കേരളത്തിലെ കോളജുകളിൽ സംഘർഷം ഉടലെടുക്കുന്ന ഒരു രീതിയുണ്ട് ? എസ്എഫ്ഐ യ്ക്ക് കയ്യൂക്കുള്ള ഒരു കോളേജിൽ കെ എസ് യുവോ എബിവിപിയോ എംഎസ്എഫോ ഒരു സമരം നടത്തിയാലോ പ്രകടനം നടത്തിയാലോ ഏതെങ്കിലും ഇടനാഴിയിൽ വെച്ച് ഒരു കല്ലേറോ ഉന്തും തള്ളോ ഉണ്ടാക്കി അവിടെ ഒരു അടിയുണ്ടാക്കുന്ന രീതി.
അതിപ്പോൾ കെ എസ് യു ഭൂരിപക്ഷം ഉള്ളിടത്തു അവരും എം എസ് എഫ് ഭൂരിപക്ഷം ഉള്ളിടത്തു അവരും എബിവിപി ഭൂരിപക്ഷം ഉള്ളിടത്തു അവരും അത്യാവശ്യം കൈയ്യൂക്ക് കാണിക്കാതിരിക്കാറില്ല .
മുരളീ മനോഹർ ജോഷിയുടെ രഥയാത്ര പാലക്കാട്ടെ സുൽത്താൻ പേട്ട വഴി കടന്നുപോകുമ്പോൾ അവിടെയുള്ള ഒരു പള്ളിയിൽ നിന്നും കല്ലേറുണ്ടായി. പിന്നീടുണ്ടായ പോലീസ് വെടിവെപ്പിൽ സിറാജുന്നിസ എന്ന പാവം പെൺകുട്ടി വെടിയേറ്റു മരിച്ചു. അന്ന് വെടിവെക്കാൻ ഉത്തരവിട്ടത് ഡിജിപി രമൺ ശ്രീ വാസ്തവ ആയിരുന്നു.
പിന്നീടാണ് ബിജെപിക്കാർക്കും ആർഎസ്എസ് കാർക്കും പള്ളി കമ്മറ്റിക്കാർക്കും ഒരു കാര്യം മനസിലായത്. രഥയാത്രക്ക് മുന്നോടിയായി പള്ളിയിലേക്ക് ആരോ ചെരിപ്പ് എറിഞ്ഞു. എറിഞ്ഞ വിരുതൻ ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയിരുന്നുവെന്നത് ?
കേരളത്തിലെ ഒട്ടുമിക്ക കലാപങ്ങളും വെടിവെപ്പുകളും ഉണ്ടായിട്ടുള്ളത് രാഷ്ട്രീയക്കാർ മനപ്പൂർവം സൃഷ്ടിച്ചെടുത്തവയാണ്. എകെ ആന്റണി മുഖ്യമന്ത്രി ആയപ്പോൾ തിരൂരങ്ങാടിയിൽ നിന്നും മത്സരിച്ചു .
തിരഞ്ഞെടുപ്പിന് മുൻപത്തെ ആഴ്ചയിൽ പതിവില്ലാതെ ഒരു കലാപം വിഴിഞ്ഞം
കടൽത്തീരത്ത് പൊട്ടിപ്പുറപ്പെട്ടു. മുസ്ലിം ക്രിസ്ത്യൻ കലാപത്തിൽ രണ്ടോ മൂന്നോ മുസ്ലിങ്ങൾ കൊല ചെയ്യപ്പെട്ടു. മുസ്ലിങ്ങളെ ക്രിസ്ത്യാനികൾ കൊല്ലുന്നു എന്നാണ് മുസ്ലിം ഭൂരിപക്ഷ വോട്ടർമാരുള്ള തിരൂരങ്ങാടിയിൽ ചില എതിരാളികൾ ആന്റണിക്കെതിരെ പ്രചാരണം നടത്തിയത്.
കേരളത്തിലെ ഒരു പ്രമുഖ ന്യുനപക്ഷ രാഷ്ട്രീയ പാർട്ടിക്കെതിരെ പുതിയൊരു ന്യുനപക്ഷ ഏകീകരണം ഉണ്ടാക്കിയെടുക്കുവാൻ 1992 ൽ മനപ്പൂർവം ഉണ്ടാക്കിയെടുത്ത ഒരു കലാപമായിരുന്നു പൂന്തുറ കലാപവും വെടിവെപ്പും എന്നൊരു വ്യാഖ്യാനമുണ്ട് .
ആ സംഭവത്തിന് ശേഷമാണ് കേരളത്തിൽ മതത്തിന്റെ പേരിൽ ധ്രുവീകരണം തുടങ്ങിവെച്ചത്. ഐഎസ്എസ് എന്ന സംഘടനയുടെ രൂപീകരണവും ആ കലാപത്തിന്റെ മറയിൽ നടക്കുകയുണ്ടായി. അതിന്റെയൊക്കെ തുടർച്ചയായിട്ടാണ് ബീമാപ്പള്ളി വെടിവെപ്പും ഒക്കെ ഉണ്ടായത്.
