ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ഹെലികോപ്റ്ററുകളെ വെല്ലുന്ന ഇലക്ട്രിക് ഫ്ലയിംഗ് ടാക്സി വികസിപ്പിച്ചെടുത്തു. ഈ ടാക്സി യാത്രക്കാരുമായി ഹെലികോപ്റ്ററിനേക്കാൾ വേഗത്തില്‍ സഞ്ചരിക്കുമെന്ന് ഐഐടി മദ്രാസ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു. ബെംഗളൂരുവിൽ നടന്ന എയ്‌റോ ഇന്ത്യ ഷോയിലാണ് പറക്കും ടാക്‌സി പ്രദർശിപ്പിച്ചത്.
നഗര യാത്രകൾ വേഗമേറിയതും തടസ്സരഹിതവുമാക്കാനാണ് ഇലക്ട്രിക് ഫ്ലയിംഗ് ടാക്സി വികസിപ്പിച്ചെടുത്തത് എന്ന് കമ്പനി പറയുന്നു. ഒരു ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (eVOTL) മോഡലാണ് ഈ പ്രോട്ടോടൈപ്പ്. ഒറ്റ ചാർജിൽ ഏകദേശം 200 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
കാറുകളേക്കാൾ 10 മടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ ഇലക്ട്രിക് ഫ്ലയിംഗ് ടാക്സിക്ക് കഴിയുമെന്നാണ് സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നത്. ഒരേ ദൂരത്തിന് യൂബര്‍ സാധാരണയായി ഈടാക്കുന്നതിനേക്കാൾ രണ്ട് മടങ്ങ് കൂടുതലായിരിക്കും ഒരു യാത്രയുടെ നിരക്ക്. ഇലക്‌ട്രിക് ഗ്രൗണ്ട് ട്രാൻസ്‌പോർട്ടേഷനെക്കുറിച്ചുള്ള ഒരു വീഡിയോ കണ്ടതിന് ശേഷമാണ് ഇലക്ട്രിക് ഫ്ലൈയിംഗ് ടാക്സി നിർമ്മിക്കാനുള്ള ആശയം ലഭിച്ചതെന്ന് കമ്പനിയുടെ സിഇഒ പറഞ്ഞു.
പറക്കും ടാക്‌സിക്ക് ഇറങ്ങാനോ പറന്നുയരാനോ അധികം സ്ഥലം ആവശ്യമില്ല. പാർക്ക് ചെയ്യാൻ 25 ചതുരശ്ര മീറ്റർ വിസ്തീർണ്ണം മതി. ഇതിന് ഏകദേശം 200 കിലോഗ്രാം ഭാരമുണ്ട്, അതിന്റെ പ്രൊപ്പല്ലറുകളായി നാല് ഡക്‌റ്റഡ് ഫാനുകൾ സജ്ജീകരിച്ചിരിക്കുന്നു. ഒരു സവാരിയിൽ രണ്ട് യാത്രക്കാർക്ക് ഇരിക്കാനും 150 കിലോമീറ്റർ മുതൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനും കഴിയും.