ചെന്നൈ: കാട്ടാനയെ തടഞ്ഞു നിർത്തി പ്രകോപിപ്പിക്കാൻ ശ്രമിച്ചയാൾക്ക് ശിക്ഷ വിധിച്ച് കോടതി. ധർമപുരി ജില്ലയിലെ പെണ്ണാഗരത്താണ് സംഭവം. കാട്ടാനയെ തടഞ്ഞുനിർത്തി പ്രകോപിപ്പിക്കാൻ ശ്രമിച്ചയാൾക്ക് വനംവകുപ്പ് 10,000 രൂപയാണ് പിഴ ചുമത്തിയത്. മറ്റുള്ളവർ ഇത്തരം പ്രവൃത്തികൾ അനുകരിക്കുന്നത് തടയാൻ ശിക്ഷ സഹായിക്കുമെന്ന് തമിഴ്‌നാട് വനംവകുപ്പ് സെക്രട്ടറി സുപ്രിയ സാഹു വ്യക്തമാക്കി.
ധർമപുരി ജില്ലയിൽ എറുങ്ങാട് ഗ്രാമത്തിൽ നിന്നുള്ള കെ. മുരുകേശൻ എന്ന 52 വയസുകാരനാണ് ഹൊഗനക്കൽ റോഡിലെ പെണ്ണാഗരത്ത് കാട്ടാനയെ തടഞ്ഞു നിർത്തി പ്രകോപിപ്പിക്കാൻ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്നു ഇയാൾ ഇത്തരത്തിലൊരു പ്രവർത്തി നടത്തിയത്. ആനയെ തടഞ്ഞു നിർത്തി വീഡിയോ ചിത്രീകരിക്കാനായിരുന്നു ഇയാളുടെ ശ്രമം.
ഇയാൾ ആനയുടെ മുന്നിൽ തൊഴുകൈയോടെ നിൽക്കുന്നതിന്റെയും ആനയുടെ അടുത്തുനിന്ന് ഗതാഗതം നിയന്ത്രിക്കുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ കേസെടുക്കാൻ വനംവകുപ്പ് തീരുമാനിച്ചത്. 10,000 രൂപ പിഴ ചുമത്തിയ ശേഷം ഇയാളെ വനംവകുപ്പ് വിട്ടയച്ചു. കുറ്റകൃത്യ പശ്ചാത്തലമൊന്നുമില്ലാത്ത ആളായതുകൊണ്ടാണ് ശിക്ഷ പിഴയിൽ ഒതുക്കിയതെന്ന് അധികൃതർ വിശദീകരിച്ചു.