ഉൽപ്പന്നങ്ങളെയാണ് മതമെന്ന പേരിൽ ഇപ്പോൾ വിറ്റഴിച്ചുകൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായി എന്താശയങ്ങൾക്കു വേണ്ടിയാണോ പ്രവാചകന്മാർ നിലകൊണ്ടത് അതിന്റെ നേർ വിപരീതമായ ലക്ഷ്യങ്ങളുമായാണ് പലരും വരുന്നത്.

കൊല്ലും കൊലയും ഭീകതയും യുദ്ധമൊന്നും ഇല്ലാതെ ദൈവത്തിന് നിലനിൽക്കാനാകില്ലെന്ന അവസ്ഥയിലേക്ക് മതസംരക്ഷകരെന്ന് പറയുന്നവർ മതങ്ങളെ എത്തിച്ചിരിക്കുന്നു. ഇവരിൽ നിന്ന് മതങ്ങളെ രക്ഷപെടുത്താൻ നമ്മൾ ബാധ്യസ്ഥരാകുകയാണ്. പ്രവാചകന്മാർ പ്രഖ്യാപിച്ച ഗുണകാംക്ഷയിലേക്കും സൽക്കർമ്മങ്ങളിലേക്കും ജനങ്ങളെ കൊണ്ടുവരാൻ കഴിഞ്ഞാൽ ബഹുസ്വരതയും സൗഹൃദവും പുലരും.

പാവങ്ങളെ വേട്ടയാടിയ മക്കയിലെ പ്രമാണി വർഗത്തോട്‌ "ദൈവമൊന്ന് മനുഷ്യരൊന്ന് "എന്ന മുദ്രാവാക്യമുയർത്തിയ നബി തിരുമേനി പരിവർത്തനത്തിന് തിരി കൊളുത്തി. അനാഥകൾക്കും അഗതികൾക്കും അന്നം നൽകാത്തവരെ നബി മതനിഷേധി എന്ന് വിളിച്ചു.

അടിമകളെ ക്രൂരമായി പീഡിപ്പിച്ച അറബിയോട് നബി പറഞ്ഞു :അടിമകളും മനുഷ്യരല്ലയോ. നാം ഭക്ഷിക്കുന്നതെന്തോ അതവനു നൽകുക. നീ ധരിക്കുന്ന വസ്ത്രം അവനെയും ധരിപ്പിക്കുക. നിന്നെ സന്മാർഗ ത്തിലേക്ക് നയിക്കുന്നത് കറുത്ത നീഗ്രോ അടിമയാണെങ്കിലും അവനെ നീ അനുസരിക്കുക."ഗോത്ര -വർഗ -വർണത്തിന്റെ പേരിൽ കലഹിച്ചിരുന്ന ജനതയ്ക്ക് നബി ദൈവത്തിന്റെ വെളിപാട് കേൾപ്പിച്ചു.

സമ്പന്നരുടെ മേൽ കൂടുതൽ ഉത്തര വാദിത്തങ്ങൾ ഇസ്ലാം ചുമത്തുന്നു. സമ്പന്നൻ സക്കാത്തിലൂടെ സമ്പത്തിനെ സംസ്കരിക്കണം. സമ്പത്തുണ്ടാകുന്നത് മൂലധനം കൊണ്ടു മാത്രമല്ല. തൊഴിലാളികൾ അധ്വാനിക്കുന്നു. ഒപ്പം ദൈവം വെള്ളവും വെളിച്ചവും നൽകി അനുഗ്രഹിക്കുന്നു. അതിനാൽ മൂന്നു പേരും പങ്കാളികളാണ്. തൊഴിലാളിക്ക് കൂലി കൊടുക്കണം. ദൈവത്തിന്റെ വിഹിതം പാവപ്പെട്ട വർക്കും നൽകണം. അതാണ് സക്കാത്ത്.

