/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തെളിമയുടെ പൂർണ്ണത കൈവരിച്ച പണ്ഡിതവര്യർ നേതൃത്വം കൊടുക്കുന്ന മഹാപ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. തെറ്റിനെതിരെ വിരൽ ചൂണ്ടാനും നന്മക്ക് വേണ്ടി നിലകൊള്ളാനും വിമർശനങ്ങൾക്ക് നേരെ സഹിഷ്ണുതയുടെ പ്രതിരോധം തീർത്തും വിയോജിപ്പുള്ളവരോട് സ്നേഹത്തിന്റെ സംവാദ സൗന്ദര്യം വർധിപ്പിച്ചും ഹൃദയങ്ങളിൽ തുടിപ്പേകുന്ന മത സംഘടന.
1926 ൽ 'സമസ്ത'എന്ന വാക്ക് ചേർത്ത് വെച്ചതെങ്കിൽ ഇന്ന് അതേ വാക്കിലാണ് സുന്നിസത്തിന്റെ പരിപൂർണ്ണതയുടെ പര്യായത്തെ ചേർത്ത് വെക്കുന്നത്. ഞാൻ മുസ്ലിമാണ് എന്ന് പറയുന്നതോടൊപ്പം കേരളാ മുഖ്യധാരയിൽ സമസ്തക്കാരൻ എന്ന് പറയുമ്പോഴുള്ള അഭിമാനബോധം സൃഷ്ടിക്കുന്നതിൽ വരക്കൽ മുല്ലക്കോയ തങ്ങൾ തൊട്ട് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ വരെയുള്ള ഓരോ നേതൃത്വവും കണിശത കൈവിടാത്ത സൂക്ഷിപ്പിലാണ്.
ഓരോ വ്യക്തിയും സമസ്ത വികാരം എങ്ങനെ നേടി എന്ന് സ്വയം വിചിന്തനം നടത്തുമ്പോൾ കുടുംബം സമസ്ത പാരമ്പര്യം കൊണ്ട് നടക്കുന്നത്ക്കൊണ്ടും ചിലർ സംഘടനാ രംഗത്തെ സജീവതയാലും ചിലർ മുകളിൽ പറഞ്ഞ രണ്ടിന് പുറമേ സമസ്തയെ പഠിച്ചു ഉൾക്കൊള്ളുന്നവരുമുണ്ട്. വ്യക്തിപരമായി എന്നിൽ സമസ്ത രൂപപ്പെട്ടത് എങ്ങനെയെന്ന് വിചിന്തനം ചെയ്യുമ്പോൾ എന്റെ കുടുംബ പാരമ്പര്യവും പഠന കാലയളവിൽ സമസ്തയെ ആഴത്തിലറിയാൻ സഹായിച്ച ഉസ്താദുമാരുടെ ക്‌ളാസുകളും അനുഭവ വിശദീകരണങ്ങളുമാണ്.
വളാഞ്ചേരി മർക്കസ് എന്ന മലപ്പുറം ജില്ലാ സമസ്തയുടെ നേരിട്ട് ഇടപെടുന്ന സ്ഥാപനത്തിൽ 2003 മുതൽ വാഫിക്ക് പഠിക്കുന്ന വേളയിൽ ഉസ്താദ് അബ്ദുൽ ഹകീം ഫൈസിയിൽ നിന്നും കുഞ്ഞാമു ഉസ്താദ്, കുട്ടി ഉസ്താദ്, ദാരിമി ഉസ്താദ്, കുഞ്ഞഹമ്മദ് ഉസ്താദ്, കൊടശ്ശേരി ഉസ്താദ് ഇവരൊക്കെ നൽകിയ അനുഭവ പാഠങ്ങൾ സമസ്തയുടെ നാളമുള്ളവന് ഹൃദയത്തിൽ ആളി കത്തിക്കാൻ സാധിക്കും. അവരിലൊന്നും ആശയ വ്യതിയാനമോ ചിന്താ വൈകല്യമോ ഒന്നും ഇന്നേവരെ അനുഭവപ്പെട്ടിട്ടില്ല.
കേട്ടവർ ആര് എന്തെല്ലാം പറയുന്നു എന്നതിനേക്കാൾ അനുഭവിച്ചവരുടെ വാക്കുകളെ അവഗണിക്കുന്നു.ആരൊക്കെ ഇനി ഈ വരികളെ വിമർശിച്ചാലും എന്നിലെ സമസ്തയുടെ വിളക്കിന് തീ പിടിപ്പിച്ചതിൽ മുകളിൽ പറഞ്ഞ ഓരോ ഉസ്താദിനും കൃത്യമായ പങ്കുണ്ട്. കൂടാതെ സൈദ് മുഹമ്മദ് നിസാമി ഉസ്താദിനെപോലുള്ളവരുടെ ക്‌ളാസുകൾ നൽകിയ സമസ്താശയ ദൃഢത ആര് ചോദ്യം ചെയ്താലും പടച്ച നാഥന് അതിന്റെ തെളിമ മനസ്സിലാവും, തീർച്ച.