തലശ്ശേരി കലാപവും രാഷ്ട്രീയപാർട്ടികളുടെ വേരുകൾ ഉറപ്പിക്കുന്നതിന്റെ ഭാഗമായിട്ട് തന്നെയാണ് അരങ്ങേറിയിട്ടുള്ളത്. ന്യുനപക്ഷങ്ങളുടെ രക്ഷക്കായി ചില തലതൊട്ടപ്പന്മാർ കാണിച്ചുകൂട്ടിയ പേക്കൂത്തുകളായിരുന്നു തലശ്ശേരിയിൽ അരങ്ങേറിയത്.
പലരും മുതലെടുപ്പ് രാഷ്ട്രീയം കളിക്കുവാൻ ശ്രമിച്ച മാറാട് കലാപം ചില തല്‍പരകക്ഷികള്‍ ഉണ്ടാക്കിയെടുത്തതായിരിക്കാം.
കേരളത്തിലെ പല അപകടങ്ങൾക്ക് പിന്നിലും ഗൂഢാലോചനകൾ ഇല്ലാതെയില്ല. ഒരു പ്രശ്നം മറയ്ക്കുവാനും മറക്കുവാനും പല സമയങ്ങളിലും ഭരിക്കുന്നവരും പ്രതിപക്ഷത്തിരിക്കുന്നവരും പലതരം അട്ടിമറികൾ ഉണ്ടാക്കിയിട്ടുണ്ട്.
സ്വന്തം പാർട്ടികളിലെ ഗ്രൂപ്പ് കളിക്കാരും ഇക്കളികൾ കളിക്കാതിരുന്നിട്ടില്ല. മുത്തങ്ങയിലെ വെടിവെപ്പും ആലുവ കീഴ്മാട് അന്ധവിദ്യാലയത്തിലെ ലാത്തിചാര്‍ജും തങ്കമണി വെടിവെപ്പും ഒക്കെ അതിന്റെ ഭാഗമായേ കാണാനാവൂ.
എന്തെങ്കിലും പ്രശ്നങ്ങൾ ഭരിക്കുന്ന പാർട്ടിക്കാർക്ക് നേരിട്ടാൽ ഉടനടി ഒരു മാവോയിസ്റ്റ് വേട്ടയും രണ്ടുമൂന്നു വെടിവെപ്പും സർവ്വസാധാരണമാണെന്ന് വിമര്‍ശിക്കുന്നവര്‍ ഏറെയാണ്.
തട്ടേക്കാട് ബോട്ട് ദുരന്തത്തില്‍ കുട്ടികൾ ഒന്നടങ്കം മരണപ്പെടുമ്പോഴും കേരളത്തിലെ പ്രമുഖ രാഷ്ട്രീയ കക്ഷി ഉള്‍പാര്‍ട്ടി നാണക്കേടുകളിൽ പെട്ട് നട്ടം തിരിയുകയായിരുന്നു.
അതുപോലെ കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കേസിലെ തൊണ്ടിമുതൽ നശിപ്പിക്കുവാൻ മാത്രമായിരുന്നു പന്നിയാറിലെ പെൻസ്റ്റോക്ക് പൈപ്പ് പൊട്ടിച്ചതും ആ പവ്വറ്ഹൗസ് തന്നെ ഇല്ലാതാക്കിയതുമെന്നും മറ്റൊരു കിംവതന്തിയുണ്ട്. അതിൽ പാവം അഞ്ചു ജോലിക്കാരുടെ ജീവനും പോയി.
ടിപി യെ വണ്ടിയിടിച്ചു വീഴ്ത്താനായിരുന്നല്ലോ ഒരു ടീമിനുള്ള ക്വട്ടേഷൻ. വേറൊരു ടീമാണ് അൻപതിൽ പരം വെട്ടുകൾ വെട്ടിയത്. കണ്ടൽ കാട് നികത്തി ഒരു റിസോർട്ട് സ്ഥാപിക്കുവാൻ ചിലർക്ക് അനുമതി നിഷേധിച്ചപ്പോൾ ഉടലെടുത്ത ഗൂഢാലോചന ആയിരുന്നു അതെന്ന് പറയുന്നവരുണ്ട്.
പക്ഷെ ഇന്നോവയിലെ '' മാഷാ അള്ളാ '' എന്ന സ്റ്റിക്കറാണ് അവർക്ക് പണി പാലുംവെള്ളത്തിൽ കൊടുത്തത്. അത് പിടിക്കപ്പെട്ടില്ല എങ്കിൽ ഇപ്പോഴും അത് '' മാഷാ അള്ളാ'' യിൽ ഒതുങ്ങുമായിരുന്നു.
വ്യാഴാഴ്ച രാത്രി കൊലചെയ്യപ്പെട്ട, (വെള്ളിയാഴ്ച രാവിലെ കല്യാണം നടന്ന) മുത്തൂറ്റിന്റെ മകന്റെ കൊലയിലെ ''എസ് ''കത്തിപോലെ മാഷാ അള്ളാ മലയാളിയുടെ മനസ്സിൽ ഒരു ഉദാഹരണമായി നിലനിൽക്കുന്നു.