ബാക്കിയുള്ളത് മൂലധനത്തിന്റെ ഉടമസ്ഥനുമെടുക്കാം. സകാത്ത് യഥാവിധി നൽകാത്തവൻ മുസ്ലിമേ ആകുന്നില്ല. അയലത്തുകാർ പട്ടിണി കിടക്കാതെ നോക്കേണ്ടതും സമ്പന്നന്റെ ചുമതലയാണ്. കൃഷി ചെയ്യാൻ കഴിയുന്ന ഭൂമി മാത്രമേ ആരും സ്വന്തമായി വയ്ക്കാൻ പാടുള്ളു.

ആരെങ്കിലും ഭൂമി, കൃഷി ചെയ്യാതെ തരിശാക്കി ഇടുന്നുവെങ്കിൽ അത് പിടിച്ചെടുത്ത് കർഷകർക്ക് നൽകാൻ നബി കല്പ്പിക്കുന്നു. തൊഴിലാളി യുടെ കൂലി വൈകിക്കരുതെന്ന് കല്പിച്ച പ്രവാചകൻ തന്നെ കൂലി ഉറപ്പിച്ചതിനു ശേഷമേ ജോലി ഉറപ്പിക്കാവൂ എന്ന് പറഞ്ഞു. ആരെക്കൊണ്ടും അവന് കഴിയാത്ത ഭാരം എടുപ്പിക്കരുത്. ഭാരമുള്ള ജോലിയാണെങ്കിൽ അത് എളുപ്പമാക്കാൻ മുതലാളിയും അവനെ സഹായിക്കട്ടെ.

എരിയുന്ന വയറിനു മുൻ‌തൂക്കം കൊടുക്കുന്ന താണ് ഇസ്ലാം. നമസ്കരിക്കാൻ പോകുമ്പോൾ വിശപ്പനുഭവപ്പെടുന്നെങ്കിൽ വിശപ്പ് മാറ്റിയിട്ടു മതി നമസ്കാരം എന്ന് ഇസ്ലാം കല്പ്പിക്കുന്നു. ദൈവസ്മരണയാൽ ആ മൂലാഗ്രം ധന്യമാക്കി നേടിയെടുത്ത പരിശീലനം തുടർജീവിതത്തിൽ ചൈതന്യം ചോർന്നുപോകാതെ നിലനിർത്തണം.

റമദാൻ വിടചൊല്ലിയെന്നു കരുതി ഒരു നന്മയും വിടപറയുന്നില്ല എന്ന് ഉറപ്പു വരുത്താനാകണം. ദാനധർമ്മങ്ങൾ, ജീവ കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയിലൂടെ മാനവിക ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചു. ദുർവികാരങ്ങളും ദുഷ്ട ചിന്തകളും പൂർണമായും വെടിഞ്ഞു. അനാവശ്യ വിവാദങ്ങളിൽ നിന്നും ശണ്ഠകളിൽ നിന്നും അകലം പ്രാപിച്ചു. അസൂയ, അഹന്ത, കാപട്യം, കുടിലത, ശത്രുത, പക, വിദ്വേഷം, അവിവേകം തുടങ്ങിയ മാലിന്യങ്ങളിൽ നിന്നും സ്പുടം ചെയ്തു.

ഡമോക്ലസിന്റെ വാളുപോലെ സമുദായത്തിനു മേൽ വരാൻ പോകുന്ന ഫാസിസത്തിന്റെ ചോരക്കൊതി തിരിച്ചറിഞ്ഞ് റമദാൻ സംഭാവന ചെയ്ത ആത്മീയവും സാമൂഹികവുമായ അതിജീവനത്തിന്റെ ഊർജ്ജങ്ങൾ ജാഗ്രത യോടെ മനസ്സിലാക്കി വിവേകപൂർവ്വം പ്രയോഗവൽക്കരിക്കേണ്ടതുണ്ട്.

-ടി.എം അബ്ദുൽ കരിം, ഇടുക്കി (കെഎന്‍എം മുൻ ജില്ലാ സെക്രട്ടറി)

Advertisment