കൊച്ചി: കേരളത്തിലെ സാമുദായിക സംഘടനകള്‍ക്കാവശ്യം മതനേതാക്കള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കമിഴ്ന്ന് കിടക്കുന്ന നേതാക്കളെ. പ്രയോഗം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വകയാണെങ്കിലും യാഥാര്‍ഥ്യവും അതുതന്നെയാണ്. 'നിര്‍ഭാഗ്യവശാല്‍' കേരളത്തിലിപ്പോള്‍ ഭരണപക്ഷത്തും പ്രതിപക്ഷത്തും അങ്ങനൊരു നേതൃത്വമില്ല.
കഴിഞ്ഞ ആറര വര്‍ഷമായി തങ്ങള്‍ക്കു മുമ്പില്‍ നട്ടെല്ല് വളച്ചൊടിക്കാത്ത ഭരണ നേതൃത്വത്തെ കണ്ടു മടുത്ത കേരളത്തിലെ മത-സാമുദായിക നേതാക്കളാണ് ഇപ്പോള്‍ ഡോ. ശശി തരൂരിനെ സ്പോര്‍സര്‍ ചെയ്യാന്‍ ഒരുങ്ങുന്നത്.
ചിന്തയും ഇംഗ്ലീഷ് പരിജ്ഞാനവും അറിവും കൊണ്ട് വിശ്വപൗരനാണെങ്കിലും കേരളത്തില്‍ സമുദായ നേതാക്കളുടെ മുമ്പില്‍ മുട്ടിലിഴയാതെ കാര്യങ്ങള്‍ നടക്കില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ശശി തരൂര്‍.
തരൂര്‍ വന്നാല്‍ തങ്ങള്‍ക്ക് മുമ്പില്‍ വിധേയനായിരിക്കും എന്ന വിലയിരുത്തലിലാണ് എന്‍എസ്എസും വിവിധ ക്രൈസ്തവ സഭാനേതൃത്വങ്ങളും നീങ്ങുന്നത്. തുടക്കം മുതല്‍ അവര്‍ക്കു മുമ്പില്‍ വിനീതവിധേയനായിരുന്ന തരൂരിന്‍റെ കാര്യത്തില്‍ സഭകള്‍ക്കും നായര്‍ സൊസൈറ്റിക്കും സംശയങ്ങളില്ല.
ഡല്‍ഹി നായരെന്ന് വിളിച്ചു കളിയാക്കിയിട്ടും എന്‍എസ്എസ് സമ്മേളനങ്ങളില്‍ കാണികള്‍ക്കൊപ്പം വന്നിരിക്കാന്‍ തരൂര്‍ സമയം കണ്ടെത്തിയിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് പരിപാടിക്ക് ക്ഷണിച്ചാല്‍ സമയക്കുറവ് പറഞ്ഞ് യുഎസിലേക്ക് പറക്കുന്ന തരൂരാണ് എന്‍എസ്എസ് സമ്മേളനങ്ങളില്‍ കാണികളുടെ റോളിലിരിക്കുന്നത്.
അതുപക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന് അനുഗ്രഹമായി മാറുകയാണ്. അവര്‍ക്കൊരു വിധേയ മുഖ്യമന്ത്രിയേയാണ് ആവശ്യം.
മുഖ്യമന്ത്രി പിണറായി വിജയന്‍ തെരഞ്ഞെടുപ്പ് കാലങ്ങളിലൊഴികെ മത-സാമുദായിക നേതാക്കളെ ഏഴയലത്ത് അടുപ്പിക്കില്ല.
ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് പിണറായി വിജയനെ പെരുന്നയിലെത്തിക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ഒരു തന്ത്രം പ്രയോഗിച്ചത് ചര്‍ച്ചയായിരുന്നു.
കോട്ടയത്ത് വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന ദിവസത്തിന് ഏതാനും ദിവസങ്ങള്‍ മുമ്പ് മധ്യസ്ഥര്‍ മുഖേന കോട്ടയത്ത് വരുമ്പോള്‍ തനിക്കൊന്നു കാണാന്‍ താല്‍പര്യമുണ്ടെന്ന് പിണറായിയെ അറിയിച്ചു.
എന്നിവച്ചാല്‍ കോട്ടയം യാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി പെരുന്നയില്‍ ഒന്ന് കയറണം എന്നതായിരുന്നു ഉദ്ദേശ്യം. കോട്ടയത്തെ പരിപാടികളുടെ ദിവസം രാത്രി 10.45 -ന് നാട്ടകം ഗസ്റ്റ് ഹൗസില്‍ കാണാം എന്നായിരുന്നു മറുപടി.
