ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പനീർസെൽവത്തെ പാർട്ടിയിൽനിന്നു പുറത്താക്കി അണ്ണാഡിഎംകെ. തിങ്കളാഴ്ച ചേർന്ന പാർട്ടി ജനറൽ കൗണ്‍സിൽ യോഗത്തിൽ എടപ്പാടി പളനിസാമിയെ ഇടക്കാല ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് നീക്കം.
‘പാർട്ടി വിരുദ്ധ’ പ്രവർത്തനങ്ങളുടെ പേരിലാണ് ഒപിഎസിനെ പുറത്താക്കിയത്. പനീർസെൽവത്തെ പാർട്ടിയിൽനിന്ന് പുറത്താക്കാൻ നടപടി വേണമെന്ന് ജനറൽ കൗൺസിൽ യോഗത്തിൽ ആവശ്യമുയർന്നിരുന്നു. ഇതിനെ തുടർന്ന് പ്രത്യേകപ്രമേയം പാസാക്കിയാണ് നടപടി.
മുതിർന്ന നേതാക്കളും ഒപിഎസ് അനുഭാവികളുമായ ജെ.സി.ഡി.പ്രഭാകർ, ആർ.വൈത്തിലിംഗം, പി.എച്ച് മനോജ് പാണ്ഡ്യൻ എന്നിവരെയും അണ്ണാഡിഎംകെയിൽനിന്നു പുറത്താക്കി.
അതേസമയം, എടപ്പാടി പളനിസ്വാമിയെ പാർട്ടിയിൽനിന്നു പുറത്താക്കിയതായി പനീർസെൽവവും പ്രഖ്യാപിച്ചു. ഒന്നരക്കോടി പാർട്ടി കേഡർമാർ ചേർന്നു കോ–ഓർഡിനേറ്ററായി തിരഞ്ഞെടുത്ത തന്നെ പുറത്താക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ഒപിഎസ് പറഞ്ഞു.