പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിക്കാനൊരുങ്ങി യൂണിപാട്സ് ഇന്ത്യ ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 30 മുതൽ ഡിസംബർ 2 വരെയാണ് പ്രാഥമിക ഓഹരി വിൽപ്പന നടക്കുക. പ്രധാനമായും ഓഫർ ഫോർ സെയിലൂടെയാണ് ഓഹരികളുടെ വിൽപ്പന നടക്കുന്നത്.
പ്രമോട്ടർമാരും, നിലവിലെ ഓഹരി ഉടമകളും ഓഫർ ഫോർ സെയിലിലൂടെ 1.44 കോടി ഓഹരികളാണ് വിറ്റഴിക്കുക. ഓരോ ഓഹരിക്കും പത്ത് രൂപയാണ് മുഖവില നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ, ഓഹരിയൊന്നിന് 548 രൂപ മുതൽ 577 രൂപ വരെയാണ് പ്രൈസ് ബാൻഡ്. നിക്ഷേപകർക്ക് ഏറ്റവും കുറഞ്ഞത് 25 ഓഹരികൾക്കും അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്.
പ്രാഥമിക ഓഹരി വിൽപ്പനയിൽ 50 ശതമാനത്തോളം ഓഹരികളാണ് യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്ക് നീക്കിവെച്ചിരിക്കുന്നത്. കൂടാതെ, 15 ശതമാനം ഓഹരികൾ സ്ഥാപനേതര നിക്ഷേപകർക്കായും മാറ്റിവെച്ചിട്ടുണ്ട്. 35 ശതമാനം ഓഹരികൾ റീട്ടെയിൽ നിക്ഷേപകർക്ക് ഉള്ളതാണ്.