അതിന് 10 മിനിട്ട് മുന്‍പേ എത്തി ഗസ്റ്റ് ഹൗസിന്‍റെ വരാന്തയിലെ കസേരയില്‍ കാത്തിരുന്നാണ് സുകുമാരന്‍ നായര്‍ പിണറായി വിജയനെ കണ്ടത്. സുകുമാരന്‍ നായര്‍ക്കിത് ആദ്യത്തെ അനുഭവം.
നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്നും 10 മിനിട്ടിനുള്ളില്‍ പെരുന്നയിലെത്താം. അതുവഴിയാണ് പോകുന്നതും. എന്നാലും അതുവേണ്ടെന്ന് പിണറായി തീരുമാനിച്ചത് ഈ വര്‍ഗത്തെ അകറ്റി നിര്‍ത്താന്‍ വേണ്ടിയാണ്.
പകരം യുഡിഎഫ് വരുമ്പോള്‍ മുഖ്യമന്ത്രിയെ പെരുന്നയിലൂടെ മുട്ടിലിഴയിക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് വിഡി സതീശന്‍റെ അടി വരുന്നത്. സാമുദായിക-മത നേതാക്കലെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കരുതെന്ന് പറയുന്നില്ല. പക്ഷേ അവര്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കരുത് - എന്നായിരുന്നു സതീശന്‍റെ നിലപാട്.
ആ നിലപാട് ജി സുകുമാരന്‍ നായരുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയ്ക്ക് മറുപടിയായി സതീശന്‍ ആവര്‍ത്തിക്കുകയും ചെയ്തു. ആ വാശി സുകുമാരന്‍ നായര്‍ക്ക് സതീശനോട് ഇപ്പോഴുമുണ്ട്.
പാലായില്‍ മുസ്ലിം സംഘടനകള്‍ ബിഷപ്പ് ഹൗസിലേക്ക് നടത്തിയ പ്രകടനത്തെ തുടര്‍ന്ന് കേരളത്തിലെ യുഡിഎഫ്-ബിജെപി-എല്‍ഡിഎഫ് നേതാക്കള്‍ വരിവരിയായി മാര്‍ ജോസഫ് കല്ലറങ്ങാടിനെ സന്ദര്‍ശിച്ച് അനുഭാവം അറിയിക്കാന്‍ ബിഷപ്പ് ഹൗസിലേയ്ക്ക് നിരനിരയായി ഒഴുകി.
അവിടേയ്ക്ക് എത്തിയ കെപിസിസി അധ്യക്ഷന്‍റെ കാറില്‍ ചങ്ങനാശേരിവരെ ഒന്നിച്ചു വന്ന സതീശന്‍ അവിടെ ഇറങ്ങി എറണാകുളത്തേയ്ക്ക് തിരിച്ചു പോയി. അന്നും സ്വന്തം നിലപാടില്‍ വെള്ളം ചേര്‍ക്കാന്‍ സതീശന്‍ തയ്യാറായില്ല.
അങ്ങനൊരാള്‍ വീണ്ടും കോണ്‍ഗ്രസ് തലപ്പത്ത് വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് ഇപ്പറഞ്ഞ മത-സാമുദായിക നേതാക്കള്‍. അവര്‍ക്കുമുമ്പിലൊരു ബദല്‍ സാധ്യതയാണ് ശശി തരൂര്‍.
തരൂരിന് ലഭിക്കുന്ന ജനപിന്തുണയും പൊതു സ്വീകാര്യതയും തങ്ങളുടെ പിന്തുണയും കൂടിയാകുമ്പോള്‍ പിണറായിയെ താഴെയിറക്കി പകരം തരൂരിനെ പ്രതിഷ്ഠിക്കാം എന്നൊരു കണക്കുകൂട്ടല്‍ സമുദായ ശക്തികള്‍ക്കുണ്ട്.
ആ ആവേശമാണ് തരൂരിനെ സ്വീകരിക്കാന്‍ അവര്‍ കാണിക്കുന്നത്. ഒരിക്കല്‍ അവഹേളിച്ച് തള്ളിപ്പറഞ്ഞ തരൂരിനെ രണ്ടാം തീയതി മുഖ്യാതിഥിയായാണ് പെരുന്നയിലെത്തിക്കുന്നത്.