അസഹിഷ്ണുതതയെ നേരിടാൻ പഠിച്ചതും നീതിയെ ജീവിത ശീലമാക്കാനും തിന്മ കണ്ടാൽ പ്രതികരിക്കേണ്ട സമീപന മാർഗ്ഗങ്ങളെക്കുറിച്ച് പഠിച്ചതും സമസ്തയുടെ മദ്രസ്സയിൽ നിന്നും സമസ്തയുടെ അംഗീകാരമുണ്ടായിരുന്ന സ്ഥാപനത്തിൽ നിന്നും സമസ്തയുടെ ആനുകാലികങ്ങളിൽ നിന്നുമാണ്. സമസ്തയുടെ കൊടി കയ്യിലേന്താൻ ഹൃദയ വിശുദ്ധിയുടെ നറുമണം വീശണം. അഥവാ, കൊടി പിടിച്ചവൻ യഥാർത്ഥ സമസ്തക്കാരനാവണമെന്നില്ല.
ഒരു മിനുട്ടിൽ ഹൃദയത്തിൽ തട്ടാതെ നാവുകൊണ്ട് മാത്രം പതിനെട്ടോ പത്തൊൻപതോ തവണ 'സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമാ' എന്നാവർത്തിച്ചാൽ സമസ്തക്കാരാനാവില്ല. സമസ്ത എന്ന് കേൾക്കുമ്പോഴേക്ക് തക്ബീർ മാത്രം ചൊല്ലി പ്രകടനപരത കാണിക്കുന്നവരും സമസ്തക്കാരല്ല. ഇത്തരം മാനദണ്ഡങ്ങളിൽ മാത്രം അളക്കുമ്പോഴുള്ള ഇടുക്കങ്ങളാണ് നിലവിലുള്ള വിലയിരുത്തലുകളിൽ പ്രശ്നം സൃഷ്ടിക്കുന്നത്.
വരക്കൽ മുല്ലക്കോയ തങ്ങളെ അംഗീകരിച്ചു കണ്ണിയത് ഉസ്താദും ശംസുൽ ഉലമായും കെട്ടിപ്പടുത്ത ഈ ആദർശ വിശുദ്ധിയുടെ പാതയിൽ അടി തെറ്റാതെ സഞ്ചരിക്കാൻ സംഘടനാ ബോധം മാത്രം പോരാ, അടിയുറച്ച വിശ്വാസ ദൃഢതയും നീതി ബോധവും നന്മയോടുള്ള ആഭിമുഖ്യവും ഉണ്ടാവണം. 5800 മഹല്ലുകളിൽ നേതൃത്വം നൽകുന്ന സമസ്ത പതിനായിരക്കണക്കിന് മദ്രസാ സമ്പ്രദായത്തിലൂടെ മനുഷ്യ ഹൃദയങ്ങൾ തളിരിതമാക്കാനും ഉൾക്കൊള്ളലിന്റെ പാഠവും കാഴ്ചപ്പാടും സമീപനവും ദൃഢമാക്കുകയും സുതാര്യമാക്കുകയും ചെയ്യുന്ന അള്ളാഹുവിന്റെ വിശ്വാസം പഠിപ്പിക്കുന്നു.
അത് ഉൾക്കൊള്ളുന്നവർ ഏത് പ്രതിസന്ധികളേയും പൂപറിക്കുന്ന ലാഘവത്തോടെ നേരിടും. കാരണം അവർ അത്രമാത്രം ശക്തരായിരിക്കും. സമസ്ത എന്ന ചട്ടക്കൂടിനുള്ളിൽ നിന്ന് അകറ്റി നിറുത്താനല്ല, പറയാനുള്ളത് കേൾക്കാൻ സന്മനസ്സ് കാണിച്ചു അവസരം നൽകി ചേർത്ത് പിടിക്കാൻ കാണിക്കുന്ന ഹൃദയ വിശാലതയാണ് സമസ്ത.
അള്ളാഹു ഈ പുണ്യ സമസ്തയുടെ സ്ഥാപക ദിനത്തിൽ സമസ്തയുടെ സ്ഥാപനം മുതൽ ഇന്ന് വരെ സമസ്തക്ക് വേണ്ടി അകവും പുറവും ഒരേ ശുദ്ധിയോടെ പ്രവർത്തിച്ചു നമ്മിൽ നിന്ന് മരണപ്പെട്ടുപോയ ആലിമീങ്ങൾ, ഉമറാക്കൾ, സാധാരണക്കാർ ഉൾപ്പടെയുള്ള എല്ലാവർക്കും ഒരു ഫാത്തിഹ സൂറത്ത് ഓതി ഹദിയ ചെയ്യാം. മുഴുവൻ മനുഷ്യരുടെയും നന്മയും വിശുദ്ധിയും നേർവഴിയുമാണ് സമസ്തയുടെ പ്രഖ്യാപിത നയങ്ങളിൽ മുഖ്യം.