തലശ്ശേരിയിലെ ഫസലിന്റെ കൊലക്കുശേഷം ചോരയുള്ള ഷർട്ട് ആർഎസ്എസ് ആസ്ഥാനത്തു കൊണ്ട് ചെന്ന് ഇടുവാൻ കാണിച്ച ബുദ്ധിയെ ഇല്ലാതാക്കിയത് സിബിഐ അന്വേഷണവും ഫസലിന്റെ ഭാര്യയുടെ നിലപാടുകളും ആയിരുന്നു.
ആ കൊലപാതകത്തെ ന്യായീകരിക്കുവാനും എതിരാളികളില്‍ കെട്ടിവെക്കുവാനും ഏതാണ്ട് അഞ്ചുപേർക്ക് ജീവൻ കൊടുക്കേണ്ടി വന്നു. ഒപ്പം അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ ജീവച്ഛവമാക്കുകയും ചെയ്തു.
ഷുവൈബ് വധത്തിനുശേഷം കേരളം കൊലപാതക രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടു മുന്നോട്ട് പോയപ്പോൾ ഉണ്ടായ അരും കൊലയാണ് വയനാട്ടിലെ ആദിവാസി പയ്യൻ മധുവിൽ അരങ്ങേറിയത്. അതും പോരാഞ്ഞിട്ട് മഹാരാജാസിലെ അഭിമന്യുവിന്റെ കൊലയും ഇതിന്റെ ഒക്കെ ആകെത്തുകയാണ്.
ഓരോന്ന് മറയ്ക്കുവാൻ വേറെ ഓരോന്ന് എന്ന രീതി തുടങ്ങിയിട്ട് ഏറെ നാളുകളായി. ചിലപ്പോൾ വിചാരിക്കും ഇത് ചോര കുരുതി ആണോ എന്ന്.
കണ്ണൂരിലെ കുറെ കൊലകളും വെട്ടും കുത്തും ഡൽഹിയിലെ നേതാവിന്റെ നേർക്ക് പകരമായി കിട്ടിയപ്പോഴും ഇവിടെയുള്ളവർക്ക് ഡൽഹിയിൽ പോകുവാനുമായി അതൊക്കെ ഓരോരോ ശ്രീ ഗുരുക്കന്മാർ ഇരുന്നു കോമ്പ്രമൈസ് ആക്കി.
പാലക്കാട്ടെ രാഷ്ട്രീയ പ്രവർത്തകനെ കൊന്നപ്പോൾ, ആ ബലിദാനിയുടെ 'അമ്മ പറഞ്ഞത് ജീവിതത്തിൽ ഒരാളെയും വിശ്വസിക്കുവാൻ ആകില്ല എന്നാണ്. അതിനർത്ഥം കൂടെ നിന്നവരാണ് ഒറ്റിക്കൊടുത്തതും കൊലക്ക് സഹായിച്ചതും എന്നാണോ ? അതുകൊണ്ടുതന്നെ ആ കൊലപാതകത്തിൽ ആ രാഷ്ട്രീയ പാർട്ടി അപലപിച്ചില്ല എന്നതും പഠിക്കേണ്ടിയിരിക്കുന്നു.
പത്തനംതിട്ടയിലും വെഞ്ഞാറമ്മൂട്ടിലും കായംകുളത്തും നടന്ന കൊലപാതകങ്ങള്‍ അന്വേഷപ്പോൾ പ്രതികളൊക്കെ വേറെ ലെവല്‍ എന്നതും ശ്രദ്ധേയമാണ്.
ഈയിടെ നടക്കുന്ന ഒട്ടുമിക്ക കൊലകളും രാഷ്ട്രീയത്തെക്കാൾ ഉപരി സദാചാര കൊലകളാണ്. ഇപ്പോൾ ആലപ്പുഴയിലെ സംസ്ഥാന നേതാവിന്റെ കൊലയിലും പ്രതികൾ ആരെന്നു ഇപ്പോഴും ഉറപ്പിച്ചു പറയാറായിട്ടില്ല . അതിലും രാഷ്ട്രീയക്കളികൾ ഏറെ.
ഏറ്റവും അടുത്തുണ്ടായ കിറ്റെക്സ് ജീപ്പ് കത്തിക്കലിലും രാഷ്ട്രീയമില്ല എന്ന് പറയുവാനാവില്ല. നേരത്തെ പറഞ്ഞതുപോലെ അവരെ ഇളക്കിവിട്ടതാണോ അതോ രാത്രിയുടെ മറവിൽ എതിരാളികൾ പടച്ചുവിട്ടതോ എന്നൊന്നും പറയുവാനാവില്ല.
എന്തായാലും ആർക്കും ആരെയും വിശ്വസിക്കുവാൻ ആകുന്നില്ല എന്നത് സത്യമായി അവശേഷിക്കുന്നു.
സത്യം എന്നെങ്കിലും വെളിയിൽ വരുമെന്ന വിശ്വാസത്തോടെ ഗാന്ധിയൻ ദാസനും എന്തൊക്കെയാണ് നാട്ടിൽ അരങ്ങേറുന്നത് എന്ന വിഷമത്തിൽ വിജയനും